Sunday, September 27, 2009

ഒരു'ജാതി' പ്രണയകഥ

അനന്തപുരിയിലെ മഴയില്‍ കുളിച്ച ഒരു പ്രഭാതത്തിന്റെ കുളിരില്‍ കിടക്ക വിട്ടെണീക്കാന്‍ മടിച്ച് ചുരുണ്ടുകൂടുമ്പോഴാണ്  മൊബൈല്‍ "കോലക്കുഴല്‍ വിളി കേട്ടോ" എന്നു പാടിയത്. വിളി കേള്‍ക്കാതിരിക്കാന്‍ പറ്റുമോ.. കഴിഞ്ഞദിവസം ഇങ്ങനെ മൊബൈലിന്റെ  "കോലക്കുഴല്‍ വിളി " കേട്ടിട്ടൂം മടി പിടിച്ച് കിടന്നപ്പോഴാണ് മൂന്നുവയസ്സുകാരന്‍ സല്പുത്രന്‍ ആ വിളി കേട്ട് ഉള്വിളിയുണ്ടായതും നോക്കിയാ കമ്പനിക്കു പോലും സാധിക്കാത്ത വിധത്തില്‍ മൊബൈല്‍ കുഞ്ഞു കഷണങ്ങളാക്കിയതും. കിടക്കയുടെ സുഖമുള്ള ചൂടില്‍ നിന്നും മഴയുടെ കുളിരിലേക്ക് ശരീരം ഷിഫ്റ്റ് ചെയ്ത് ഫോണെടുത്തു.. നാട്ടില്‍ നിന്നുംപ്രിയ സുഹ്രുത്ത് സാജുവാണ്.

എന്നാടാ തടിയാ.. എന്റെ  പ്രകോപിപ്പിക്കലിനു  "തടിയന്‍ നിന്റെ കൊച്ചാപ്പാ" എന്ന മറുപടി പറഞ്ഞ് അവന്‍ വിഷയത്തിലേക്കു കടന്നു. കാര്യം നിസ്സാരം.. അവന്‍ പെണ്ണൂകെട്ടാന്‍ തീരുമാനിച്ചിരിക്കുന്നു.കല്യാണലോചനകള്‍ തക്രുതിയായി നടക്കുന്നുണ്ട്. 

ഡാ വിഴിക്കത്തോട്ടില്‍ ഒരു പെണ്‍കൊച്ചൊണ്ട്.. തരക്കേടില്ലാത്ത ചുറ്റുപാടാ.. കാണാനും കുഴപ്പമില്ലെന്നാ ബ്രോക്കര്‍ പറഞ്ഞത്.

എന്നാ ധൈര്യമായി കെട്ടെടാ.. ദേ മഴക്കാലം ഇപ്പം തീരൂം കേട്ടോ..

പോടാ... നീയെന്നാ ഇനി നാട്ടിലേക്ക് ..

ഉടനെയില്ലടാ.. പോക്കറ്റ് കാലി..ഇപ്പോള്‍ പഴയ പോലെ കുട്ടിബാഗും തൂക്കി തോന്നുമ്പം ഇറങ്ങാന്‍  പറ്റുമോ.. കുട്ടി ഒന്നായില്ലേ..

പിന്നേ തിരുവനന്തപുരം എന്നു പറഞ്ഞാല്‍  അങ്ങ് അമേരിക്കേലല്ലേ..നിന്നെക്കൂട്ടി പെണ്ണൂകാണാന്‍ പോകാനിരിക്കുവാ ഞാന്‍.. നീയിങ്ങ് വാ..

ങാഹാ.. ഇങ്ങനെയുള്ള നല്ല കാര്യങ്ങള്‍ക്കണെങ്കില്‍ നേരത്തെ പറയെണ്ടേ.. ഒഫീഷ്യലായിട്ട് പോയി പെണ്‍പിള്ളേരുടെ വായിനോക്കുന്ന ഈ പരിപാടീടെ സുഖം ഒന്നു വേറെ തന്നെയാ..

എന്നതാ ഫോണിലൂടെയൊരു പെണ്‍ വിഷയം.. ഭാര്യാജി  കാപ്പിയുമായി പുറകില്‍.. അല്ലെങ്കിലും പെണ്ണ് എന്നൊരു  വാക്ക് എന്റെ നാവില്‍ നിന്നും വീണാല്‍ ക്രുത്യമായി അവള്‍ കേള്‍ക്കും.

ഓ ഒരു പെണ്ണു കാണാന്‍ പോകാനാ...ഒന്നു കെട്ടിയാലെന്താ.. ഇപ്പോഴും നമ്മളെയൊക്കെ കൊത്തിക്കൊണ്ടു പോകാന്‍ ആള്‍ക്കാര്‍ ക്യൂവാ.. നീ സൂക്ഷിച്ചോ..

പിന്നേ ആള്‍ക്കാരു കൊത്തിക്കോണ്ടു പോകാന്‍ ക്യൂ നില്ക്കാന്‍  ചേട്ടനാര്‍   ഇരട്ടത്തലയന്‍ പാമ്പോ.. അതോ വെള്ളി മൂങ്ങയോ..

ലവളിന്നു രാവിലെതന്നെ അപാര ഫോമിലാണല്ലോ.. അല്ലെങ്കിലും   എന്നെക്കുറിച്ചെന്തെങ്കിലും പറയുമ്പോള്‍ അവള്‍ക്കു പി സി ജോര്‍ജിന്റെ നാവാണ്. എന്തും പറയും.

സാജുവിനു വേണ്ടി അടുത്ത ഞായറാഴ്ച്ച വിട്ടു കൊടുക്കാന്‍ തീരുമാനിച്ച് പ്രഭാത ഗുസ്തികള്‍ക്കായി തയ്യാറെടുത്തു..


അമ്മൂമ്മെ.. ഈ അച്ഛയെന്നെ "എടാ"ന്നു വിളിച്ചു. ശനിയാഴ്ച രാത്രി നാട്ടിലെത്തിയപ്പോഴേ മകന്റെ പരാതി..

കഴിഞ്ഞ ദിവസം ഹൌസ് ഓണറെ "എടാ"ന്നു വിളിച്ചതിനു അവന്റെ അമ്മയുടെ കൈയ്യില്‍ നിന്നും തല്ല് കിട്ടിയതില്‍ പിന്നെ ആര്‍ ആരെ  "എടാ"  എന്നു വിളിക്കുന്നു എന്ന ഗവേഷണത്തിലാണ്.

എന്തിനാടാ എന്റെ കൊച്ചിനെ "എടാ"ന്നു വിളിച്ചത്..അമ്മൂമ്മ..

അതുപിന്നെ എങ്ങിനെ വിളിക്കാതിരിക്കും .. ട്രെയിനില്‍  അടുത്തിരുന്ന പെണ്‍കൊച്ചുമായി കമ്പനിയടിച്ച് അതിന്റെ മടിയില്‍ കയറിയിരുന്ന്  മുഖത്തു നോക്കിപ്പറയുവാ അയ്യേ ഈ ചേച്ചിക്ക് അച്ഛേപ്പോലെ മീശയുണ്ടെന്ന്. പിന്നെ കായംകുളത്തിറങ്ങുന്നത് വരെ പെണ്‍കൊച്ചിന്റെ ചൂണ്ടുവിരല്‍ മൂക്കിനു താഴെ നിന്നും മാറിയിട്ടില്ല. അപ്പുറത്തിരുന്നുറങ്ങുന്ന വല്യപ്പന്റെ കുടവയര്‍ ചൂണ്ടി .. അതിനകത്ത് കുഞ്ഞുവാവയുണ്ടോ അമ്മേ എന്നടുത്ത സംശയം.


രാവിലെ തന്നെ സാജു കാറുമായി വന്നു. റബര്‍ തോട്ടങ്ങള്‍ അതിരിടുന്ന വഴിയിലൂടെ മാരുതി മന്ദമായൊഴുകി. ബാല്യവും കൌമാരവും ആഘോഷിച്ചു തീര്ത്തയിടങ്ങള്‍. ഈ നാട്ടിലെ ഒരോ പുല്ക്കൊടിക്കും ഞങ്ങളെ അറിയാമായിരുന്നു. പാമ്പോലിയിലെ എസ്റ്റേറ്റില്‍ സാജു പുതുതായി പണിയുന്ന വീടു കാണാന്‍ വണ്ടി നിര്ത്തി. ഞങ്ങളുടെ പഴയ ക്രിക്കറ്റ് സ്റ്റേഡിയം ആയിരുന്നു ഈ തോട്ടം.

വീടൊക്കെ അടിപൊളിയാണല്ലോടാ.. കാശ് കുറച്ച് പൊടിച്ചിട്ടുണ്ടല്ലോ.. വിഴിക്കത്തോടുകാരിക്കു  ഭാഗ്യമുണ്ടേല്‍ ഇതില്‍ പൊറുക്കാം..

മറുപടിയായി സാജുവിന്റെ നാണം കലര്ന്ന ചിരി. തിരിച്ച് കാറിനടുത്തേക്ക് നടക്കുമ്പോഴാണ്  വീടിനു മുറ്റത്തെ ജാതിമരം ശ്രദ്ധിച്ചത്.

ആ ഹാ ഈ ജാതിമരം നീ കളഞ്ഞില്ല അല്ലേ.. ...മറുപടിയായി  സാജു വീണ്ടും ചിരിച്ചു..

വളവുകളും തിരിവുകളും പിന്നിട്ട് കാറ് മുന്നോട്ടു കുതിക്കുമ്പോള്‍ ..ജാതിമരച്ചോട്ടില്‍ നിന്നും മനസ്സില്‍ തള്ളിക്കയറി മുമ്പോട്ടു വന്ന പഴയകാല ഓര്മ്മകള്‍ എന്നെ പിന്നോട്ടു  തിരിച്ചു വിളിച്ചുകൊണ്ടേയിരുന്നു.....

പണ്ടൊരു കോളേജ് കാലം.. സമയം തെറ്റി വന്ന പരീക്ഷാക്കാലത്തിന്റെ സൌജന്യത്തില്‍ വീണുകിട്ടിയ കുറച്ച് അവധിദിനങ്ങള്‍ നാട്ടില്‍ ചിലവഴിക്കാനെത്തിയതായിരുന്നു ഞാന്‍ . സാധാരണ ക്രിക്കറ്റ് ഗ്രൌണ്ടിലെ ശ്രീശാന്തിനെപ്പോലെ എപ്പോഴും വെറളിപിടിച്ചു നടക്കുന്ന സാജുവിനൊരു മിണ്ടാട്ടമില്ല. എന്തു പറ്റിയെടാ എന്നു ചോദിക്കുമ്പോഴൊക്കെ സത്യന്‍ സ്റ്റൈലില്‍ ഒരു ദീര്‍ഘനിശ്വാസവും വിട്ട് എഴുന്നേറ്റു പോകും.

ഇന്റലിജെന്സ് ബ്യൂറൊ വഴി അന്വേഷണം നടത്തി.. പ്രതിയെ കയ്യോടെ പിടിച്ചു.. ഷെറിന്‍.. പാലക്കാംകുഴിയില്‍ ചാക്കൊച്ചന്റെ മോള്‍.. സുന്ദരി.. സുമുഖി.. പാലാ അല്ഫോന്സാ കോളേജില്‍ പ്രീ ഡിഗ്രീക്കു പഠിക്കുന്നു..കാരക്കുളം പള്ളിയിലെ യുവധാര എന്ന നസ്രാണി യുവജനക്കൂട്ടായ്മയുടെ പ്രസിഡന്റായ സാജുവിന്‍ ജോയിന്റ് സെക്രട്ടറിയായ ഷെറിന്‍ എന്ന സുന്ദരിക്കുഞ്ഞാടിനോട് പ്രണയം തോന്നുക സ്വാഭാവികം..ജോയിന്റ് സെക്രട്ടറിയെ പ്രേമിക്കണം എന്നങ്ങോട്ട് ക്രുത്യമായി പറഞ്ഞിട്ടില്ലെങ്കിലും അയല്ക്കാരനെ സ്നേഹിക്കണം എന്നു കര്ത്താവ് പറഞ്ഞിട്ടൂണ്ടല്ലോ.. അതിന്റെ പരിധിയില്‍ ഇതെല്ലാം വരും എന്നാണ് സാജു പറയുന്നത്.

അവള്‍ക്കെന്നോട് എന്തോ ഒരു അടുപ്പം ഉണ്ടെന്നാടാ തോന്നുന്നത്.. പക്ഷെ എങ്ങിനെയാ അതൊന്ന് ഉറപ്പിക്കുക.. ഇനി അങ്ങിനെയൊന്നും ഇല്ലെങ്കില്‍ അവ്ളെന്തു വിചാരിക്കും.. വികാരിയച്ചനറിഞ്ഞാല്‍ നാണക്കേടല്ലേ...

ഒരു ആവറേജ് കാമുകനെ സത്യനാക്കാന്‍ ഇതില്‍ കൂടുതല്‍  എന്തു വേണം..

ഞാനും ശ്രീകുമാറും ഹരിലാലും ഉള്‍പ്പെട്ട സ്പെഷ്യല്‍ ടാസ്ക്‍ ഫോഴ്സ് പ്രശ്നമേറ്റെടുത്തു. ... സാജുക്കുഞ്ഞാടിന്റെ കടിഞ്ഞൂല്‍ പ്രണയമാണ്. കുറച്ചു പൊണ്ണത്തടിയും ഡയലോഗ്സും ഉണ്ടന്നേയുള്ളൂ.. ആളൊരു പഞ്ച പാവമാണ്‍.

എന്തായാലും നീ കാര്യം അവളോടു പറയണം.. പതിവുപോലെ ക്രിക്കറ്റ്കളി കഴിഞ്ഞ് വെടി പറഞ്ഞിരിക്കുന്ന സന്ധ്യകളിലൊന്നില്‍ ഞങ്ങള്‍ തീരുമാനം പ്രഖ്യാപിച്ചു.

അയ്യോ.. അതെങ്ങിനെയാ ഇടിപിടീന്ന്.. സാജുവിനാകെ വെപ്രാളം..

എന്നാ നീ പറയെണ്ടടാ.. കൂറച്ചു നാള്‍ കഴിയുമ്പോള്‍ പ്രസിഡന്റിനു സെക്രട്ടറി ഒരു കത്തു തരും.. അവളുടെ കല്യാണക്ഷണക്കത്ത്.. അന്നു പറഞ്ഞാ മതി..

ശ്രീകുമാര്‍ വയലന്റായി.. അല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ അവനാണ് ഉസ്താദ്... നിലവില്‍ രണ്ട് ലൈനുണ്ട്.. മൂന്നാമത്തേത് പരീക്ഷണ ദശയിലും.

നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പറയാം എന്നു സാജു അര സമ്മതം മൂളീ.. പക്ഷെ.. എന്ന്... എപ്പോള്‍ ...എവിടെ വെച്ച്.... എങ്ങിനെ...
ഞങ്ങള്‍ തല പുകഞ്ഞാലോചിച്ചു.. ആ വകയില്‍ കവലയിലെ വേണുച്ചേട്ടന്റെ കടയിലെ ദോശയും സാമ്പാറും അന്നു പതിവിലും നേരത്തെ തീര്ന്നു..

കോളെജ് കഴിഞ്ഞ് എല്ലാ ദിവസവും ഞങ്ങളുടെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുമ്പിലൂടെയാണ്‍ ഷെറിന്‍ പോകുന്നതെങ്കിലും ആ സമയത്ത് വഴിയില്‍ നിറയെ ആളാണ്. സ്കൂളും കോളെജും എല്ലാമായി ഇടവകയിലെ കുഞ്ഞാടുകള്‍ മുഴുവന്‍ റോഡിലൂടൊഴുകുന്ന സമയത്ത് പ്രണയ സന്ദേശം നല്കാന്‍ പോയാല്‍ അവളുടപ്പന്‍ ചാക്കോച്ചേട്ടന്‍ പണ്ട് കര്ത്താവ് ചെയ്തതു പോലെ വഴിതെറ്റിപ്പോയ സാജുക്കുഞ്ഞാടിനെ തിരക്കി ഒരു വരവു വരും..

പള്ളി.. യുവധാര.. അതൊന്നും സാജു ഒരു തരത്തിലും സമ്മതിക്കുന്നില്ല.. അവന്റെ ഇമേജ് പോകുമത്രേ..പിന്നേ ഇവനാര്‍ ഫാദര്‍ കോട്ടൂരോ പെണ്ണുകേസില്‍ പെട്ട് ഇമജ് പോകാന്‍.

അവസാനം വഴി കണ്ടു പിടിച്ചു. ശനിയാഴ്ച്ചകളില്‍ എന്‍ട്രന്സ് കോച്ചിംഗിനു പോയി അവള്‍ മടങ്ങി വരുമ്പോള്‍.  ആ സമയം കൂടെ ആരും ഉണ്ടാകില്ല.. വഴിയിലും തിരക്കില്ല..ലൊക്കേഷന്‍ ഞങ്ങളുടെ സ്റ്റേഡിയത്തിനു മുമ്പില്‍ തന്നെ മതി എന്നും തീരുമാനിച്ചു.. അവിടെയാകുമ്പോള്‍ അടുത്ത് വീടുകളൊന്നുമില്ല..

കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഞങ്ങള്‍ ഏറ്റെടുത്തു.. സാജു വെറുതെ നിന്ന് അഭിനയിച്ചാല്‍ മാത്രം മതി. വിവിധ സാഹചര്യങ്ങളില്‍ അവളുടെ മറുപടി അതിനുള്ള മറുമൊഴി എന്നിവ വരെ തീരുമാനിച്ചു.. അല്ലെങ്കിലും നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ പ്രൊഫഷണല്‍ ആയിരിക്കണം.

അങ്ങിനെ ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ ഞങ്ങള്‍ ലൊക്കേഷനിലെത്തി. ഞങ്ങള്‍ എന്നാല്‍ ഞാന്‍, സാജു, ഹരിലാല്‍.. ശ്രീകുമാറിന് അത്യാവശ്യ യാത്രയുണ്ട്. അവന്‍ എത്താന്‍ നോക്കം എന്നു സാജുവിന്‍ ഉറപ്പു കൊടുത്തിട്ടുണ്ട്.

സാജുവിനാകെ ടെന്ഷന്‍.. 3. 45 ന്റെ കലൂര്‍ മോട്ടോഴ്സിന്‍ അവള്‍ കുരുവിക്കൂട്ട് ലാന്റ് ചെയ്യും. പിന്നെ ഒരഞ്ച് മിനിട്ട് ഞങ്ങള്‍ നില്ക്കുന്നിടം വരെയെത്താന്‍.

അവള്‍ വരുമ്പോള്‍ സാജു എസ്റ്റേറ്റ് കം ക്രിക്കറ്റ് സ്റ്റേഡിയത്തിലെ റബര്‍ മരങ്ങളുടെ ക്ഷേമം അന്വേഷിച്ച് നില്ക്കുന്നു. അവളെ കാണുന്നു. സംസാരിക്കുന്നു.. പതിയെ വിഷയം അവതരിപ്പിക്കുന്നു. അതാണ് സ്റ്റോറീ ബോര്‍ഡ്. എനിക്കും ഹരിലാലിനും കഥയില്‍  റോളില്ല ഞങ്ങള്‍ അണിയറയില്‍ മാത്രം.

സമയം 3. 45 കഴിഞ്ഞു.. സാജുവിന്റെ നെഞ്ചിടിപ്പു കൂടി. ഹരിലാല്‍  തോട്ടത്തിലെ ജാതി മരത്തിന്റെ മുകളില്‍ കയറി നോക്കി..  അവള്‍  കയറ്റം കയറിവരുന്നത് അതില്‍ ഇരുന്നാല്‍ കാണാം..

ദാണ്ടെടാ വരുന്നുണ്ട്.....ഹരിലാലിന്റെ സന്ദേശം.. സാജു തയ്യാറായി.. ഞാന്‍ എവിടെ ഒളിക്കും..

രഞ്ജി.. ഇങ്ങു കേറിക്കോ.. ഇവിടെ ഇരുന്നാല് നല്ല വ്യൂവാ.. ഹരിലാല്‍ ജാതി മരത്തിലേക്ക് ക്ഷണിച്ചു..

അതു ശരിയാണെന്ന്‍ എനിക്കും തോന്നി.. നിറയെ ശിഖരങ്ങളും ഇടതൂര്ന്ന് ഇലകളുമായതിനാല്‍ അതിന്റെ മുകളിലാണെങ്കില്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെടില്ല.

ജാതിയുടെ മുകളില്‍ സൌകര്യമായൊരു കൊമ്പില്‍ ഇരിപ്പുറപ്പിച്ചു. ഇലകള്‍ കാരണം ദ്രുശ്യ വ്യക്തത അല്പ്പം കുറവാണെങ്കിലും ക്ലോസ് റേഞ്ചിലാണ്‍. അത്യാവശ്യം സംഭാഷണം വരെ കേള്‍ക്കാം.

ഷെറിന്‍ അടുത്തു വന്നു..

ഇദെവിടെപ്പോയി... സാജുവിന്റെ ചോദ്യം.. പാവം... അവനറിയത്തില്ല.. അവളെവിടെപ്പോയെന്ന്..

അവള്‍ എന്‍ട്രന്സ് കോച്ചിംഗിന്റെ കാര്യം പറഞ്ഞു....

പിന്നെ പള്ളീലെ യുവധാരയുടെ എന്തൊക്കെയോ കാര്യങ്ങള്‍.. ബൈബിള്‍ ക്വിസ്സ് മല്സരമോ.. എന്തോ..

പിന്നെ ഇപ്പോഴല്ലേ ക്വിസ്സ് മല്സരം.. "കിസ്സ് " മല്സരത്തെക്കുറിച്ചു സംസാരിക്കെടാ.. ഹരിലാല്‍ ആവേശം മൂത്തു പൊറുപൊറുത്തു.

സംസാരം പിന്നെ പതുക്കെയായി.. അത്ര വ്യക്തമല്ല..

സാജു എന്തോ പറയുന്നുണ്ട്.. അവള്‍ ഇല്ല എന്നര്ത്ഥത്തില്‍ തലയാട്ടുന്നു..

അവന്റെ വളിച്ച മുഖം കണ്ടിട്ട് എന്തോ കുഴപ്പം ഉണ്ടെന്നു തോന്നുന്നു.. ഞങ്ങള്‍ ചെവി വട്ടം പിടിച്ചു..

രണ്ടുപേരും ഇപ്പോള്‍ റോഡരികില്‍ നില്ക്കുകയാണ്.. അവളെന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്..

പ്രശ്നമില്ലെന്നു തോന്നുന്നു അളിയാ.. ഞാന്‍ ഹരിലാലിനോട് പറഞ്ഞു..

അവന്‍ ഡയലോഗ് കേള്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ്.

അപ്പോഴാണത് സംഭവിച്ചത്..

ജാതിമരത്തിന്റെ മുകളിലിരുന്ന്  സംഭാഷണം ചോര്ത്താന്‍ ശ്രമിക്കവേ ഹരിലാല്‍ ചിവിട്ടിയ ചില്ലക്കൊമ്പ് ഒടിഞ്ഞതും.. എന്റ്റമ്മോ.. എന്ന ആര്ത്ത നാദത്തോടെ അവന്‍ താഴേക്ക് ബഞ്ചി ഡൈവിംഗ് നടത്തിയതും എല്ലാം ഒരു നിമിഷാര്‍ദ്ധത്തില്‍ കഴിഞ്ഞു..

അയ്യോ എന്റീശോയേ.. എന്നൊരു പെണ്‍ശബ്ദം... ഞാന്‍ നോക്കുമ്പോള്‍ ഷെറിന്‍ നിലവിളിച്ചുകൊണ്ട് റോഡിലൂടെ തെക്കോട്ട് പായുന്നു...മരത്തിനു താഴെ ഹരിലാല്‍ ഡിങ്കന്‍ സ്റ്റൈലില്‍ എഴുന്നേറ്റു നില്പ്പുണ്ട്. അവന്റെ ഉടുതുണി ജാതിമരത്തിനു മുകളില്‍ അപായ സിഗ്നലും കാട്ടി തൂങ്ങിക്കിടക്കുന്നു.

ഞാന്‍ പതിയെ താഴെയിറങ്ങി.. സാജു എല്ലാം തകര്ന്നു നില്ക്കുകയാണ്.

നശിപ്പിച്ചില്ലേടാ.. കാലമാടന്മാരേ.. അവന്‍ കരച്ചിലിന്റെ വക്കിലാണ്‍..

എന്താ.. എന്താ അളിയാ അവള്‍ പറഞ്ഞത്.. ഉടുമുണ്ടുപോലുമില്ലെങ്കിലും ഹരിലാലിന്‍ ആകാംക്ഷ അടക്കാനാകുന്നില്ല..

നിന്റെ മറ്റോള്‍ടെ... പോടാ.....&%$#  നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..

രഞ്ജീ.. എല്ലാം ശരിയായി വന്നതായിരുന്നെടാ..  ഞാന്‍ കാര്യം പറഞ്ഞു.. ആദ്യം അവള്‍ക്കു പേടി.. ആരെങ്കിലും അറിഞ്ഞാലോ.. എന്ന്

അരും.. എന്റെ കൂട്ടുകാരു പോലും ഒരക്ഷരം അറിയില്ല എന്നു ഞാന്‍ പറയുകേം ഈ തെണ്ടി താഴോട്ടു ചാടുകേം ഒരുമിച്ചായിരുന്നു..

സാജു ഹരിലാലിനെ നോക്കി പല്ലിറുമ്മി..


എന്നെതാടാ.. വെറുതെ ചിരിക്കുന്നത്.. വട്ടായോ.. സാജുവിന്റെ ചോദ്യം എന്നെ ഓര്മ്മകളില്‍ നിന്നും ഉണര്ത്തി.

ഷെറിന്‍ ഇപ്പോള്‍ എവിടെയാടാ.. ഞാന്‍ ചോദിച്ചു..

അവളുടെ കല്യാണം കഴിഞ്ഞെടാ.. പത്തനംതിട്ടയിലോ മറ്റോ ആണെന്നു തോന്നുന്നു..
കല്യാണത്തിനെന്നെ വിളിച്ചാരുന്നു.. ഞാന്‍ പോയില്ല..

ഒരവശകാമുകന്റെ പ്രതികാരം..

എന്തു ചെയ്യാനാ അളിയാ.. ഒരോ കാലക്കേട്... അന്നാ &$%$ ഹരിലാലിന്‍ ആ മരത്തിന്റെ മുകളീന്നു ചാടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. അല്ലെങ്കില്‍ അവളിപ്പോള്‍ കുരുവിക്കൂട്ട് എന്റെ വീട്ടില്‍ നിന്നേനെ..

അതു പിന്നെ നീ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കത്തില്ലായിരുന്നോ.. 

അതൊക്കെ കുറെ നോക്കിയതാടാ.. ഞാന്‍ ആള്‍ക്കാരെ ഒളിപ്പിച്ചിരുത്തുന്ന വിശ്വസിക്കാന്‍ കൊള്ളാത്തവനാന്നാ അവള്‍ പറഞ്ഞത്.. ങാ.. പോട്ടെ പുല്ല്..

സാജു വിഴിക്കത്തോട് ജംഗ്ഷനിലേക്ക് വണ്ടി തിരിച്ചു..


വിഴിക്കത്തോട്ടെ പെണ്‍കൊച്ച് കുഴപ്പമില്ല.. സെറ്റപ്പും ഓ ക്കെ.. ഒന്നു രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കല്യാണം ഉറപ്പിച്ചു.. ഒരു മാസം കഴിഞ്ഞപ്പോള്‍ രാവിലെ വീണ്ടും സാജുവിന്റെ ഫോണ്‍കോള്‍..

ഡാ.. അവള്‍ വിളിച്ചു .. വിഴിക്കത്തോട് പള്ളിപ്പെരുന്നാളിനു വരാമോ എന്നു ചോദിച്ചു..

നീ പോടാ .. ചെന്ന് അടിച്ചു പൊളിക്ക്..

എന്നാലും എനിക്കൊരു ധൈര്യക്കേട് .. എന്നതാടാ പറയേണ്ടത്.. നാളെ കൂടെ പൊറുക്കേണ്ടതാ.. ഉള്ള അഭിപ്രായം കളയരുതല്ലോ..

‌പിന്നെ ചര്‍ച്ച..

ടാ .. നീ ധൈര്യമായിട്ട് പോ.. ഫോണ്‍ വെയ്ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.  ഇനി ഒരു അഡീഷണല്‍ ധൈര്യത്തിനു നമ്മുടെ ഹരിലാലിനെക്കൂടി കൂട്ടിക്കോ..

അയ്യോ.. സാജുവിന്റെ നിലവിളി.. ആറ്റു നോറ്റു കിട്ടിയ ഒരു പെണ്ണാ ഇനി ഈ കല്യാണം മുടക്കാന്‍ അവന്‍ പള്ളീടെ മുകളീന്ന് ചാടും
വേണ്ടളിയാ..

7 comments:

രഞ്ജിത് വിശ്വം I ranji said...

ഇതുവരെ എഴുത്തിന്റെ ബാലപാഠത്തില്‍ പോസ്റ്റിയിരുന്ന ചിരിക്കഥകള്‍ (ഞാന്‍ അങ്ങിനെയാണ് എഴുതിയത് നിങ്ങള്‍ക്ക് ചിരി വന്നില്ലെങ്കില്‍ സങ്കടക്കഥകള്‍ എന്നു വായിക്കാനപേക്ഷ)ഈ ബ്ലോഗിലേക്ക് മാറ്റുന്നു.. പുതിയ ബ്ലോഗ് തുടങ്ങാന്‍ ഗൂഗിള്‍ കാശു വാങ്ങാത്തിടത്തോളം കാലം ഇങ്ങനെ ഒരോന്ന് ചെയ്തുകൊണ്ടെയിരിക്കും..:))

Shaju Joseph said...

നല്ല എഴുത്താണ്‌ കേട്ടോ.. തുടരുക.. ആശംസകൾ!

വശംവദൻ said...

കൊള്ളാം. :)

ANITHA HARISH said...

super..............

നിഷാർ ആലാട്ട് said...

രഞ്ജിത്തെ,,,

വിടില്ല എവിടെ പൊയാലും

രഘുനാഥന്‍ said...

ഹ ഹ ഹ ഇത് ഗോഡ് ഫാദര്‍ സിനിമയില്‍ ജഗദീഷ് മരത്തിന്റെ മണ്ടയില്‍ നിന്നും വീണത്‌ പോലെയായല്ലോ...നല്ല എഴുത്ത്..ആശംസകള്‍

saju john said...

ബൂലോകത്തെ ഉദിച്ചു വരുന്ന താരം