Sunday, November 29, 2009

പഴശിരാജയുടെ കുതിര

ചേട്ടാ ഇതെന്നാ പതിവില്ലാത്ത ഒരു ഉച്ചയുറക്കം.. എണീക്കന്നേ.. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച്ചയാ അത് ഉറങ്ങി ത്തീര്‍ക്കും..
പണ്ടൊക്കെ എന്തു സ്നേഹമായിരുന്നു.. എപ്പോഴും എന്നോട് വര്ത്തമാനം പറയാന്‍ വരുമായിരുന്നു.. ഇപ്പോ കണ്ടോ..ഒന്നും മിണ്ടാനുമില്ല പറയാനുമില്ല.. ഒരു കൊച്ചായതില്‍ പിന്നെ ഒരു കൊച്ചു വര്ത്തമാനം പോലുമില്ല.. ഈ ആണുങ്ങള്‍ ദുഷ്ടന്മാരാ.

എന്നതാടീ..ബഹളം വെയ്ക്കുന്നത്.. എത്ര നാളായി ഒന്നുച്ചയ്ക്ക് ഉറങ്ങിയിട്ട്.. നീയും കൂടി വാ നമുക്കു ജോഡിയായിട്ട് കിടന്നുറങ്ങാം.

അയ്യടാ.. നട്ടുച്ചയ്ക്കല്ലേ ജോഡി കളി.. ഇങ്ങെഴുന്നേല്ക്കന്നേ.. നമുക്കാ വരാന്തയില്‍ പോയിരിക്കാം.  ഹോ പണ്ട് കല്യാണം കഴിഞ്ഞ സമയത്തൊക്കെ കുറച്ച് നേരം കിട്ടിയാല്‍ എന്റെ കൂടെ വരാന്തയില്‍ വന്നിരുന്ന് എന്നതൊക്കെ പറയുവാരുന്നു. ഇതിന് ഇപ്പൊ ഒരു സ്നേഹോമില്ല.. എഴുന്നേറ്റു വരാനേ....

ഹാ.. കൈയ്യേല്‍ പിടിച്ചു വലിക്കാതെ.. വരാം എഴുന്നേല്ക്കട്ടെ.. നിന്റെ ഒരോ കാര്യങ്ങള്‍.. ഇതിനൊക്കെ തുള്ളാനായിട്ട് ഞാനും..എന്നാണാവോ നാട്ടുകാരെന്നെ പെണ്‍കോന്തനെന്നു വിളിച്ചു തുടങ്ങുന്നത്.

 ഹോ ഈ പൊരി വെയിലത്ത് ഈ വരാന്തയില്‍ എന്നെ കൊണ്ടിരുത്തിയപ്പോള്‍ ത്രുപ്തിയായല്ലോ നിനക്ക്..വൈകുന്നേരം എങ്ങാനുമായിരുന്നെങ്കില്‍ റോഡില്‍ കൂടി പോകുന്ന വല്ല പശൂനെയോ ആടിനേയോ ഒക്കെ നോക്കിക്കൊണ്ടിരിക്കാമായിരുന്നു.. ഇതിപ്പം സ്ഥിര ബുദ്ധിയുള്ളവര്‍ എല്ലാം വീട്ടിനകത്തിരിക്കുന്ന നേരത്താണ്‍...ഹാ.. എന്തു സുഖമായിട്ട് ഉറങ്ങിയതായിരുന്നു.

ഹും.. ഞാന്‍ കാണുന്നുണ്ട്. പശൂനേം ആടിനേയുമൊന്നുമല്ല.. പത്മജേം അനിതയേയുമൊക്കെയാണ് നോട്ടം..കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പില്‍ വച്ച് കണ്ടപ്പോള്‍ അവളുമാരു രണ്ടുമെന്നെ നോക്കി എന്തോ രഹസ്യം പറഞ്ഞു ചിരിക്കുന്നു.. ദോ ആ വായില്‍നോക്കീടെ ഭാര്യയാണ് എന്നെങ്ങാനുമായിരിക്കും പറഞ്ഞത്.

പിന്നേ.. നോക്കാന്‍ പറ്റിയ രണ്ട് ചരക്കുകള്‍.. എടീ.. ആ ചുള്ളന്‍ ചേട്ടനെ കെട്ടാന്‍ ഭാഗ്യം ഈ പെണ്ണിനാരുന്നല്ലോ എന്നായിരിക്കും  അവര് പറഞ്ഞത്.. കേട്ട് അഭിമാനിക്കെടീ.. അഭിമാനിക്ക്..ഹോ എത്ര പെണ്‍പിള്ളേര്‍ പുറകെ നടന്നതാ.. എല്ലാത്തിനേം ഒഴിവാക്കി നിന്നെ കെട്ടിയിട്ടിപ്പം പറയുന്നത് കേട്ടില്ലേ.. ഹാ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല..


ഓ ഹോ അപ്പം ഇവിടുത്തെ പ്രധാന ലോലന്‍ ആയിരുന്നു അല്ലേ..എന്തായലും ഈ നാട്ടിലെ പെണ്‍പിള്ളേര്‍ക്ക് എന്നോട് തീര്ത്താല്‍ തീരാത്ത കടപ്പാട് കാണും..

എന്തിന് ..

അല്ല.. ഇങ്ങനെ ലൈസന്സില്ലാതെ  അലഞ്ഞു നടന്ന ഒരെണ്ണത്തിനെ പിടിച്ച് തൊഴുത്തില്‍ കെട്ടിയതിന്‍.. ഹ ഹ..

ഹും ചിരിച്ചോടീ ചിരിച്ചോ..തങ്കക്കുടം പോലെ ഒരു കെട്ടിയോനേ കിട്ടീട്ട് നോക്ക്  വല്ല വിലയുമുണ്ടോന്ന്.. നിനക്കു വല്ല പീഡന വീരനേം കിട്ടെണ്ടതായിരുന്നു..വൈകിട്ട് ഒരു ബാറു മുഴുവനും അകത്താക്കീട്ട് വന്ന് നെഞ്ചത്ത് കയറി തിരുവാതിര കളിക്കുന്ന ഇനം..

എനിക്കങ്ങനത്തിനെയൊന്നും വേണ്ടാ..

പിന്നെ..

ഇതു പോലെ ഒന്നിനെ തന്നെ മതി..

എന്തോ.. ഒന്നൂടി പറഞ്ഞേ..

ങ്ങും...പിന്നെ ഇച്ചിരീം കൂടി സ്നേഹം ഉണ്ടായാല്‍ മതിയായിരുന്നു....കല്യാണം കഴിഞ്ഞപ്പഴത്തേപ്പോലെ..അന്നൊക്കെ എന്നെ മോളേ ന്നൊക്കെ വിളിക്കുമായിരുന്നു. ഇപ്പോ എടീ ന്നല്ലാതെ വിളിക്കുകേ ഇല്ല..

എന്നാ എന്റെ മോള്‍ ഇങ്ങടുത്തോട്ടിരി.. നമുക്കൊരു യുഗ്മഗാനം പാടാം. എന്റെ പൊട്ടിക്കാളീ.....ഭാര്യയും ഭര്ത്താവും മനസ്സു കൊണ്ട് അടുത്തറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എപ്പോഴും മോളേ.. പാലേ...... തേനേ എന്നൊക്കെ വിളിച്ച് ഇതാ എന്റെ സ്നേഹം എന്നു പറഞ്ഞു നടക്കണോ.. നീയെനീക്ക് ഉണ്ടാക്കിത്തരുന്ന ദോശക്കല്ലു പോലിരിക്കുന്ന ദോശയും മീനച്ചിലാറിലെ വെള്ളപ്പൊക്കം പോലെയുള്ള ചമ്മന്തിയും ഞാന്‍ സ്വാദോടെ കഴിക്കുന്നത് അതില്‍ നിറയെ നിന്റെ സ്നേഹം ഉള്ളതു കൊണ്ടല്ലേ.. അതുപോലെ എന്റെ സ്നേഹവും ഒരോപ്രവര്ത്തിയില്‍ നിന്നും നീ കണ്ടുപിടിക്കണം.

ഹും.. എന്നാല്‍ അലക്കാന്‍ പറിച്ചിടുന്ന ഷര്‍ട്ടിലും പാന്റിലും സ്നേഹം കണ്ടെത്താം..അതിലാകുമ്പോള്‍ ചേറും ചെളിയുമായിട്ട് നിറയെ സ്നേഹം പരന്നു കിടക്കുവാണല്ലോ.. ഒന്നു പോ ചേട്ടാ. സ്നേഹം അങ്ങിനെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍ അതെന്താ കൊലക്കേസ് പ്രതി വല്ലതുമാണോ.. അതൊക്കെ പ്രകടിപ്പിക്കണം..

ഓ ക്കേ ശരി ഇന്നു മുതല്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.. എന്നാല്‍ എന്റെ ചക്കരക്കുട്ടിപോയി ചേട്ടന് ഒരു പഞ്ചാരക്കാപ്പി കൊണ്ടു വന്നു തന്നേ..അതു തന്നാലുടന്‍ സമ്മാനമായി.. ഒരു ഉമ്മ തരാം..

ഓഹ്.. പിന്നേ.. എന്നെ ഇവിടെ നിന്നും എഴുന്നേല്പ്പിച്ച് വിടാനുള്ള തന്ത്രം മെനയണ്ട മോനേ.. കാപ്പി കുടിക്കാനൊന്നും നേരമായില്ല.. മണി മൂന്നായതേ ഉള്ളൂ..

ഇതാണ്... ചങ്കെടുത്ത് കാണിച്ചാലും നീ പറയും അത് ആട്ടിന്‍ കരളാണെന്ന്.. പിന്നെയെങ്ങിനെയാ..


അല്ല ചേട്ടാ.. ഈ പ്രുഥ്വിരാജ് സംവ്രുതയെ കെട്ടാന്‍ പോകുവാന്നു കേട്ടത് നേരാണോ..

ഹ ഹ.. ഇതാര് പറഞ്ഞു.. അല്ല ലവന്‍  ലവളെ കെട്ടിയാല്‍ നിനക്കെന്താ .. ഈ സംവ്രുതേ നിന്റെ അനിയനു കല്യാണം പറഞ്ഞു വെച്ചിട്ടൊന്നുമില്ലല്ലോ.

പോ ചേട്ടാ.. പണ്ട് ചേട്ടന്‍ തന്നെയല്ലേ പറഞ്ഞത് പ്രുഥ്വിരാജ് നവ്യയെ കെട്ടുമെന്ന്..

എന്ന്?..... ആരു പറഞ്ഞു.. പിന്നെ എനിക്കതിനല്ലേ സമയം..

ഹും.. എല്ലാം മറന്നു പോകുമല്ലോ.. കല്യാണത്തിനു മുമ്പ് ഫോണില്ക്കൂടെ എന്നതൊക്കെ പറഞ്ഞാരുന്നു..പ്രുഥ്വി രാജിന്റെയും നവ്യയുടെയും കാര്യം അന്നു പറഞ്ഞത് ഞാനോര്‍ക്കുന്നുണ്ട്..

എന്റേടീ. ഓ അല്ല എന്റെ മോളേ..അന്ന് വെറുതെ പഞ്ചാരയടിക്കാന്‍ ഒരോ വിഷയമുണ്ടാക്കിയതായിരിക്കും..അതൊക്കെ ഓര്ത്തിരിക്കാന്‍ നിന്നോടാരാ പറഞ്ഞത്.. മറന്നുകള എല്ലാം മറന്നു കള.

പോ ദുഷ്ടാ.. ഞാനെന്തു ചോദിചാലും ഒന്നും അറിയുകേല എന്നു പറയും..പണ്ടൊക്കെ..

അയ്യോ.. ഈ പണ്ടത്തെ കഥ ഒന്നു നിര്ത്തോ..ഇതൊരുമാതിരി ഒരു സിനിമേല്‍ ഉര്‍വശി പറയുന്നതു പോലെ.. ആദ്യം മാ‌വേലെറിഞ്ഞ കല്ലിന്റെയും.. ഒന്നാം ക്ലാസിലെ കല്ലു പെന്സിലിന്റെയും കഥ കേട്ടു തല പെരുത്തു.
ഹാ... നീ പിണങ്ങാതെ..ഈ സംവ്രുതാ പരിണയത്തെപറ്റി ഞാന്‍ കേട്ടില്ല.. ഒന്നന്വേഷിച്ച് നോക്കട്ടേ..മറ്റേ.. ആ ചേച്ചിയോട് ചോദിച്ചാല്‍ ചിലപ്പോ അറിയാമായിരിക്കും.

ആരോട്...?

മല്ലികച്ചേച്ചിയില്ലെ.. പ്രുഥ്വിരാജിന്റെ അമ്മ.. കല്യാണക്കാര്യമൊക്കെയാകുമ്പോള്‍ അവര്‍ക്കറിയാരിക്കും..

അയ്യോ..നുള്ളാതെടീ.. ദേ എനിക്കു വേദനയെടൂക്കുന്നുണ്ട്,..


മോന്‍ എവിടെയാടീ.. ഇങ്ങോട്ട് കണ്ടില്ലല്ലോ..

അവന്‍ ദാണ്ടെ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കൂടെയിരുന്നു കഥ കേക്കുന്നു..

എന്നാല്‍ അവിടെയിരിക്കട്ടെ.. അവനേം കൂട്ടി പഴശിരാജ കാണാന്‍ പോയത് കുഴപ്പമായി എന്നാ തോന്നുന്നത്

എന്തു പറ്റീ..ചേട്ടനല്ലേ പറഞ്ഞത് പിള്ളേര്  ചരിത്രമൊക്കെ അറിഞ്ഞിരിക്കണമെന്ന്.

അതൊക്കെ ശരിയാ.. പക്ഷെ ഇന്നലെ മുതല്‍ ഒരു പുതിയ അസുഖം തുടങ്ങീരിക്കുകയാ..
ഞാന്‍ കട്ടിലില്‍ കിടന്നെന്തോ വായിച്ചോണ്ടിരുന്നപ്പോള്‍ വന്ന് എന്റെ പുറത്തു കയറി. എന്നിട്ട് പറയുകാ.. അവന്‍ പഴശ്ശി രാജേലെ മമ്മൂട്ടിയാണെന്ന്. ഞാന്‍ അവന്റെ കുതിരയാണു..പോലും. നിന്റെ ചുരിദാറിന്റെ ഒരു ഷാള്‍ എട്ത്ത് എന്നെക്കൊണ്ട് കടിച്ചു പിടിപ്പിച്ചു. കുതിരേടെ ബെല്‍റ്റാണത്രെ..പിന്നെ യുദ്ധമോട് യുദ്ധം....അമ്മോ നടുവിന്റെ ഇടപാട് തീര്ന്നു

അത് അത്രയല്ലേ ഉള്ളൂ.. രാവിലെ ചാരു കസേരെടെ കമ്പ് ഊരി എടുത്തു വന്ന് പറയുന്നു വാളാണെന്ന്. വാള്‍പ്പയറ്റ് നടത്തി അതാ അമ്മേടെ കാലിന്റെ മുട്ടില്‍ വടി കൊണ്ട് അടി കിട്ടി നീരു വെച്ചിരിക്കുന്നു...ഇനി എന്നാണോ കുന്തമാണെന്നും പറഞ്ഞ് പപ്പടക്കമ്പി കൊണ്ട് കുത്തു കിട്ടുന്നത്.


അതേതാടീ ആ റോഡില്ക്കൂടി നടന്നു വരുന്ന പെണ്ണ്..? അത് സുകുമാരന്‍ ചേട്ടന്റെ മോള്‍ ദീപയല്ലേ..

ഹോ എന്നാ കാഴ്ചശക്തി.. അര കിലോമീറ്റര്‍  ദൂരെയാണെങ്കിലും എത്ര ക്രുത്യമായി ആളെ തിരിച്ചറിഞ്ഞു..ഇന്നലെ ഒരു സൂചിയില്‍ നൂല്‍ കോര്ത്തു തരാന്‍ പറഞ്ഞപ്പോള്‍ എന്താ പറഞ്ഞത് കാണാന്‍ പറ്റുന്നില്ലന്നോ..ഇതൊരു ഒന്നാം തരം കള്ളന്‍ തന്നെ..

എടീ.. ഇത് ലോങ്ങ് സൈറ്റല്ലേ ദൂരെയുള്ളത് ക്രുത്യമായി കാണാം..പിന്നെ ദീപയൊക്കെ എന്റെ പഴയ ഫാനല്ലേ..അവളെക്കെട്ടിയാലോ എന്ന് അന്നൊന്ന്  ഞാനാലോചിച്ചതാ..അപ്പോഴല്ലേ നിന്നെക്കണ്ടതും കെട്ടീതും.

ഒന്നു പോ ചേട്ടാ.. ദേ ഞാന്‍ പോകുവാ.. കാപ്പി വെച്ചു തരാം..

അല്ല നീയല്ലേ പറഞ്ഞത് കാപ്പി കുടിക്കാനൊന്നും സമയമായില്ലെന്ന്
അല്ലെങ്കില്‍ നീ പൊക്കൊ.. ഞാന്‍ ദീപയോട് രണ്ട് കൊച്ചു വര്ത്തമാനം പറയട്ടെ.. നീ ഉണ്ടെങ്കില്‍ അവള്‍ മിണ്ടാതെ പോകും..

ഹും.. എന്നാ അവളുടെ കൂടേ അങ്ങ് പൊയ്ക്കോ..

ങേ നീ അതിനു സമ്മതിച്ചോ.. താങ്ക്സെടീ. താങ്ക്സ്.
നിന്റെ ഈ വലിയ മനസ്സ്..

അയ്യോ..ദേ പൊതുസ്ഥലത്തു വെച്ച് ഇടിക്കാതെടീ..
നീ എന്നെ പീഡിപ്പിക്കുന്ന വിവരം നാട്ടുകാരറിയേണ്ടല്ലോ.

അങ്ങിനെയിപ്പം സുഖിക്കണ്ട
മോനേ  നിന്നെ അച്ഛ വിളിക്കുന്നു..
ദീപ വരുമ്പോ ഒരു കൂട്ട് നല്ലതാ..

ങ്ങാ നീ വന്നോ..മോനെ എങ്ങിനെയാ പഴശി രാജയില്‍ മമ്മൂട്ടി കുതിരപ്പുറത്ത് പോകുന്നത്
അമ്മേ ഒന്നു കാണിച്ചു തന്നേ..

ഡാ കുഞ്ഞെ.. പുറത്തു കയറാതെടാ.
വേണ്ട കരയണ്ട
ശരി നീ മമ്മൂട്ടി.. ഞാന്‍ കുതിര ...ഓടിച്ചോ..
അല്ലാതെന്തു ചെയ്യാന്‍..

ദാണ്ടെ ദീപ പഴശിയേം കുതിരേം കണ്ട് ചിരിച്ചോണ്ട് പോകുന്നു..
വെറുതെയല്ല ബ്രിട്ടീഷുകാര്‍ പഴശീയുമായി യുദ്ധം ചെയ്തത്..
ഒന്നിനും സമ്മതിക്കുകേലന്നു വെച്ചാല്‍ പിന്നെന്തു ചെയ്യും..

Sunday, October 11, 2009

എക്സ്ട്രാ ഇന്നിങ്ങ്സ്

വേശകരമായ ക്രിക്കറ്റ് മാച്ച് അവസാന ഓവറുകളിലേക്ക് കടന്നു. ഞങ്ങളുടെ സ്വന്തം ടീമായ കുരുവിക്കൂടിനെതിരെ ജയിക്കാന്‍ കാരക്കുളം ടീമിന് ഇനി 20 റണ്സു കൂടി മാത്രം മതി. അഞ്ച് ഓവറുകള്‍ നീണ്ടു നിവര്ന്നു കിടക്കുന്നു. വിക്കറ്റുകളും ആവശ്യം പോലെ.

ക്യാപ്റ്റനും കുരുവിക്കൂടിന്റെ മിന്നുന്ന താരവുമായ സാജുവാണ് ബൌള്‍ ചെയ്യുന്നത്. വിക്കറ്റിനു പുറകില്‍ ഒന്നാം സ്ലിപ്പില്‍ നില്ക്കുന്ന എന്നെ നോക്കി സാജു ഒരു ആംഗ്യം കാണിച്ചു
ഞാന്‍ തലകുലുക്കി. അപ്പോള്‍ അടുത്ത ബോള്‍ പൂഴിക്കടകന്‍ കഴിഞ്ഞുള്ള പത്തൊമ്പതാമത്തെ അടവാണ്. എനിക്കും സാജുവിനും അറിയാവുന്ന സ്പെഷ്യല്‍ ബോള്‍. ഇതു വരെ അത്തരത്തില്‍ ക്രുത്യമായെറിഞ്ഞ എല്ലാ പന്തിലും സാജു വിക്കറ്റ് കൊയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ അല്ഭുതമാകുന്ന ആ ബോളിന് ആകെ ഒരു പരിമിതിയേ ഉള്ളൂ. അത്  ഹോം ഗ്രൌണ്ട് എന്ന്  ഞങ്ങളും ഇരുപത് ഷീറ്റ് കിട്ടുന്ന റബര്‍ തോട്ടം എന്ന് സാജുവിന്റെ അച്ഛന്‍ മാത്തുക്കുട്ടിച്ചേട്ടനും വിളിക്കുന്ന ഈ ക്രിക്കറ്റ് ഗ്രൌണ്ട് കം റബര്‍ തോട്ടത്തില്‍ മാത്രമേ ആ ബോള്‍  ബൌള്‍ ചെയ്യുവാന്‍ പറ്റൂ എന്നതാണ്.

അതെന്താണെന്നു ചോദിച്ചാല്‍ ലോകത്ത് മറ്റൊരിടത്തും  ബൌള്‍ ചെയ്യുമ്പോള്‍ ബോള്‍ ആദ്യമായി നിലം തൊടുന്ന പിച്ചിന്റെ ഭാഗത്ത് റബറിന്റെ വേര്  മൂലമൂണ്ടായ മുഴ ഇല്ല എന്നാണുത്തരം. 

നിരന്തര ഗവേഷണങ്ങളുടെ ഫലമായി സാജു കണ്ടെത്തിയ ഈ പത്തൊമ്പതാം അടവ് പ്രകാരം പന്ത്  ഈ മുഴയില്‍ കൊണ്ടാല്‍ മുത്തയ്യാ മുരളീധരനു പോലും സ്പിന്‍ ചെയ്യാനാവാത്ത വിധം കുത്തിത്തിരിയുകയും വിക്കറ്റിലേക്കോ ബാറ്റിന്റെ സൈഡില്‍  തട്ടി ഒന്നാം സ്ലിപ്പില്‍ നില്ക്കുന്ന എന്റെ കയ്യിലോ എത്തും. ആ ബ്രഹ്മാസ്ത്രമാണ് പ്രയോഗിക്കാന്‍ പോകുന്നത്.

സാജു ബൌള്‍ ചെയ്യാന്‍ തയ്യാറെടുത്തു. വിക്കറ്റിന്റെ പുറകില്‍ കീപ്പര്‍ ഹരിലാലും ഒന്നാം സ്ലിപ്പ് ഞാനും എന്തിനും തയ്യാറായി നിന്നു. ഒന്നരയാളിന്റെ തടിയുമായി ചുറ്റുമുള്ള കരിയിലയും പൊടിയുമെല്ലാം പറപ്പിച്ച് സാജുവിന്റെ ബൌള്‍ ചെയ്യാനുള്ള ഓട്ടം കണ്ടാല്‍ ഹോളിവൂഡ് സിനിമകളിലൊക്കെ കാണുന്ന ടൊര്ണാഡോ ചുഴലിക്കാറ്റ് കറങ്ങി വരികയാണെന്നു തോന്നും. സാമാന്യം ബാറ്റ്സ്മാന്മാരുടെയൊക്കെ കണ്ട്രോള്‍ പോകാന്‍ അതു മാത്രം മതി.

പക്ഷെ ഇപ്പ്രാവശ്യം സാജുവിനു പിഴച്ചു.  വേരിന്റെ മുഴയില്‍ തട്ടി തിരിയേണ്ട പന്ത്  മുഴയ്ക്കല്പ്പം പുറകില്‍ കുത്തി ഇന്നാ ചേട്ടാ എന്നെയടിച്ചോ എന്നു പറഞ്ഞ് കാരക്കുളത്തിന്റെ വെടിക്കെട്ടു ബാറ്റ്സ്മാന്‍ ജോമോന്റെ മുമ്പില്‍ നാണിച്ചു നിന്നു. മിന്നല്‍ പോലെ ജോമോന്റെ ബാറ്റ് കണ്മുന്നിലൂടെ പോയത് കണ്ടു. സിക്സര്‍ ...!!!

അങ്ങിനെ അടവുകള്‍ ഓരോന്നായി പൊട്ടിക്കൊണ്ടിരിക്കുകയാണ്. ഈ കളിയെങ്ങാനും തോറ്റാല്‍ പിന്നെ ഈ പഞ്ചായത്തില്‍ നില്ക്കാന്‍ പറ്റില്ല. അത്രയും ശോഭകേടാണല്ലോ കഴിഞ്ഞയാഴ്ച്ച ഇവരുമായുള്ള കളിയില്‍ ജയിച്ചപ്പോള്‍ കാണിച്ചത്. . സമയമാം രഥത്തില്‍ സ്വര്‍ഗയാത്ര ചെയ്യുന്നുവെന്ന പാട്ടൊക്കെ പാടി ആഘോഷപൂര്‍വ്വമല്ലേ അവരെ യാത്രയാക്കിയത്. ആ വാശി വെച്ചാണ് ഇന്നത്തെ കളിക്ക് വന്നത്. ജയിച്ചാല്‍ അവന്മാര്‍ എന്തും ചെയ്യും..

കുടിലബുദ്ധിക്കുണ്ടോ നമുക്ക് പഞ്ഞം. സാജുവും ഞാനും അടുത്ത ഓവര്‍ ബൌള്‍ ചെയ്യുന്ന സജിയും കൂടി വീണ്ടും തന്ത്രം മെനഞ്ഞു. അല്പം കൈ വിട്ട കളിയാണ്.. പക്ഷെ വേറെ വഴിയില്ല.  സജിയുടെ അദ്യബോളില്‍ ഒരു റണ്‍ . വീണ്ടും ജോമോന്‍ ക്രീസില്‍ . അടുത്ത ബോള്‍ എറിയാന്‍ ശരവേഗത്തില്‍ പാഞ്ഞു വന്ന സജിയുടെ ബോള്‍ മനീന്ദര്‍ സിംഗിനു പോലും സിക്സ് അടിക്കാന്‍ ആഗ്രഹം തോന്നും വിധം മന്ദമാരുതനെത്തഴുകി സൌമ്യമായി ലാന്റ് ചെയ്തു.

കീരിക്കാടന്‍ ജോസിനെ പ്രതീക്ഷിച്ച് നില്ക്കുമ്പോള്‍ പകരം മഞ്ജു വാര്യര്‍ മുന്നില്‍ വന്നാലെന്നപോലെ ജോമോന്റെ മുഖം തിളങ്ങി.. അവന്റെ ബാറ്റ് അന്തരീക്ഷത്തില്‍ വീണ്ടും മിന്നിയാടി... റബറിലകള്‍ക്കിടയിലൂടെ ബോള്‍ പറപറന്നു തൊട്ടപ്പുറത്തെ ജോസുകുട്ടിച്ചായന്റെ തോട്ടത്തിലെവിടെയോ ലാന്റ് ചെയ്തു.  ഞാനും സാജുവും  ബോള്‍ എടുക്കാനോടി. ഇനി കാരക്കുളത്തിനു ജയിക്കാന്‍ ഏഴ് റണ്സുകൂടി മാത്രം.. അവര്‍ ആഘോഷം തുടങ്ങാനാലോചിക്കുന്നു.

ജോസുകുട്ടിച്ചായന്റെ പറമ്പില്‍ തലങ്ങും വിലങ്ങും ബോള്‍ പരതിയ ശേഷം സാജു ആ പ്രഖ്യാപനം നടത്തി. ബോള്‍ കാണാനില്ല...!!!

കാരക്കുളം ടീമിനു കണ്ഫ്യൂഷനായി.. ആകെ ഒരു ബോളെ കയ്യിലുള്ളൂ.. അത് കൊണ്ടു വേണം കളി തീര്‍ക്കാന്‍ . എല്ലാവരും ബോള്‍ തിരയാനിറങ്ങി. ജോസുകുട്ടിച്ചേട്ടന്റെ തോട്ടത്തിലെ കാടും പടലുമെല്ലാം ഇളക്കിയുള്ള തിരച്ചില്‍. ബോളുണ്ടോ പിടി കൊടുക്കുന്നു... ഒരു മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ ബോള്‍ ന്ഷ്ടപ്പെട്ടതിനാല്‍ കളി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് കാരക്കുളം ടീം നിരാശരായി തിരിച്ചുപോയി.

ഒരു തോല്‍വി ഒഴിവായ ആശ്വാസത്തില്‍ ഞങ്ങളും തിരിച്ചു നടന്നു..

രഞ്ജീ ... സാജുവിന്റെ വിളി..
തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ  മുഖത്തെ കള്ളച്ചിരി കണ്ട് എനിക്കും ചിരി പൊട്ടി..

എല്ലാവരും നോക്കി നില്ക്കെ അണ്ടര്‍ വയറിനകത്തു നിന്നും സാജു അത് പുറത്തെടുത്തു.. കാണാതായ ബോള്‍..

വ്രുത്തികെട്ടവനേ... പറമ്പില്‍ എവിടെയെങ്കിലും ഒളിച്ചു വെയ്ക്കാനല്ലേ ഞാന്‍ പറഞ്ഞത്.. ഇനിയിതെങ്ങിനെ കൈ കൊണ്ടു തൊടും.. ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു..

പോടാ.. പറമ്പിലെവിടെയൊളിപ്പിച്ചാലും അവന്മാര് കണ്ടുപിടിച്ചേനേ.. ഇതിപ്പോള്‍ മുണ്ടുരിഞ്ഞു പോയാല്പ്പോലും ഒരുത്തനും പിടിക്കത്തില്ല..

കാര്യം മനസ്സിലായ  സഹ കളിയന്മാര്‍ ആര്ത്തു ചിരിച്ചു.. അങ്ങിനെ തല്ക്കാലത്തേക്ക് മാനം പോകാതെ രക്ഷപെട്ടു..

അങ്ങിനെ കാല്‍ തട്ടിപ്പും മുക്കാല്‍ വെട്ടിപ്പുമായി അനിഷേധ്യരായി വാഴുന്ന കാലത്താണ് പൈകയില്‍ ക്രിക്കറ്റ് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നതും ഞങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നതും.

ടൂര്ണമെന്റ് ഫിക്സ്ച്ചര്‍  വന്നപ്പോള്‍ ആദ്യകളി കാരക്കുളവുമായി..ഇവന്മാര്‍ ഞങ്ങളേയും കൊണ്ടേ പോകൂ..

സ്കൂള്‍ ഗ്രൌണ്ടിലാണ് കളി.. അവിടെ റബറുമില്ല വേരുമില്ല.. അതുകൊണ്ടുതന്നെ സാജുവിനു മുത്തയ്യ ആകാനും പറ്റില്ല.. എന്തായാലും നോക്കാം..

പിന്നീടുള്ള ദിവസങ്ങള്‍ ടൂര്ണമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുഴുകി.  ക്രിക്കറ്റ് കളിയെക്കുറിച്ച്  എനിക്ക് തിയററ്റിക്കലായി നല്ല വിവരമാണെങ്കിലും ബാറ്റെടുത്ത് പിടിച്ച് നില്ക്കുന്നത് കണ്ടാല്‍ കവലയിലെ ഹോട്ടല്‍ നടത്തുന്ന വേണുച്ചേട്ടന്‍ വിറക് കീറാന്‍ നില്ക്കുന്നത് പോലെയാണ്‍. എന്താണെന്നറിയില്ല ക്രിക്കറ്റിലെ മുപ്പത്തിമുക്കോടി ഷോട്ടുകളെക്കുറിച്ചും അവ ഏതു സാഹചര്യത്തിലാണ് കളിക്കുന്നതെന്നും ഭയങ്കര അറിവാണെങ്കിലും  ക്രീസിലെത്തി ബോള്‍ മുന്നില്‍ വന്നാല്‍ പിന്നെ വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി വാള്‍ വീശുന്ന ഒറ്റ ആക്ഷനേ വരൂ... വന്നാല്‍ വന്നു കൊണ്ടാല്‍ കൊണ്ടു.

പക്ഷെ ബൌളിങ്ങിന്റെ കാര്യം അങ്ങിനെയല്ല.. ബൌള്‍ ചെയ്യാനായി ഞാന്‍ ബോള്‍ എടുത്താല്‍ പഴയ വിന്‍ഡീസ് ടീമിലെ ആബ്രോസിനെക്കണ്ടപോലെ എല്ലാവരും പേടിയോടെ നോക്കും. ഒരു വ്യത്യാസം മാത്രം.. ആംബ്രോസിനെ പേടിയോടെ നോക്കുന്നത്  ബാറ്റ് ചെയ്യുന്ന എതിര്‍ ടീമിലെ കളിക്കാരനാണെങ്കില്‍ എന്നെ പേടിക്കുന്നത് പിച്ചിനടുത്ത് ഫീല്‍ഡ് ചെയ്യുന്ന സ്വന്തം ടീമിലെ  അംഗങ്ങളാണെന്നു മാത്രം. ഒരിക്കല്‍ മിഡില്‍ സ്റ്റമ്പ് പിഴുതാനുദ്ദേശിച്ച് ഞാനെറിഞ്ഞ ഒരു പന്ത്  ഓഫ് സൈഡില്‍ ക്രീസിനടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന സഹകളിക്കാരന്‍  ജോയിയുടെ മിഡില്‍ സ്റ്റമ്പില്‍ ക്രുത്യമായി പതിക്കുകയും അദ്ദേഹത്തെ റിട്ടയെര്‍ഡ് ഹര്‍ട്ടായി പൈക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്ത സംഭവത്തിനു ശേഷമാണ് സ്വന്തം ടീമില്‍ ഞാനൊരു പേടി സ്വപ്നമായി മാറിയത്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അവസാന ഇലവന്‍ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ടീമില്‍ കാണൂം. കളിയില്‍ മാത്രമല്ല്ല്ലോ കാര്യം.ക്രിക്കറ്റില്‍ ലോകത്തൊരിടത്തുമില്ലാത്ത നിയമങ്ങളൊക്കെ നിമിഷനേരം കൊണ്ടുണ്ടാക്കി സ്വന്തം ടീമിനെ രക്ഷിക്കാന്‍ നാക്കു കൊണ്ട് അതി ശക്ത്മായി പോരാടുന്നതിനാല്‍ ടൂര്ണമെന്റിലെ ആദ്യ മല്സരത്തിലും ടീമിലെ എന്റെ സ്ഥാനം തെറിച്ചില്ല.

അങ്ങിനെ മല്സരദിനം സമാഗതമായി..
ടോസ് നേടിയ കാരക്കുളം ബാറ്റിങ്ങ് തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസത്തെ വാശിക്കാണെന്നു തോന്നുന്നു... തുടങ്ങിയപ്പോള്‍ മുതല്‍ അവര്‍ തകര്‍പ്പനടി. സാജുവും സജിയുമൊക്കെ ആവശ്യത്തിനു വാങ്ങിക്കൂട്ടുന്നുണ്ട്.  ഇടയ്ക്ക് സ്പിന്‍ എറിയാന്‍ ഹരിലാലിനെയും പരീക്ഷിച്ചു. പന്ത് ഗ്രൌണ്ടിനു പുറത്ത് സ്ഥിര താമസമാക്കിയത് മിച്ചം. ഇരുപതോവര്‍ മല്സരത്തില്‍ പത്തോവര്‍ കഴിഞ്ഞപ്പോള്‍ കാരക്കുളം മൂന്നു വിക്കറ്റിന് 90 റണ്സ്. ഈ നിലയില്‍ പോയാല്‍ ഇരുപത് തികയ്ക്കുമ്പോഴേക്കും അവന്മാര്‍ ഇരുന്നൂറും തികയ്ക്കും.

പതിമ്മൂന്നോവര്‍ കഴിഞ്ഞതിനുശേഷം സാജു എല്ലാവരേയും ഒന്നു നോക്കി. എന്നിട്ട് എന്‍റ്റടുത്തേക്ക് വന്നു.. പണ്ടാരമടങ്ങാന്‍ ടൂര്ണമെന്റായിപ്പോയി അല്ലെങ്കില്‍ പന്ത് ഒളിപ്പിക്കുന്നതിനെക്കുറിച്ചോ.. അലമ്പുണ്ടാക്കി കളി നിര്ത്തുന്നതിനെക്കുറിച്ചോ ആലോചിക്കാമായിരുന്നു.ഇതിപ്പോള്‍ എന്തിനാണാവോ..

അടുത്ത ഓവര്‍ നീ ചെയ്യ് രഞ്ജീ.. സാജു അടുത്തു വന്നു പറഞ്ഞു..

അയ്യോ അതു വേണ്ടടാ.. തൊപ്പിയും പാന്റും ടീ ഷര്‍ട്ടുമൊക്കെയായി  മൊത്തത്തില്‍ ഒരു  ഇമേജ് ഉണ്ടാക്കിയെടുത്തിട്ടുണ്ട് അത്  കളയണ്ട.. നീ ശ്യാമിനു കൊടുക്ക്..

എല്ലാവനിട്ടും ഭയങ്കര അടിയല്ലേ.. നീ എന്തായാലും ഒന്നു നോക്ക്....

കുടില ബുദ്ധിയാണ് .. അവന്‍ എന്തെങ്കിലും കണ്ടിട്ടു കാണും..

സകല ദൈവങ്ങളേയും സപ്പോര്‍ട്ടിനായി ഗ്യാലറിയിലേക്ക് ക്ഷണിച്ച് ബോളുമായി ഞാന്‍ ക്രീസിനരികിലെത്തി..
മനസ്സില്‍ ഒറ്റ പ്രാര്ത്ഥനയേ ഉണ്ടായിരുന്നുള്ളൂ.. ഈശ്വരാ വൈഡ് പോകല്ലേ..

സാധാരണ ഗതിയില്‍ ഞാനെറിയുന്ന ഒരോവറില്‍ ചുരുങ്ങിയത് നാല് വൈഡെങ്കിലും കാണും. വൈഡും എക്സ്ട്രാ ബോളുമെല്ലാമായി ഓവറ് കഴിയുമ്പോള്‍ ഒരു നേരമാകും..

ആദ്യബോള്‍  ബസ് സ്റ്റോപ്പില്‍ നിര്ത്താതെ പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സു പോലെ ക്രീസില്‍ ഒന്നെത്തി നോക്കിയിട്ട് സൈഡില്‍ കൂടി വിട്ടുപോയി.. പതിവു പോലെ  വൈഡ്..

ഞാന്‍ സാജുവിനെ ഒന്നു നോക്കി..

അവന്‍ ഓടി അടുത്തു വന്നു.. നീ വൈഡല്ലാതെ വേറെ എന്തും എറിഞ്ഞോ..
എന്നാല്‍  കൈ മടക്കി അവന്റെ തലയ്ക്കിട്ട് എറിയാം.....അല്ല പിന്നെ..

അടുത്ത ബോള്‍..

റണ്ണപ്പൊന്നും വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു.. എന്താ ഇപ്പോള്‍ പതുക്കെ അങ്ങു നടന്നു വന്നെറിഞ്ഞാല്‍ പന്തു പോകില്ലേ..

വൈഡ് പോകാതിരിക്കാനായി ഞാനെറിഞ്ഞ പന്ത്  സിനിമാനടി ജയഭാരതിയെപ്പോലെ കുണുങ്ങിക്കുണുങ്ങി ക്രീസിലെത്തി..
സ്ലോ ആണോ.... സ്പിന്‍ ആണോ.. മീഡിയം പേസ് ആണോ.. ഒന്നും നിര്‍വചിക്കാന്‍ പറ്റാത്ത ഒരു ബോള്‍..
അദ്യമായി ഭൂമിയില്‍ തൊട്ടപ്പോഴെ അതിനു നാണം വന്നു.. ചെറുതായൊന്നു ചാടിയുയര്ന്ന്‍ താഴ്ന്നു..

അടിച്ചു തകര്ത്തു നില്ക്കുന്ന കാരക്കുളത്തിന്റെ ബാറ്റ്സ്മാന് ഒന്നും മനസ്സിലായില്ല..ഇതെന്തു പന്ത്.. ഇരപിടിച്ച പെരുമ്പാമ്പ് വരുന്നതുപോലെ ഇഴഞ്ഞിഴഞ്ഞു വരുന്നു..രണ്ടും കല്പ്പിച്ച് അവന്‍  അടിക്കാനായി ബാറ്റ് പൊക്കിയ സമയത്ത് ബോള്‍ മെല്ലെ ഉരുണ്ട് വിക്കറ്റിലേക്ക് കയറീ.

വിക്കറ്റ്.. അമ്മേ..സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു പോയി..
സാജുവും ഹരിലാലുമെല്ലാം ഓടിവന്നു..
അങ്ങിനെ എന്റെ ക്രിക്കറ്റ് കരിയറിലെ ആദ്യ ടൂര്ണമെന്റ് വിക്കറ്റ്..

അടുത്ത ഒരു പന്ത് വിജയകരമായി എറിഞ്ഞെങ്കിലും അതിനടുത്തത് വൈഡായി..

അടുത്തതും വൈഡാകാതിരിക്കാനുള്ള ശ്രമം അവസാനിച്ചത് ഫുള്‍ടോസ് ആയാണ്.. പക്ഷെ ഒരു ചതഞ്ഞ ഫുള്‍ടോസ്..

ബാറ്റ്സ്മാന്‍ ഉള്ള ജീവന്‍ മൊത്തമെടുത്തടിച്ചു.. ങേഹേ.. പന്തിന്റെ ഭാഗത്തു നിന്നും യാതൊരു സഹകരണവുമുണ്ടായില്ല..

ലോങ്ങ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്ന ശ്യാമിന്റെ കൈയ്യില്‍ പന്തു താഴ്ന്നു..അവനൊന്നു പിടിച്ചു.. പന്ത് കൈയ്യില്‍ നിന്നു തെറിച്ചു

ഒന്നു കൂടി ചാടിപ്പിടിച്ചു.. ദേ കിടക്കുന്നു അവന്‍ താഴെ
പക്ഷെ താഴെ വീണെങ്കിലും പന്ത് കൈയ്യില്‍ തന്നെയുണ്ട്... അവന്‍ ചാടിയെഴുന്നേറ്റു..

എനിക്ക് രണ്ടാമത്തെ വിക്കറ്റ്..

 കാരക്കുളം ടീം ഞെട്ടി .. അവരുടെ രണ്ട് പ്രമുഖ ബാറ്റ്സ്മാന്മാരാണ് ഈ ഓവറില്‍ പുറത്തായിരിക്കുന്നത്..

കാരക്കുളത്തിന്റെ ഞെട്ടലിനേക്കാള്‍ ശക്തിയേറിയതായിരുന്നു എന്റെ ഞെട്ടല്‍..
രണ്ട് വിക്കറ്റ്.. അതും എനിക്ക്.. ഏത് പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറഞ്ഞത് ആരാണാവോ..

വല്യ പ്രശ്നമില്ലാതെ അടുത്ത് രണ്ട് ബോളുകള്‍ കൂടി കടന്നു പോയി...

അടുത്തത് ലാസ്റ്റ് ബോളാണ്‍..

ഞാന്‍ ആഞ്ഞെറിഞ്ഞു..
എന്തും വരട്ടെ.. കൂടിയാല്‍ സിക്സര്‍ ..അല്ലെങ്കില്‍ വൈഡ്  അത്രയല്ലേ ഉള്ളൂ ...രണ്ട് വിക്കറ്റ് കിട്ടിയ സ്ഥിതിക്ക് സാജു തെറി വിളിക്കില്ല..

ഈശ്വരന്‍ കാത്തു..
അതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിലെറിഞ്ഞ ഏറ്റവും നല്ല ബോളായി അത് മാറി
ബാറ്റ്സ്മാന്‍ ഒന്നും ചെയ്യാന്‍ കഴിയുന്നതിനു മുമ്പ് അവന്‍ വിക്കറ്റിന്റെ ചുവട് പിഴുതു..

അങ്ങിനെ സംഭവ ബഹുലമായ ആ ഓവര്‍ അവസാനിച്ചു..
ഒരോവര്‍ ആറ് റണ്സ് മൂന്നു വിക്കറ്റ് എന്ന മോഹിപ്പിക്കുന്ന സ്റ്റാറ്റിസ്റ്റിക്സുമായി ഞാന്‍ പിന്മാറി..

നാലിന് 120 എന്ന നിലയില്‍ നിന്നും കാരക്കുളം ഏഴിന് 126 എന്ന സ്കോറിലേക്ക് കൂപ്പുകുത്തി..

പതിനേഴ് ഓവറില്‍ 132 റണ്സിന് കാരക്കുളം ഓള്‍ ഔട്ടായി..

ജയിക്കാന്‍ ഒരോവറില്‍ 6.6 റണ്സ് വെച്ച് മതി..

ബാറ്റിങ്ങ് ആരംഭിച്ചു.... .

പന്ത്രണ്ട് ഓവര്‍ വരെ തികച്ചും മാന്യമായി പോകുകയായിരുന്ന ഇന്നിംഗ്സ് പതിമൂന്നാം ഓവറിലെത്തിയപ്പോള്‍ തകിടം മറിഞ്ഞു..

ആ ഓവറില്‍ രണ്ട് വിക്കറ്റ്..
5 ന് 80..    6 ന് 93......        7ന് 102..    8 ന് 110 എന്നിങ്ങനെ കളി ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുന്നു..

ഓരോ വിക്കറ്റ് പോകുമ്പോഴും നെഞ്ചിനുള്ളില്‍ തീയാണ് ഫാത്തിമാ  എന്നുള്ള അവസ്ഥയിലാണ് ഞാന്‍..

ടീമിലെ സ്ഥിരം പതിനൊന്നാമനായതിനാല്‍  എന്റെ ഊഴം അടുത്തു വരുന്നു  .. കളരിസ്റ്റൈലിലുള്ള ബാറ്റ് പിടുത്തവും വീശലും ജനം കണ്ടാല്‍ ഇതുവരെ ഉണ്ടാക്കിയ ഇമേജ് മൊത്തം വെള്ളത്തിലാകും

ജയിക്കാന്‍ 11 റണ്സ് വേണ്ട ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ ഹരിലാല്‍ ഔട്ട്
ഇനി ലാസ്റ്റ് മാനായ ഈയുള്ളവന്റെ ഊഴമാണ്.

നെഞ്ചിലുള്ളില്‍ പൈകപ്പെരുന്നാളിന്റെ വെടിക്കെട്ട് നടക്കുന്നുണ്ട്..

രണ്ടും കല്പ്പിച്ച് ബാറ്റുമായി ക്രീസിലെത്തി..

കാരക്കുളത്തിന്റെ ഓപ്പണിങ്ങ് ബൌളര്‍ രാജീവാണ് പന്തെറിയുന്നത്..

ഒന്നാമത്തെ ബോള്‍ നേരെ എന്റെ ഇടം കാലിലേക്ക് ലാന്റ് ചെയ്തു..

ഒരു സെക്കന്റ് നേരം ഒന്നും സംഭവിച്ചില്ല.. പിന്നെ കാളില്‍ ഒരു ലെതര്‍ ബോള്‍ രൂപപ്പെട്ടു.. ... വേദന കോണ്ട് കണ്ണ് നിറഞ്ഞു...

തിരുമ്മാന്‍ പറ്റുമോ.. ഗ്ലാമര്‍ പോകില്ലേ.. കടിച്ചു പിടിച്ചു നിന്നു..

ഞാന്‍ സാജുവിനെ നോക്കി.. അവന്‍ ദയനീയമായൊരു ചിരി ചിരിച്ചു.. ..

അടുത്ത ബോള്.. കാലിന്റെ വേദനകാരണം കണ്ണുപോലും കാണാനാകുന്നില്ല,..കാലുനിലത്ത് ശരിക്കു കുത്താത്തതിനാല്‍ കളരിപ്പയറ്റ് മോഡല്‍ നില്പ്പും നടക്കുന്നില്ല..

ബോള്‍ പാഞ്ഞു വന്നതു ഞാന്‍ ബാറ്റ് ആഞ്ഞു വീശി... പിന്നെ സാജുവിന്റെ അലര്‍ച്ചയാണ് കേട്ടത്.. സിക്സര്‍ ..
ബാറ്റിന്റെ സൈഡില്‍ കൊണ്ട് ആകാശത്തോളം പൊങ്ങിയ പന്ത്  എസ് എസ് എല്‍ സി പരീക്ഷിയില്‍ മോഡറേഷന്‍ കൊണ്ടു ജയിക്കുന്ന കുട്ടികളെപ്പോലെ എങ്ങിനെയോ ബൌണ്ടറിക്കപ്പുറം കടന്നു..
കുരുവിക്കൂടുകാരെല്ലാം അലറി വിളിക്കുന്നുണ്ട്..

ഇനി 5 റണ്സുകൂടിമാത്രം ജയിക്കാന്‍..

നാലാം ബോളില്‍ ഒരു റണ്‍ എടുത്തു ..
അഞ്ചാം ബോളില്‍ ജോയിയും ഒരു റണ്ണെടുത്തു..
അവസാന ബോളില്‍ ജയിക്കാന്‍ മൂന്ന് റണ്സ് വേണം....

സാജു ഓടി വന്നു കുറെ ഉപദേശം തന്നു..
പിന്നെ ഈ മുഹൂര്ത്തത്തിലാ അവനെന്നെ സച്ചിന്‍ തെണ്ടുല്ക്കര്‍ ആക്കാന്‍ നോക്കുന്നത്.

നിര്ണ്ണായകമായ ബോള്‍ എന്റെ നേരെ ..ഞാന്‍ വീണ്ടും ആഞ്ഞു വീശി..

ചുമ്മാ ചക്കയിടാം മുയല്‍ ചാകുന്നെങ്കില്‍ ചാകട്ടെ..

പക്ഷെ എപ്പോഴും ചക്കയ്ക്കുകീഴില്‍ വന്നിരിക്കാന്‍ മുയല്‍ നൈജീരിയന്‍ ഇ മെയില്‍ തട്ടിപ്പില്‍ കാശുപോകുന്ന മലയാളികളെപ്പോലെ മന്ദബുദ്ധിയല്ലല്ലോ..

ഒന്നും സംഭവിച്ചില്ല.. പന്ത് വിക്കറ്റ് കീപ്പറുടെ കൈയ്യിലിരുന്ന് എന്നെ നോക്കി ചിരിച്ചു..

കാരക്കുളം ടീം മൂന്ന് റണ്സിന് വിജയിച്ചു.. നോക്ക് ഔട്ട് ആയതിനാല്‍ ഞങ്ങള്‍ ടൂര്ണമെന്റില്‍ നിന്നും പുറത്തായി..

കാരക്കുളം കാര്‍ അലറി വിളിച്ചു..
സമയമാം രഥത്തില്‍ എന്ന പാട്ടിന്  നല്ല ഈണമായിരുന്നെങ്കിലും അതു ശേഷം അവന്മാര്‍ പാടിയ കോടുങ്ങല്ലൂര്‍  ഭരണി ആല്ബത്തിലെ പാട്ടിന്റെ ഈണം ശരിയല്ലെന്നും വരികളില്‍ ചില പിശകുണ്ടെന്നും കണ്ടെത്തി സാജു സമാധാനപ്പെട്ടു. ..

എക്സ്ട്രാ ഇന്നിങ്ങ്സ്

സാജുവിന്റെ വീട്ടു വരാന്തയില്‍ കളിയെക്കുറിച്ചുള്ള വിശകലനം 

ഒരോരുത്തരും ശാസ്ത്രിയും ഗവാസ്കറും ആയി സ്വയം പ്രഖ്യാപിച്ച് വിശകലനം തകര്‍ക്കുകയാണ്..

ഓ എന്നാണേലും വെറും മൂന്നു റണ്സിനല്ലേ തോറ്റത്.. 
പരസ്പരം തെറിവിളിച്ച് മടുത്തപ്പോള്‍ സാജു സമാധാനിച്ചു..

ഇതെല്ലാം കേട്ട് മിണ്ടാതിരുന്ന സാജുവിന്റെ പിതാശ്രീ മെല്ലെ എഴുന്നേറ്റു..

എന്നിട്ട് ഞങ്ങളെ നോക്കി പറഞ്ഞു..

മൂന്നല്ല മുക്കാല്‍ റണ്ണിനു തോറ്റാലും തോല്‍വി എപ്പോഴൂം തോല്‍വി തന്നെയാടാ.. എല്ലാവനും വീട്ടില്‍ പോകാന്‍ നോക്ക്..

എന്നാലും ആ മൂന്ന് റണ്ണ്.. ഞങ്ങള്‍ വീട്ടിലേക്ക് നടന്നു..

Tuesday, September 29, 2009

ദി ഗ്രേറ്റ് പന്നി ഹണ്ടിങ്ങ്

ക്രിസ്തുമസ് അവധിയുടെ ആലസ്യത്തില്‍ വീടിന്റെ തിണ്ണയിലിരുന്ന് ഉച്ചയൂണ് അയവിറക്കുമ്പോഴാണ്  പതിവ് പോലെ സാജുവിന്റെ വരവ്.

രഞ്ജീ.. വീട്ടിലെ പന്നിയെ  തട്ടാന്‍ പോകുവാടാ..

ഓഹോ.. അപ്പോള്‍ നീ രക്ഷപെട്ടോടിയതാണല്ലേ..

സാജു ചോദ്യഭാവത്തില്‍ എന്നെയൊന്നു നോക്കി..

അല്ലെടാ.. വീട്ടിലെ  പന്നീന്നു കേട്ടപ്പോള്‍ ഒരു സംശയം.. നീയല്ലാതെ വേറെ...

ഇടിക്കാന്‍ വന്ന സാജുവിനെ തണുപ്പിച്ച് കാര്യം തിരക്കി..
അവന്റെ വീട്ടിലെ പന്നിക്കൂട്ടില്‍ ക്രിസ്തുമസ് റിലീസായി നിര്ത്തിയിരിക്കുന്ന പന്നിക്കുട്ടന്റെ ലാസ്റ്റ് ബെല്ല് അടിക്കാന്‍ ആളെ തപ്പിയുള്ള വരവാണ്.

ക്രിസ്തുമസും ഈസ്റ്ററും അടുക്കുമ്പോള്‍ കുരുവിക്കൂട്ടും പൈകയിലുമൊക്കെയുള്ള അച്ചായന്മാര്‍ പന്നി വേട്ട കഴിഞ്ഞ് അവനെ ജീവനോടെ സൈക്കിളിന്റെ പുറകില്‍ വെച്ചു കെട്ടിയൊരു പോക്കുണ്ട്. . കൈയ്യും കാലും ഒരുമിച്ചുകെട്ടി ഒരുമാതിരി വളച്ചാക്കു പോലെ സൈക്കിളിന്റെ കാരിയറില് വിരാജിക്കുന്ന പന്നിയുടെ 100 ഡെസിബെല്‍ ശബ്ദത്തിലുള്ള അലര്‍ച്ചയോടുള്ള വിരക്തി മാറിയത് അടുത്ത കാലത്തിറങ്ങിയ ചില മലയാളം സിനിമാപ്പാട്ടുകള്‍ കേട്ടതില്‍ പിന്നെയാണ്. പന്നി സംഗീതം എത്രയോ ഭേദം..

ചുണ്ടെലി, കൊതുക്‍, പാറ്റാ തുടങ്ങിയ ഹിംസ്രജീവികളെ പിടിക്കാന്‍ ഞാന്‍ അതിമിടുക്കാനായിരുന്നെങ്കിലും ഈ പന്നി പിടുത്തം ലൈവായി കണ്ടിട്ടില്ല. ഇനി അതിന്റെ ഒരു കുറവ് വേണ്ട. സാജുവിനൊപ്പം പന്നിവേട്ടയ്ക്കു പുറപ്പെട്ടു. കുരുവിക്കൂട്ടെ പ്രശസ്ത പന്നി വേട്ടക്കാരന്‍ തോമ്മാച്ചേട്ടനെ ഓടിച്ചിട്ടു പിടിച്ചു. ക്രിസ്തുമസ് കാലമായതിനാല്‍ പുള്ളിക്ക് തിരക്കോട് തിരക്ക്.

കൂട്ടിലെത്തി പന്നിയെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആര്നോള്‍ഡ് ഷെവാസ്നഗറിനെപ്പോലെ മസ്സിലും പെരുപ്പിച്ച് ഒരു ഭീമാകാരന്‍  ആരെട വീരാ പോരിനു വാടാ എന്ന മുഖഭാവത്തില്‍ നില്ക്കുന്നു. ഞങ്ങള്‍ അടുത്തു ചെന്നതും ഇംഗ്ലീഷ് സിനിമയിലെ ഡയലോഗ് പോലെ അര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍   അവനൊന്നു മുരണ്ടു..

തോമാച്ചേട്ടോ ഇവനാളിത്തിരി മുറ്റാണെന്നു തോന്നുന്നു.. ഞാന്‍ ഒരഭിപ്രായം പറഞ്ഞു..
നമ്മള്‍ക്കും ഇക്കാര്യത്തിലൊരറിവൊക്കെയുണ്ടെന്ന് കേള്‍ക്കുന്നവര്‍ക്കു തോന്നിക്കോട്ടെ..

വോ.. ഇതൊക്കെ പൂട്ടയ്ക്കാ പന്നിയല്ലേടാ കൊച്ചേ.. കഴിഞ്ഞയാഴ്ച്ച ആ പോത്തുമ്മൂട്ടില്ക്കാരുടെ കൂട്ടീന്ന് പിടിച്ച പന്നിയാണു പന്നി.. ഒരു പോത്തിന്റത്രയും ഉണ്ടായിയിരുന്നു.. തോമാച്ചേട്ടന്റെ കീറ്..

പിന്നേ..അതെന്തു പന്നി.. അതും പോത്തിന്റത്രയും.. ആനയുടെയത്രേം എന്നു പറയാഞ്ഞത് നന്നായി.. പല്ലിയെ തല്ലിക്കൊന്നാല്‍ ദിനോസര്‍ കുഞ്ഞിനെ കൊന്നു എന്നു പറയുന്ന ആളാണ് തോമാച്ചേട്ടന്‍..

പന്നിയെ എങ്ങിനെ ശാസ്ത്രീയമായി പിടിക്കാം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ക്ലാസ് എടുത്ത ശേഷം പണിയായുധങ്ങളുമായി തോമാച്ചേട്ടന്‍ കൂട്ടിലിറങ്ങി.ഒരു മരക്കഷണം, കയര്‍ ഇത്യാദി സാധനങ്ങളാണ് പണിയായുധങ്ങള്‍. പന്നിയുടെ അടുത്ത് സ്നേഹം ഭാവിച്ച് ചെല്ലുക അടിച്ചവനെ വീഴ്തുക ബോധം തെളിയുന്നതിനുമുമ്പ്  കൈയ്യും കാലും കെട്ടി കസ്റ്റഡിയിലെടുക്കുക എന്നതാണ് പുള്ളിയുടെ പ്ലാന്‍.

കൂട്ടിലിറങ്ങി തോമാചേട്ടന്‍ തലയിലെ  തോര്ത്ത്  ഒന്നു കൂടി ഉറപ്പിച്ചു കെട്ടി.. ദിനേശ് ബീഡി ഒന്നെടുത്ത് കത്തിച്ച് ഒരു പുക ഊതി ഞങ്ങളെ ഒന്നു നോക്കി. "ദേ.. ദിപ്പം ശരിയാക്കിത്തരാം" എന്ന അര്ത്ഥം വരുന്ന ഒരംഗവിക്ഷേപം  കൈ, കണ്ണ് എന്നിവ കൊണ്ട് സംയുക്തമായി കാണിച്ച് പന്നിയുടെ അടുത്തേക്ക് നീങ്ങി.

 ഷേവസ്നെഗര്‍ ഒരു അനക്കവുമില്ലാതെ നില്ക്കുകയാണ്. ഇടയ്ക്കിടെ തലയൊന്നു പൊക്കി  വില്ലന്മാരെ നോക്കുന്നതുപോലെ തോമ്മാച്ചേട്ടനെ നോക്കുന്നുണ്ട്. തലയ്ക്കാണ് അടിയ്ക്കേണ്ടത് എന്നതിനാല്‍ തോമാച്ചേട്ടന്‍ ഉന്നം തെറ്റാതെ അടിക്കാനുള്ള വഴി നോക്കുകയാണ്.

 തോമാച്ചേട്ടന്‍ അടുത്തെതിയപ്പോള്‍ ഷെവാസ്നെഗര്‍ ഒരടി പുറകോട്ടു വെച്ചു .  ചേട്ടന്‍ വീണ്ടും ഒരടി മുന്നോട്ട്... ഷേവാസ്നെഗര്‍ പുറകോട്ട്..    ഈ പ്രക്രിയ രണ്ടുമൂന്ന് പ്രാവശ്യം  ആവര്ത്തിച്ചപ്പോള്‍ ഷെവാസ്നെഗറിന്റെ ബാക്ക് കൂടിന്റെ മതിലില്‍ തട്ടി നിന്നു. ഇനിയങ്ങോട്ട് പോകാനില്ല.

തോമാച്ചേട്ടന്‍  ഞ്ങ്ങളെ നോക്കി "ദിപ്പം ശരിയാക്കിത്തരാം" ആക്ഷന്‍ ഒന്നു കൂടി കാണിച്ചു. എന്നിട്ട് കൈയ്യിലിരുന്ന മരക്കഷണം വീശിയൊരടി...

 ഘ്രീം..... എന്നൊരു ശബ്ദം കേട്ടു ...പുറകെ അയ്യോ എന്നൊരു നിലവിളിയും.. അസ്ഥാനത്ത് അടികൊണ്ട പന്നി ചീറ്റിക്കൊണ്ട് തോമാച്ചേട്ടന്റെ നേരെയൊരു ചാട്ടം.. അയ്യോ എന്ന് നിലവിളിച്ച് പുറകോട്ടു ചാടിയ തോമാച്ചേട്ടന്‍  പന്നിക്ക് കൂടിക്കാന്‍ വെള്ളം വെച്ചിരുന്ന കല്ത്തോണിയില്‍ ഇടിച്ച്  കൂട്ടിനുള്ളില്‍ കിടന്ന ചക്കമടലില്‍ ചവിട്ടി ദാ കിടക്കുന്നു പന്നിക്കൂടിന്‍ ഉമ്മ കൊടുത്ത് കമഴ്ന്നടിച്ച് കൂട്ടില്‍..

പച്ചത്തവളയുടെ മുകളില്‍ പാണ്ടി ലോറി കേറിയ പോലെയുള്ള തോമാച്ചേട്ടന്റെ കിടപ്പു കണ്ടു പന്നിക്കു പോലും ചിരി വന്നു കാണൂം. പുച്ഛ ഭാവത്തില്‍ ഞങ്ങളെ ഒന്നു നോക്കി അവന്‍ പിന്നെയും കൂടിന്റെ സൈഡില്‍ പോയി മസ്സിലും പ്രദര്‍ശിപ്പിച്ച് നില്പ്പ് തുടങ്ങി.

ദേഹത്താകെ പന്നിക്കാട്ടം, ചക്കമുളഞ്ഞി തുടങ്ങിയ എക്സ്ട്രാ ഫിറ്റിംഗ്സുമായി തോമാചേട്ടന്‍ കരയ്ക്കു കയറി ഉദ്യമത്തില്‍ നിന്നും പിന് വാങ്ങി. ക്രിസ്തുമസ്സിന്‍ ഇത്തിരി പന്നിയിറച്ചി കടിച്ചു പറിക്കാം എന്നു കരുതിയ ആരാധക വ്രുന്ദം നിരാശരായി.ഇനിയെന്ത്.. കൂലം കുഷമായചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായി..

 വെടി വെച്ച് വീഴ്ത്താം....

ഞാനും സാജുവും രാജപ്പന്‍ ചേട്ടന്റെ വീട്ടിലേക്ക് പാഞ്ഞു.  നാടന്‍ തോക്കൊന്ന് സ്വന്തമായുള്ള കുരുവിക്കൂട്ടെ ഏക  വേട്ടക്കാരന്‍.. പാമ്പോലി എസ്റ്റേറ്റിലെ മുയല്‍, നരി, വവ്വാല്‍ തുടങ്ങിയ അന്തേവാസികളൂടെ പേടി സ്വപ്നം എന്നൊക്കെ ഒരു രസത്തിനങ്ങു പറയാമെങ്കിലും നാട്ടുകാര്‍ക്കിടയില്‍ ഈയിടെയായി അത്ര മതിപ്പു പോര..

രണ്ടുമാസം മുമ്പ് കവലയിലെ വാകമരത്തിലെ വവ്വാലുകളെ വെടി വെയ്ക്കാന്‍ വന്ന് സൂക്ഷ്മ ഗവേഷണം നടത്തുകയും രാത്രിയില്‍ മരത്തിന്റ ശിഖരത്തിനിടയിലൂടെ കണ്ട നക്ഷത്രത്തെ വവ്വാലിന്റെ കണ്ണ് തിളങ്ങുന്നാതാണെന്ന് പറഞ്ഞ് വെടി വച്ച് താഴെയിടാന്‍ നോക്കുകയും ചെയ്തതില്‍ പിന്നെ അദ്ദേഹം  "നക്ഷത്രവെടി"  എന്നാണ് നാട്ടില്‍ അറിയപ്പെടുന്നത്..

രാജപ്പന്‍ ചേട്ടന്‍ വീട്ടിലുണ്ട്.. സാജു കാര്യം പറഞ്ഞു.

ഓ .. ഈ കൂട്ടില്‍ കിടക്കുന്ന പന്നിയെ വെടിവെക്കാനൊക്കെ എന്നാടാ ഒരു രസം..വല്ല കാട്ടുപന്നിയോ മറ്റോ ആയിരുന്നെങ്കില്‍ നോക്കാമായിരുന്നു..

പിന്നേ.. കാട്ടുപന്നി ഹൈറേഞ്ചീന്ന് ബസ് കയറി കുരുവിക്കൂട്ടിറങ്ങി നില്ക്കുവല്ലേ.. വെടി വെയ്ക്കാന്‍ ആളെ തിരക്കി..

അല്ല ചേട്ടാ അതിപ്പം ഒരു ചുറ്റിക്കെട്ടിന്റെ വ്യത്യാസമല്ലേ ഉള്ളൂ... അത് കാട്ടു പന്നി.. ഇത് കൂട്ടു പന്നി.. ചേട്ടന്‍ ഒന്നു വന്നേ.. സാജു ഒന്നു തമാശിച്ചു.

രാജപ്പന്‍ ചേട്ടന്‍ എഴുന്നേറ്റു..  അകത്തേക്ക് നോക്കി വിളിച്ചു...മോളേ... ആ തോക്കിങ്ങെടുത്തേ..

ഞാനും സാജുവും പ്രതീക്ഷയോടെ നോക്കി..

ഡാ.. മോളിപ്പം വരും....
സാജു പാലാച്ചന്ത പോല അലങ്കോലമായി കിടക്കുന്ന അവന്റെ ആടയാഭരണങ്ങള്‍ ലുലു സൂപ്പര്‍ മാര്‍ക്കറ്റ് പോലെ ആകര്ഷകമാക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്..

അപ്പോള്‍ ദാ തോക്കുമായി വരുന്നു രാജപ്പന്‍ ചേട്ടന്റെ ധര്മപത്നി അമ്മിണിച്ചേച്ചി..
മോള്‍ടെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍..
ഞങ്ങള്‍ നിരാശയോടെ രാജപ്പന്‍ ചേട്ടനെ അനുഗമിച്ചു..

പന്നിക്കൂടിനരികിലെത്തി രാജപ്പന്‍ ചേട്ടന്‍ സംഗതികളാകെയൊന്നു നിരീക്ഷിച്ചു. തോക്കുമായിട്ടുള്ള നില്പും ആലോചനയും കണ്ടാല്‍  അടുത്ത നിമിഷം യുദ്ധം നടക്കുമെന്നും പന്നിയുടെ  കൈയ്യില്‍ എ കെ 47 ഉള്‍പ്പടെ മാരകായുധങ്ങള്‍ ഉണ്ടെന്നും തോന്നും....

കുറെ നേരത്തെ ആലോചനയ്ക്കൊടുവില്‍ രാജപ്പന്‍ ചേട്ടന്‍  വെടി വെയ്ക്കാനുള്ള സ്പോട്ട് ലൊക്കേറ്റ് ചെയ്തു.. പന്നിക്കൂടിന്റെ കിഴക്കേയറ്റം... അവിടെ നിന്നാകുമ്പോള്‍ പന്നിയെ അടുത്തു കിട്ടും.

കൂടിന്റെ സൈഡിലെ ചെറിയ മതിലില്‍ തോക്ക് വെച്ച് അതിനു താഴെ നിലത്തിരുന്ന് ചേട്ടന്‍ ഉന്നം പിടിച്ചു.. പ്രേക്ഷകര്‍ നിശബ്ദരായി.. ഏതാനും നിമിഷങ്ങള്‍ക്കകം അത് സംഭവിക്കും..

ഠേ... വെടിശബ്ദം മുഴങ്ങി.. അടുത്ത മരത്തിലിരുന്ന കാക്കകള്‍  ഉച്ചത്തില്‍ കരഞ്ഞു കൊണ്ടു പറന്നു..പന്നിക്കൂടിന്റെ അരികില്‍ നിന്നിരുന്ന  സാജുവിന്റെ വളര്ത്തുപട്ടി ടോമി.. വെസ്റ്റേണ്‍ മ്യൂസിക്ക് അല്ബത്തിലെ പാട്ടുപോലെയൊരു ശബ്ദം പുറപ്പെടുവിച്ച്  വാലും പൊക്കി പാഞ്ഞു. എല്ലാവരും പന്നിക്കൂട്ടിലേക്ക് ആകാംഷയോടെ  നോക്കി..

ഷേവാസ്നെഗര്‍ യാതൊരു അനക്കവുമില്ലാതെ പഴയപടി നില്ക്കുന്നു.. ദൈവമേ വീഴാന്‍ പോലും സമയം കിട്ടാതെ വെടികൊണ്ട മാത്രയില്‍ നിന്നു തട്ടിപ്പോയോ..

ഞാനും സാജുവും പരസ്പരം നോക്കി..
സാജു ഒരു കല്ലെടുത്ത് കൂട്ടിലേക്ക് എറിഞ്ഞു..
കല്ല് പുറത്ത് കൊണ്ടതും ഷേവാസ്നെഗര്‍ ഒന്നു തിരിഞ്ഞു തലപൊക്കി നോക്കി.. വീണ്ടും പഴയ പടി നില്പ്പു തുടര്ന്നു..

അപ്പോള്‍ ചത്തില്ല.. പിന്നെ വെടി...
രാജപ്പന്‍ ചേട്ടന്‍ ഗൌരവം വിടുന്നില്ല..

എന്തു പറ്റി ചേട്ടാ.. സാജുവിനു ക്ഷമ നശിച്ചു..

ഡാ.. അതുപിന്നെ കുറെ നാളായി തോക്ക് നിറച്ച് വെച്ചിട്ട്.. ഉണ്ട വളിച്ചുപോയെന്നു തോന്നുന്നു.. ശക്തി കിട്ടിയില്ല..

വെടിയുണ്ട..... വളിച്ചു പോയെന്നോ..

സാമ്പാര്‍.. അവിയല്‍.. . തുടങ്ങിയവയൊക്കെ വളിച്ച് പോയത് കണ്ടിട്ടുണ്ട്.. അതുപോലെ വെടിയുണ്ടയും..

വളിക്കാന്‍ ഇനി തേങ്ങായൊക്കെ  അരച്ചു ചേര്ത്താണാവോ ഇതുണ്ടാക്കുന്നത്.. ആര്‍ക്കറിയാം..ഉണ്ടവളിച്ചൂന്ന് രാജപ്പന്‍ ചേട്ടന്‍ പറഞ്ഞാല്‍ വളിച്ചു..

തോക്കില്‍ തിര നിറച്ച് ചേട്ടന്‍ അടുത്ത വെടിക്കുള്ള തയ്യാറെടുപ്പു തുടങ്ങി..

ഠേ..  വീണ്ടും വെടിപൊട്ടി.. കരയാന്‍ കാക്കകളും വാലും പൊക്കി ഓടാന്‍ ടോമിപ്പട്ടിയും ആ പ്രദേശത്തെങ്ങും ഇല്ലാതിരുന്നതിനാല്‍ മറ്റ് പ്രത്യാഘാതങ്ങളൊന്നും ഉണ്ടായില്ല..

ഞങ്ങള്‍ വീണ്ടും ഷെവാസ്നെഗറിനെ നോക്കി.. അദ്ദേഹം നില്പ്പു തുടരുന്നുണ്ട്... 

ഡാ അതു നോക്ക്.. സാജു എന്നെ ചൂണ്ടിക്കാണിച്ചു..

പന്നിയുടെ ഇടത്തെ ചെവിയില്‍ നിന്നും ചോര പൊടി പൊടിയായി വരുന്നുണ്ട്..  അപ്പോള്‍ വെടി ആ കുഞ്ഞിച്ചെവിക്കാണ് കൊണ്ടത്..

ഇതെന്നാതാ ചേട്ടാ.. ഇത്രേം വലിയ പന്നി നിന്നിട്ട് അതിന്റെ ഇത്തിരീം പോന്ന ചെവിയേലാണോ വെടിവെയ്ക്കുന്നത്.. സാജു വയലന്റായി..

എടാ.. ഉന്നം ക്രുത്യമായിരുന്നു.. അവന്‍ തല കുനിച്ചു കളഞ്ഞതാ.. രാജപ്പന്‍ ചേട്ടന്‍ ഗൌരവത്തില്‍  അടുത്ത വെടിക്കുള്ള തിര നിറച്ചു.

എന്നാല്‍ പന്നീടെ തല  ഒരു കുറ്റിയടിച്ച് കെട്ടിവെച്ചിട്ട് വെടിവെയ്ക്കാം അപ്പോള്‍ ഉന്നം തെറ്റില്ലല്ലോ...

രാജപ്പാ എന്നാ ഇനി ഈ കാപ്പി കുടിച്ചിട്ടു വെടി വെയ്ക്കാം..
സാജുവിന്റെ അമ്മ ചിന്നമ്മ ച്ചേച്ചി കാപ്പിയുമായി വന്നു..

തോക്ക്  പന്നിക്കൂടിന്റ മതിലില്‍ ചാരി വെച്ച് രാജപ്പന്‍ ചേട്ടന്‍ കാപ്പി കുടിക്കാന്‍ പോന്നു..

സാജുവിന്റെ കുഞ്ഞനിയന്‍  നാലാം ക്ലാസുകാരന്‍ സിബി തോക്കിന്റെ ചുറ്റും നടപ്പുണ്ട്..

ഡാ അതിലൊന്നും തൊട്ടേക്കരുത്.. അവനെ മാറ്റിവിട്ട് ഞാനും സാജുവും മതിലിന്റെ പുറകിലേക്കു മാറി നിന്നു..
ആരും കാണാതെ ആത്മാവിന് രണ്ട് പുക കൊടുക്കണം.

സിഗരരിന്റെ പുകയൂതി ആരെങ്കിലും കാണുന്നുണ്ടോ എന്ന്  നോക്കുമ്പോഴാണ്  ഞാനത് കണ്ടത്..

സാജുവിന്റനിയന്‍ സിബി അതാ തോക്കുമായി നില്ക്കുന്നു... എടുത്താല്‍ പൊങ്ങാത്ത തോക്ക്  പന്നിക്കൂടിന്റെ മതിലില്‍ താങ്ങി വെച്ച് ഒറ്റക്കണ്ണു കൊണ്ട് നോക്കുന്നുണ്ട്..

ഡാ..എന്നു വിളിച്ച് ഞാന്‍ പന്നിക്കൂടിന്റെ അടുത്തേക്കോടി..സാജു പുറകെയും..
തോക്കു താഴെ വെയ്ക്കെടാ.. സാജു  അലറി..

ഠേ.. വീണ്ടും വെടി ശബ്ദം മുഴങ്ങി..

കാപ്പി കുടിച്ച് ചിന്നമ്മ ച്ചേച്ചിയോട് നായാട്ട്  വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന രാജപ്പന്‍ ചേട്ടന്‍ ഞെട്ടി..
കുറച്ച് കൂടി കാപ്പി വേണോ രാജപ്പാ എന്നു ചോദിച്ചു നിന്ന ചിന്നമ്മ ച്ചേച്ചി ഞെട്ടി.
ഞാനും സാജൂം ഒരുമിച്ചു ഞെട്ടി..
വെടിയൊച്ച നിലച്ചു സമാധാനം പുലര്ന്നെന്നു കരുതി തിരിച്ച് വന്ന ടോമിപ്പട്ടി വേറൊരു അടിപൊളിപ്പാട്ടും പാടി വാലും പൊക്കി വീണ്ടും തെക്കോട്ട് വിട്ടു..

ഒരാള്‍ മാത്രം ഞെട്ടിയില്ല.... സിബി..

സാജുച്ചേട്ടാ.. ദാണ്ടെ അവന്‍ വീണു.. അവന്‍ വിളിച്ചു പറഞ്ഞു..

ഞങ്ങള്‍ കൂടിന്റെയരികിലെത്തി നോക്കി..

ശരിയാണ്.. ഷെവാസ്നെഗര്‍ നിലത്ത് വീണു കിടക്കുന്നു.. കഴുത്തില്‍ നിന്നും ചോര ഒഴുകുന്നുണ്ട്..

വലിയ വായില്‍ നിലവിളിച്ചുകൊണ്ട് വന്ന ചിന്നമ്മ ച്ചേച്ചി സംഭവം കണ്ട് അന്തം വിട്ടു നിന്നു..
എനിക്കു പിറക്കാതെ പോയ മകനാടാ നീ എന്നഡയലോഗിന്റെ ഭാവഭിനയവുമായി രാജപ്പന്‍ ചേട്ടന്‍ ചമ്മല്‍ മറച്ച് സിബിയെ കെട്ടിപ്പിടിച്ചു..

അങ്ങിനെ എട്ടാം വയസ്സില്‍ പന്നിയെ വെടിവെച്ചിട്ടവന്‍ എന്ന ക്രെഡിറ്റുമായി സിബി നാട്ടിലെങ്ങും ഞെളിഞ്ഞു നടന്നു..
 പക്ഷെ അവന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ട ഞാനും സാജുവും അടങ്ങുന്ന ഏഷണിക്കാര്‍ അവന് "പന്നി സിബി" എന്ന പേര്‍ നല്കുകയും അവന്‍ ആ പേരില്‍ നാടു മുഴുവന്‍ അറിയപ്പെടുകയും ചെയ്തു.

*തലക്കെട്ടിന് മൊത്തം ചില്ലറ എന്ന പ്രശസ്ത ബ്ലോഗിന്റെ മുതലാളി ശ്രീ അരവിന്ദിനോട് കടപ്പാട്.

Sunday, September 27, 2009

ഒരു'ജാതി' പ്രണയകഥ

അനന്തപുരിയിലെ മഴയില്‍ കുളിച്ച ഒരു പ്രഭാതത്തിന്റെ കുളിരില്‍ കിടക്ക വിട്ടെണീക്കാന്‍ മടിച്ച് ചുരുണ്ടുകൂടുമ്പോഴാണ്  മൊബൈല്‍ "കോലക്കുഴല്‍ വിളി കേട്ടോ" എന്നു പാടിയത്. വിളി കേള്‍ക്കാതിരിക്കാന്‍ പറ്റുമോ.. കഴിഞ്ഞദിവസം ഇങ്ങനെ മൊബൈലിന്റെ  "കോലക്കുഴല്‍ വിളി " കേട്ടിട്ടൂം മടി പിടിച്ച് കിടന്നപ്പോഴാണ് മൂന്നുവയസ്സുകാരന്‍ സല്പുത്രന്‍ ആ വിളി കേട്ട് ഉള്വിളിയുണ്ടായതും നോക്കിയാ കമ്പനിക്കു പോലും സാധിക്കാത്ത വിധത്തില്‍ മൊബൈല്‍ കുഞ്ഞു കഷണങ്ങളാക്കിയതും. കിടക്കയുടെ സുഖമുള്ള ചൂടില്‍ നിന്നും മഴയുടെ കുളിരിലേക്ക് ശരീരം ഷിഫ്റ്റ് ചെയ്ത് ഫോണെടുത്തു.. നാട്ടില്‍ നിന്നുംപ്രിയ സുഹ്രുത്ത് സാജുവാണ്.

എന്നാടാ തടിയാ.. എന്റെ  പ്രകോപിപ്പിക്കലിനു  "തടിയന്‍ നിന്റെ കൊച്ചാപ്പാ" എന്ന മറുപടി പറഞ്ഞ് അവന്‍ വിഷയത്തിലേക്കു കടന്നു. കാര്യം നിസ്സാരം.. അവന്‍ പെണ്ണൂകെട്ടാന്‍ തീരുമാനിച്ചിരിക്കുന്നു.കല്യാണലോചനകള്‍ തക്രുതിയായി നടക്കുന്നുണ്ട്. 

ഡാ വിഴിക്കത്തോട്ടില്‍ ഒരു പെണ്‍കൊച്ചൊണ്ട്.. തരക്കേടില്ലാത്ത ചുറ്റുപാടാ.. കാണാനും കുഴപ്പമില്ലെന്നാ ബ്രോക്കര്‍ പറഞ്ഞത്.

എന്നാ ധൈര്യമായി കെട്ടെടാ.. ദേ മഴക്കാലം ഇപ്പം തീരൂം കേട്ടോ..

പോടാ... നീയെന്നാ ഇനി നാട്ടിലേക്ക് ..

ഉടനെയില്ലടാ.. പോക്കറ്റ് കാലി..ഇപ്പോള്‍ പഴയ പോലെ കുട്ടിബാഗും തൂക്കി തോന്നുമ്പം ഇറങ്ങാന്‍  പറ്റുമോ.. കുട്ടി ഒന്നായില്ലേ..

പിന്നേ തിരുവനന്തപുരം എന്നു പറഞ്ഞാല്‍  അങ്ങ് അമേരിക്കേലല്ലേ..നിന്നെക്കൂട്ടി പെണ്ണൂകാണാന്‍ പോകാനിരിക്കുവാ ഞാന്‍.. നീയിങ്ങ് വാ..

ങാഹാ.. ഇങ്ങനെയുള്ള നല്ല കാര്യങ്ങള്‍ക്കണെങ്കില്‍ നേരത്തെ പറയെണ്ടേ.. ഒഫീഷ്യലായിട്ട് പോയി പെണ്‍പിള്ളേരുടെ വായിനോക്കുന്ന ഈ പരിപാടീടെ സുഖം ഒന്നു വേറെ തന്നെയാ..

എന്നതാ ഫോണിലൂടെയൊരു പെണ്‍ വിഷയം.. ഭാര്യാജി  കാപ്പിയുമായി പുറകില്‍.. അല്ലെങ്കിലും പെണ്ണ് എന്നൊരു  വാക്ക് എന്റെ നാവില്‍ നിന്നും വീണാല്‍ ക്രുത്യമായി അവള്‍ കേള്‍ക്കും.

ഓ ഒരു പെണ്ണു കാണാന്‍ പോകാനാ...ഒന്നു കെട്ടിയാലെന്താ.. ഇപ്പോഴും നമ്മളെയൊക്കെ കൊത്തിക്കൊണ്ടു പോകാന്‍ ആള്‍ക്കാര്‍ ക്യൂവാ.. നീ സൂക്ഷിച്ചോ..

പിന്നേ ആള്‍ക്കാരു കൊത്തിക്കോണ്ടു പോകാന്‍ ക്യൂ നില്ക്കാന്‍  ചേട്ടനാര്‍   ഇരട്ടത്തലയന്‍ പാമ്പോ.. അതോ വെള്ളി മൂങ്ങയോ..

ലവളിന്നു രാവിലെതന്നെ അപാര ഫോമിലാണല്ലോ.. അല്ലെങ്കിലും   എന്നെക്കുറിച്ചെന്തെങ്കിലും പറയുമ്പോള്‍ അവള്‍ക്കു പി സി ജോര്‍ജിന്റെ നാവാണ്. എന്തും പറയും.

സാജുവിനു വേണ്ടി അടുത്ത ഞായറാഴ്ച്ച വിട്ടു കൊടുക്കാന്‍ തീരുമാനിച്ച് പ്രഭാത ഗുസ്തികള്‍ക്കായി തയ്യാറെടുത്തു..


അമ്മൂമ്മെ.. ഈ അച്ഛയെന്നെ "എടാ"ന്നു വിളിച്ചു. ശനിയാഴ്ച രാത്രി നാട്ടിലെത്തിയപ്പോഴേ മകന്റെ പരാതി..

കഴിഞ്ഞ ദിവസം ഹൌസ് ഓണറെ "എടാ"ന്നു വിളിച്ചതിനു അവന്റെ അമ്മയുടെ കൈയ്യില്‍ നിന്നും തല്ല് കിട്ടിയതില്‍ പിന്നെ ആര്‍ ആരെ  "എടാ"  എന്നു വിളിക്കുന്നു എന്ന ഗവേഷണത്തിലാണ്.

എന്തിനാടാ എന്റെ കൊച്ചിനെ "എടാ"ന്നു വിളിച്ചത്..അമ്മൂമ്മ..

അതുപിന്നെ എങ്ങിനെ വിളിക്കാതിരിക്കും .. ട്രെയിനില്‍  അടുത്തിരുന്ന പെണ്‍കൊച്ചുമായി കമ്പനിയടിച്ച് അതിന്റെ മടിയില്‍ കയറിയിരുന്ന്  മുഖത്തു നോക്കിപ്പറയുവാ അയ്യേ ഈ ചേച്ചിക്ക് അച്ഛേപ്പോലെ മീശയുണ്ടെന്ന്. പിന്നെ കായംകുളത്തിറങ്ങുന്നത് വരെ പെണ്‍കൊച്ചിന്റെ ചൂണ്ടുവിരല്‍ മൂക്കിനു താഴെ നിന്നും മാറിയിട്ടില്ല. അപ്പുറത്തിരുന്നുറങ്ങുന്ന വല്യപ്പന്റെ കുടവയര്‍ ചൂണ്ടി .. അതിനകത്ത് കുഞ്ഞുവാവയുണ്ടോ അമ്മേ എന്നടുത്ത സംശയം.


രാവിലെ തന്നെ സാജു കാറുമായി വന്നു. റബര്‍ തോട്ടങ്ങള്‍ അതിരിടുന്ന വഴിയിലൂടെ മാരുതി മന്ദമായൊഴുകി. ബാല്യവും കൌമാരവും ആഘോഷിച്ചു തീര്ത്തയിടങ്ങള്‍. ഈ നാട്ടിലെ ഒരോ പുല്ക്കൊടിക്കും ഞങ്ങളെ അറിയാമായിരുന്നു. പാമ്പോലിയിലെ എസ്റ്റേറ്റില്‍ സാജു പുതുതായി പണിയുന്ന വീടു കാണാന്‍ വണ്ടി നിര്ത്തി. ഞങ്ങളുടെ പഴയ ക്രിക്കറ്റ് സ്റ്റേഡിയം ആയിരുന്നു ഈ തോട്ടം.

വീടൊക്കെ അടിപൊളിയാണല്ലോടാ.. കാശ് കുറച്ച് പൊടിച്ചിട്ടുണ്ടല്ലോ.. വിഴിക്കത്തോടുകാരിക്കു  ഭാഗ്യമുണ്ടേല്‍ ഇതില്‍ പൊറുക്കാം..

മറുപടിയായി സാജുവിന്റെ നാണം കലര്ന്ന ചിരി. തിരിച്ച് കാറിനടുത്തേക്ക് നടക്കുമ്പോഴാണ്  വീടിനു മുറ്റത്തെ ജാതിമരം ശ്രദ്ധിച്ചത്.

ആ ഹാ ഈ ജാതിമരം നീ കളഞ്ഞില്ല അല്ലേ.. ...മറുപടിയായി  സാജു വീണ്ടും ചിരിച്ചു..

വളവുകളും തിരിവുകളും പിന്നിട്ട് കാറ് മുന്നോട്ടു കുതിക്കുമ്പോള്‍ ..ജാതിമരച്ചോട്ടില്‍ നിന്നും മനസ്സില്‍ തള്ളിക്കയറി മുമ്പോട്ടു വന്ന പഴയകാല ഓര്മ്മകള്‍ എന്നെ പിന്നോട്ടു  തിരിച്ചു വിളിച്ചുകൊണ്ടേയിരുന്നു.....

പണ്ടൊരു കോളേജ് കാലം.. സമയം തെറ്റി വന്ന പരീക്ഷാക്കാലത്തിന്റെ സൌജന്യത്തില്‍ വീണുകിട്ടിയ കുറച്ച് അവധിദിനങ്ങള്‍ നാട്ടില്‍ ചിലവഴിക്കാനെത്തിയതായിരുന്നു ഞാന്‍ . സാധാരണ ക്രിക്കറ്റ് ഗ്രൌണ്ടിലെ ശ്രീശാന്തിനെപ്പോലെ എപ്പോഴും വെറളിപിടിച്ചു നടക്കുന്ന സാജുവിനൊരു മിണ്ടാട്ടമില്ല. എന്തു പറ്റിയെടാ എന്നു ചോദിക്കുമ്പോഴൊക്കെ സത്യന്‍ സ്റ്റൈലില്‍ ഒരു ദീര്‍ഘനിശ്വാസവും വിട്ട് എഴുന്നേറ്റു പോകും.

ഇന്റലിജെന്സ് ബ്യൂറൊ വഴി അന്വേഷണം നടത്തി.. പ്രതിയെ കയ്യോടെ പിടിച്ചു.. ഷെറിന്‍.. പാലക്കാംകുഴിയില്‍ ചാക്കൊച്ചന്റെ മോള്‍.. സുന്ദരി.. സുമുഖി.. പാലാ അല്ഫോന്സാ കോളേജില്‍ പ്രീ ഡിഗ്രീക്കു പഠിക്കുന്നു..കാരക്കുളം പള്ളിയിലെ യുവധാര എന്ന നസ്രാണി യുവജനക്കൂട്ടായ്മയുടെ പ്രസിഡന്റായ സാജുവിന്‍ ജോയിന്റ് സെക്രട്ടറിയായ ഷെറിന്‍ എന്ന സുന്ദരിക്കുഞ്ഞാടിനോട് പ്രണയം തോന്നുക സ്വാഭാവികം..ജോയിന്റ് സെക്രട്ടറിയെ പ്രേമിക്കണം എന്നങ്ങോട്ട് ക്രുത്യമായി പറഞ്ഞിട്ടില്ലെങ്കിലും അയല്ക്കാരനെ സ്നേഹിക്കണം എന്നു കര്ത്താവ് പറഞ്ഞിട്ടൂണ്ടല്ലോ.. അതിന്റെ പരിധിയില്‍ ഇതെല്ലാം വരും എന്നാണ് സാജു പറയുന്നത്.

അവള്‍ക്കെന്നോട് എന്തോ ഒരു അടുപ്പം ഉണ്ടെന്നാടാ തോന്നുന്നത്.. പക്ഷെ എങ്ങിനെയാ അതൊന്ന് ഉറപ്പിക്കുക.. ഇനി അങ്ങിനെയൊന്നും ഇല്ലെങ്കില്‍ അവ്ളെന്തു വിചാരിക്കും.. വികാരിയച്ചനറിഞ്ഞാല്‍ നാണക്കേടല്ലേ...

ഒരു ആവറേജ് കാമുകനെ സത്യനാക്കാന്‍ ഇതില്‍ കൂടുതല്‍  എന്തു വേണം..

ഞാനും ശ്രീകുമാറും ഹരിലാലും ഉള്‍പ്പെട്ട സ്പെഷ്യല്‍ ടാസ്ക്‍ ഫോഴ്സ് പ്രശ്നമേറ്റെടുത്തു. ... സാജുക്കുഞ്ഞാടിന്റെ കടിഞ്ഞൂല്‍ പ്രണയമാണ്. കുറച്ചു പൊണ്ണത്തടിയും ഡയലോഗ്സും ഉണ്ടന്നേയുള്ളൂ.. ആളൊരു പഞ്ച പാവമാണ്‍.

എന്തായാലും നീ കാര്യം അവളോടു പറയണം.. പതിവുപോലെ ക്രിക്കറ്റ്കളി കഴിഞ്ഞ് വെടി പറഞ്ഞിരിക്കുന്ന സന്ധ്യകളിലൊന്നില്‍ ഞങ്ങള്‍ തീരുമാനം പ്രഖ്യാപിച്ചു.

അയ്യോ.. അതെങ്ങിനെയാ ഇടിപിടീന്ന്.. സാജുവിനാകെ വെപ്രാളം..

എന്നാ നീ പറയെണ്ടടാ.. കൂറച്ചു നാള്‍ കഴിയുമ്പോള്‍ പ്രസിഡന്റിനു സെക്രട്ടറി ഒരു കത്തു തരും.. അവളുടെ കല്യാണക്ഷണക്കത്ത്.. അന്നു പറഞ്ഞാ മതി..

ശ്രീകുമാര്‍ വയലന്റായി.. അല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ അവനാണ് ഉസ്താദ്... നിലവില്‍ രണ്ട് ലൈനുണ്ട്.. മൂന്നാമത്തേത് പരീക്ഷണ ദശയിലും.

നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പറയാം എന്നു സാജു അര സമ്മതം മൂളീ.. പക്ഷെ.. എന്ന്... എപ്പോള്‍ ...എവിടെ വെച്ച്.... എങ്ങിനെ...
ഞങ്ങള്‍ തല പുകഞ്ഞാലോചിച്ചു.. ആ വകയില്‍ കവലയിലെ വേണുച്ചേട്ടന്റെ കടയിലെ ദോശയും സാമ്പാറും അന്നു പതിവിലും നേരത്തെ തീര്ന്നു..

കോളെജ് കഴിഞ്ഞ് എല്ലാ ദിവസവും ഞങ്ങളുടെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുമ്പിലൂടെയാണ്‍ ഷെറിന്‍ പോകുന്നതെങ്കിലും ആ സമയത്ത് വഴിയില്‍ നിറയെ ആളാണ്. സ്കൂളും കോളെജും എല്ലാമായി ഇടവകയിലെ കുഞ്ഞാടുകള്‍ മുഴുവന്‍ റോഡിലൂടൊഴുകുന്ന സമയത്ത് പ്രണയ സന്ദേശം നല്കാന്‍ പോയാല്‍ അവളുടപ്പന്‍ ചാക്കോച്ചേട്ടന്‍ പണ്ട് കര്ത്താവ് ചെയ്തതു പോലെ വഴിതെറ്റിപ്പോയ സാജുക്കുഞ്ഞാടിനെ തിരക്കി ഒരു വരവു വരും..

പള്ളി.. യുവധാര.. അതൊന്നും സാജു ഒരു തരത്തിലും സമ്മതിക്കുന്നില്ല.. അവന്റെ ഇമേജ് പോകുമത്രേ..പിന്നേ ഇവനാര്‍ ഫാദര്‍ കോട്ടൂരോ പെണ്ണുകേസില്‍ പെട്ട് ഇമജ് പോകാന്‍.

അവസാനം വഴി കണ്ടു പിടിച്ചു. ശനിയാഴ്ച്ചകളില്‍ എന്‍ട്രന്സ് കോച്ചിംഗിനു പോയി അവള്‍ മടങ്ങി വരുമ്പോള്‍.  ആ സമയം കൂടെ ആരും ഉണ്ടാകില്ല.. വഴിയിലും തിരക്കില്ല..ലൊക്കേഷന്‍ ഞങ്ങളുടെ സ്റ്റേഡിയത്തിനു മുമ്പില്‍ തന്നെ മതി എന്നും തീരുമാനിച്ചു.. അവിടെയാകുമ്പോള്‍ അടുത്ത് വീടുകളൊന്നുമില്ല..

കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഞങ്ങള്‍ ഏറ്റെടുത്തു.. സാജു വെറുതെ നിന്ന് അഭിനയിച്ചാല്‍ മാത്രം മതി. വിവിധ സാഹചര്യങ്ങളില്‍ അവളുടെ മറുപടി അതിനുള്ള മറുമൊഴി എന്നിവ വരെ തീരുമാനിച്ചു.. അല്ലെങ്കിലും നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ പ്രൊഫഷണല്‍ ആയിരിക്കണം.

അങ്ങിനെ ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ ഞങ്ങള്‍ ലൊക്കേഷനിലെത്തി. ഞങ്ങള്‍ എന്നാല്‍ ഞാന്‍, സാജു, ഹരിലാല്‍.. ശ്രീകുമാറിന് അത്യാവശ്യ യാത്രയുണ്ട്. അവന്‍ എത്താന്‍ നോക്കം എന്നു സാജുവിന്‍ ഉറപ്പു കൊടുത്തിട്ടുണ്ട്.

സാജുവിനാകെ ടെന്ഷന്‍.. 3. 45 ന്റെ കലൂര്‍ മോട്ടോഴ്സിന്‍ അവള്‍ കുരുവിക്കൂട്ട് ലാന്റ് ചെയ്യും. പിന്നെ ഒരഞ്ച് മിനിട്ട് ഞങ്ങള്‍ നില്ക്കുന്നിടം വരെയെത്താന്‍.

അവള്‍ വരുമ്പോള്‍ സാജു എസ്റ്റേറ്റ് കം ക്രിക്കറ്റ് സ്റ്റേഡിയത്തിലെ റബര്‍ മരങ്ങളുടെ ക്ഷേമം അന്വേഷിച്ച് നില്ക്കുന്നു. അവളെ കാണുന്നു. സംസാരിക്കുന്നു.. പതിയെ വിഷയം അവതരിപ്പിക്കുന്നു. അതാണ് സ്റ്റോറീ ബോര്‍ഡ്. എനിക്കും ഹരിലാലിനും കഥയില്‍  റോളില്ല ഞങ്ങള്‍ അണിയറയില്‍ മാത്രം.

സമയം 3. 45 കഴിഞ്ഞു.. സാജുവിന്റെ നെഞ്ചിടിപ്പു കൂടി. ഹരിലാല്‍  തോട്ടത്തിലെ ജാതി മരത്തിന്റെ മുകളില്‍ കയറി നോക്കി..  അവള്‍  കയറ്റം കയറിവരുന്നത് അതില്‍ ഇരുന്നാല്‍ കാണാം..

ദാണ്ടെടാ വരുന്നുണ്ട്.....ഹരിലാലിന്റെ സന്ദേശം.. സാജു തയ്യാറായി.. ഞാന്‍ എവിടെ ഒളിക്കും..

രഞ്ജി.. ഇങ്ങു കേറിക്കോ.. ഇവിടെ ഇരുന്നാല് നല്ല വ്യൂവാ.. ഹരിലാല്‍ ജാതി മരത്തിലേക്ക് ക്ഷണിച്ചു..

അതു ശരിയാണെന്ന്‍ എനിക്കും തോന്നി.. നിറയെ ശിഖരങ്ങളും ഇടതൂര്ന്ന് ഇലകളുമായതിനാല്‍ അതിന്റെ മുകളിലാണെങ്കില്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെടില്ല.

ജാതിയുടെ മുകളില്‍ സൌകര്യമായൊരു കൊമ്പില്‍ ഇരിപ്പുറപ്പിച്ചു. ഇലകള്‍ കാരണം ദ്രുശ്യ വ്യക്തത അല്പ്പം കുറവാണെങ്കിലും ക്ലോസ് റേഞ്ചിലാണ്‍. അത്യാവശ്യം സംഭാഷണം വരെ കേള്‍ക്കാം.

ഷെറിന്‍ അടുത്തു വന്നു..

ഇദെവിടെപ്പോയി... സാജുവിന്റെ ചോദ്യം.. പാവം... അവനറിയത്തില്ല.. അവളെവിടെപ്പോയെന്ന്..

അവള്‍ എന്‍ട്രന്സ് കോച്ചിംഗിന്റെ കാര്യം പറഞ്ഞു....

പിന്നെ പള്ളീലെ യുവധാരയുടെ എന്തൊക്കെയോ കാര്യങ്ങള്‍.. ബൈബിള്‍ ക്വിസ്സ് മല്സരമോ.. എന്തോ..

പിന്നെ ഇപ്പോഴല്ലേ ക്വിസ്സ് മല്സരം.. "കിസ്സ് " മല്സരത്തെക്കുറിച്ചു സംസാരിക്കെടാ.. ഹരിലാല്‍ ആവേശം മൂത്തു പൊറുപൊറുത്തു.

സംസാരം പിന്നെ പതുക്കെയായി.. അത്ര വ്യക്തമല്ല..

സാജു എന്തോ പറയുന്നുണ്ട്.. അവള്‍ ഇല്ല എന്നര്ത്ഥത്തില്‍ തലയാട്ടുന്നു..

അവന്റെ വളിച്ച മുഖം കണ്ടിട്ട് എന്തോ കുഴപ്പം ഉണ്ടെന്നു തോന്നുന്നു.. ഞങ്ങള്‍ ചെവി വട്ടം പിടിച്ചു..

രണ്ടുപേരും ഇപ്പോള്‍ റോഡരികില്‍ നില്ക്കുകയാണ്.. അവളെന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്..

പ്രശ്നമില്ലെന്നു തോന്നുന്നു അളിയാ.. ഞാന്‍ ഹരിലാലിനോട് പറഞ്ഞു..

അവന്‍ ഡയലോഗ് കേള്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ്.

അപ്പോഴാണത് സംഭവിച്ചത്..

ജാതിമരത്തിന്റെ മുകളിലിരുന്ന്  സംഭാഷണം ചോര്ത്താന്‍ ശ്രമിക്കവേ ഹരിലാല്‍ ചിവിട്ടിയ ചില്ലക്കൊമ്പ് ഒടിഞ്ഞതും.. എന്റ്റമ്മോ.. എന്ന ആര്ത്ത നാദത്തോടെ അവന്‍ താഴേക്ക് ബഞ്ചി ഡൈവിംഗ് നടത്തിയതും എല്ലാം ഒരു നിമിഷാര്‍ദ്ധത്തില്‍ കഴിഞ്ഞു..

അയ്യോ എന്റീശോയേ.. എന്നൊരു പെണ്‍ശബ്ദം... ഞാന്‍ നോക്കുമ്പോള്‍ ഷെറിന്‍ നിലവിളിച്ചുകൊണ്ട് റോഡിലൂടെ തെക്കോട്ട് പായുന്നു...മരത്തിനു താഴെ ഹരിലാല്‍ ഡിങ്കന്‍ സ്റ്റൈലില്‍ എഴുന്നേറ്റു നില്പ്പുണ്ട്. അവന്റെ ഉടുതുണി ജാതിമരത്തിനു മുകളില്‍ അപായ സിഗ്നലും കാട്ടി തൂങ്ങിക്കിടക്കുന്നു.

ഞാന്‍ പതിയെ താഴെയിറങ്ങി.. സാജു എല്ലാം തകര്ന്നു നില്ക്കുകയാണ്.

നശിപ്പിച്ചില്ലേടാ.. കാലമാടന്മാരേ.. അവന്‍ കരച്ചിലിന്റെ വക്കിലാണ്‍..

എന്താ.. എന്താ അളിയാ അവള്‍ പറഞ്ഞത്.. ഉടുമുണ്ടുപോലുമില്ലെങ്കിലും ഹരിലാലിന്‍ ആകാംക്ഷ അടക്കാനാകുന്നില്ല..

നിന്റെ മറ്റോള്‍ടെ... പോടാ.....&%$#  നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..

രഞ്ജീ.. എല്ലാം ശരിയായി വന്നതായിരുന്നെടാ..  ഞാന്‍ കാര്യം പറഞ്ഞു.. ആദ്യം അവള്‍ക്കു പേടി.. ആരെങ്കിലും അറിഞ്ഞാലോ.. എന്ന്

അരും.. എന്റെ കൂട്ടുകാരു പോലും ഒരക്ഷരം അറിയില്ല എന്നു ഞാന്‍ പറയുകേം ഈ തെണ്ടി താഴോട്ടു ചാടുകേം ഒരുമിച്ചായിരുന്നു..

സാജു ഹരിലാലിനെ നോക്കി പല്ലിറുമ്മി..


എന്നെതാടാ.. വെറുതെ ചിരിക്കുന്നത്.. വട്ടായോ.. സാജുവിന്റെ ചോദ്യം എന്നെ ഓര്മ്മകളില്‍ നിന്നും ഉണര്ത്തി.

ഷെറിന്‍ ഇപ്പോള്‍ എവിടെയാടാ.. ഞാന്‍ ചോദിച്ചു..

അവളുടെ കല്യാണം കഴിഞ്ഞെടാ.. പത്തനംതിട്ടയിലോ മറ്റോ ആണെന്നു തോന്നുന്നു..
കല്യാണത്തിനെന്നെ വിളിച്ചാരുന്നു.. ഞാന്‍ പോയില്ല..

ഒരവശകാമുകന്റെ പ്രതികാരം..

എന്തു ചെയ്യാനാ അളിയാ.. ഒരോ കാലക്കേട്... അന്നാ &$%$ ഹരിലാലിന്‍ ആ മരത്തിന്റെ മുകളീന്നു ചാടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. അല്ലെങ്കില്‍ അവളിപ്പോള്‍ കുരുവിക്കൂട്ട് എന്റെ വീട്ടില്‍ നിന്നേനെ..

അതു പിന്നെ നീ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കത്തില്ലായിരുന്നോ.. 

അതൊക്കെ കുറെ നോക്കിയതാടാ.. ഞാന്‍ ആള്‍ക്കാരെ ഒളിപ്പിച്ചിരുത്തുന്ന വിശ്വസിക്കാന്‍ കൊള്ളാത്തവനാന്നാ അവള്‍ പറഞ്ഞത്.. ങാ.. പോട്ടെ പുല്ല്..

സാജു വിഴിക്കത്തോട് ജംഗ്ഷനിലേക്ക് വണ്ടി തിരിച്ചു..


വിഴിക്കത്തോട്ടെ പെണ്‍കൊച്ച് കുഴപ്പമില്ല.. സെറ്റപ്പും ഓ ക്കെ.. ഒന്നു രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കല്യാണം ഉറപ്പിച്ചു.. ഒരു മാസം കഴിഞ്ഞപ്പോള്‍ രാവിലെ വീണ്ടും സാജുവിന്റെ ഫോണ്‍കോള്‍..

ഡാ.. അവള്‍ വിളിച്ചു .. വിഴിക്കത്തോട് പള്ളിപ്പെരുന്നാളിനു വരാമോ എന്നു ചോദിച്ചു..

നീ പോടാ .. ചെന്ന് അടിച്ചു പൊളിക്ക്..

എന്നാലും എനിക്കൊരു ധൈര്യക്കേട് .. എന്നതാടാ പറയേണ്ടത്.. നാളെ കൂടെ പൊറുക്കേണ്ടതാ.. ഉള്ള അഭിപ്രായം കളയരുതല്ലോ..

‌പിന്നെ ചര്‍ച്ച..

ടാ .. നീ ധൈര്യമായിട്ട് പോ.. ഫോണ്‍ വെയ്ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.  ഇനി ഒരു അഡീഷണല്‍ ധൈര്യത്തിനു നമ്മുടെ ഹരിലാലിനെക്കൂടി കൂട്ടിക്കോ..

അയ്യോ.. സാജുവിന്റെ നിലവിളി.. ആറ്റു നോറ്റു കിട്ടിയ ഒരു പെണ്ണാ ഇനി ഈ കല്യാണം മുടക്കാന്‍ അവന്‍ പള്ളീടെ മുകളീന്ന് ചാടും
വേണ്ടളിയാ..

പാഠം ഒന്ന് :: ലൌ ലെറ്റര്‍

നിയമ പഠനത്തിനായി തിരുവനന്തപുരത്ത് കഴിച്ചുകൂട്ടിയ അഞ്ചുവര്ഷങ്ങളാണ് പിന്നീടങ്ങോട്ടുള്ള ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയതെന്ന് പലപ്പോഴും തോന്നാറുണ്ട്. . പ്രീ ഡിഗ്രീ എന്ന കടമ്പയും താണ്ടി ഇനിയുള്ള ശിഷ്ടകാലം കൂടി പാലാ സെന്റ് തോമസ് കോളേജില്‍ കഴിച്ചു കൂട്ടാം എന്നു കരുതി യാതൊരു വമ്പന്‍ മോഹങ്ങളുമില്ലാതെ കഴിഞ്ഞു വന്ന സമയത്താണ് എന്നെ വക്കീലാക്കണമെന്ന് അച്ഛനും അമ്മയ്ക്കും മോഹമുദിച്ചത്.എന്തു ധൈര്യത്തിലാണ് അവരങ്ങിനെ മോഹിച്ചതെന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. വക്കീലു പോയിട്ട് ഒരു ഗുമസ്തന്‍ പോലുമാകാനുള്ള തന്റേടമില്ലാത്ത ഞാനെങ്ങനെ ഈ കറുത്ത കുപ്പയമൊക്കെയിട്ട് കോടതിയില്‍ പോയി വാദിക്കും.പഞ്ചവല്സര എല്‍ എല്‍ ബിയുടെ എന്‍ട്രന്സ് പരീക്ഷ അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിനു വഴങ്ങി കൊച്ചിയില്‍ പോയി ആഘോഷമായി കറക്കിക്കുത്തി എഴുതി തിരിച്ചു വീട്ടിലെത്തിയതേ അതിനെക്കുറിച്ച് മറന്നു. ഏയ്... അതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല.

അങ്ങിനെ ഉപരി പഠനവും ചുറ്റിക്കളിയും സെന്റ് തോമസില്‍ തന്നെയെന്നുറപ്പിച്ചിരിക്കുമ്പോളാണ് ഇടിത്തീ വീണപോലെ എന്‍ട്രന്സ് ഫലം പ്രഖ്യാപിക്കുന്നതും തൊണ്ണൂറ്റി മൂന്നാമനായി ഈയുള്ളവന്‍ അതില്‍ കയറിക്കൂടുന്നതും. റിസള്‍ട്ട് വന്ന പത്രം പലയാവര്ത്തി നോക്കി.. നമ്പര്‍ തെറ്റിപ്പോകാമല്ലോ..പിന്നെ അടുത്ത വീട്ടിലെ പത്രം നോക്കി.. അതിലുമുണ്ട്. ഇനി പത്രക്കാരെല്ലാം കൂടി പ്ലാന്‍ ചെയ്ത് നമ്പര്‍ തിരുകിക്കയറ്റിയതാണോ.. അതോ ഇനി തോറ്റവരുടെ നമ്പര്‍ ആണോ പത്രത്തില്‍ വന്നിരിക്കുന്നത്.. ഒരെത്തും പിടിയും കിട്ടുന്നില്ല..ജയിക്കാനോ.. ഞാനോ.. ഛേ..അതോര്‍ക്കുമ്പോള്‍ തന്നെ അങ്ങിനെയൊരു ഭാവമാണ്. എന്തായാലും കേരളാ ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ എടുക്കേണ്ട സമയത്ത് എന്‍ട്രന്സ് എഴുതിയത് കൊണ്ടാകാം സംഭവിച്ചതെല്ലാം സത്യമായിരുന്നു. എന്‍ട്രന്സ് പരീക്ഷകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്ത ആ വിജയത്തിനൊടുവില്‍ ഒരു സുപ്രഭാതത്തില്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറി.

കുന്നുകുഴി എന്ന തിരുവനന്തപുരത്തിന്റെ അന്ധേരികളിലൊന്നിനടുത്ത് ബാര്‍ട്ടണ്‍ സായിപ്പ് പണികഴിപ്പിച്ച ബംഗ്ലാവാണ് പില്ക്കാലത്ത് ലോ കോളേജ് ആയി രൂപാന്തരം പ്രാപിച്ചത്. ഒരു കുന്നിന്റ ഒത്ത നടുവിലുള്ള ബംഗ്ലാവ്. ആ ബംഗ്ലാവിലേക്കാണ് കുരുവിക്കൂട്ടിനും പാലായ്ക്കും അപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഞാന്‍ ജീവിതത്തിന്റെ മുന്നോട്ടുള്ള അഞ്ച് വര്ഷം ചിലവഴിക്കാനായി എത്തിപ്പെട്ടത്. . അങ്ങിനെയൊരു ആഗസ്റ്റ് മാസത്തിലെ ശുഭദിനത്തില്‍ ലോ കോളെജിലേക്കുള്ള വഴിയിലെ ഗെയ്റ്റിനു മുമ്പില്‍ നെഞ്ചിടിപ്പോടെ നിന്നു. റാഗിംഗ്.. പീഡനം എന്നൊക്കെ കേട്ടിട്ടുണ്ട്. അതിന്റെ അഖിലേന്ത്യാ കമ്മറ്റി ഓഫീസാണ് ലോ കോളേജ് എന്നാണ് അറിവ്.

പുതിയ അഡ്മിഷനാണോ.. കോളെജിലേക്ക് കയറിപ്പോകുന്ന ഒരുത്തനെ കണ്ട് ചിരിക്കണമോ ചിരിക്കെണ്ടയോ എന്ന് കണ്ഫ്യൂഷനടിച്ചു നിന്ന എന്നോടാണ് ചോദ്യം..

അതെ.. ചേട്ടാ.. ഞാന്‍ പറഞ്ഞു.. ഇരിക്കട്ടേ ഒരു "ചേട്ടന്‍" കൂടീ അവനത്രയും സന്തോഷമായാല്‍ അത്രയും നന്ന്..

ആളിനെക്കണ്ടിട്ട് വലിയ കുഴപ്പമില്ല . വെളുത്ത് മെലിഞ്ഞ് നെറ്റിയില്‍ ഒരു ചന്ദനക്കുറിയുമൊക്കെയായി ആകെ മൊത്തം ഒരു ഡീസന്റ് ലൂക്ക്.

ക്ലാസ് എവിടെയാണെന്നറിയാമോ.. വാ ഞാന്‍ കണിച്ചു തരാം .. ചന്ദനക്കുറിയുടെ ചുണ്ടത്തൊരു അരച്ചിരി.. ഈശ്വരാ നീ ആദ്യം കാണിച്ചു തന്ന ആള്‍ കൊള്ളാം.. ഞാന്‍ എളിമയോടെ പുറകെ നടന്നു.

കോളേജ് കുന്നിന്‍ മുകളിലായതിനാല്‍ ക്ലാസ് റൂമുകള്‍ പലയിടത്തായി ചിതറിക്കിടക്കുകയാണ്. കുറെ കയറ്റങ്ങള്‍ക്കും ഇറക്കങ്ങള്‍ക്കും ഒടുവില്‍ ചന്ദനക്കുറിയും ഞാനും ഒരു ക്ലാസിന്റെ മുമ്പില്‍ എത്തി.

അതാ ക്ലാസ് നീ കയറിയിരുന്നോ..എന്നോടൂപറഞ്ഞു. ക്ലാസ്സില്‍ അധികം പേരൊന്നുമില്ല.. ഞാന്‍ മെല്ലെ ഉള്ളിലേക്കു കയറി രണ്ടാം ബെഞ്ചില്‍ ഇരുപ്പുറപ്പിച്ചു. നെഞ്ചിടിപ്പ് ഒന്നടങ്ങട്ടെ എന്നിട്ടാവാം പരിചയപ്പെടല്‍.

ഡാ.. വിളി കേട്ട് ഞാന്‍ തലയുയര്ത്തി നോക്കി.. ചന്ദനക്കുറിയും കൂടെ വേറെ കുറെ തടിമാടന്മാരും. ഞാന്‍ ചന്ദനക്കുറിയെ നോക്കി ഒന്നു ചിരിച്ചു.

.ഫ.. എന്താടാ......#$^&# ചിരിക്കുന്നത്. നിന്റെ ________ ഇവിടെ തുണിയില്ലാതെ നില്ക്കുന്നോ..കൂട്ടത്തിലെ കറുത്ത തടിമാടന്റെ ശബ്ദം കേട്ട് അറിയാതെ എഴുന്നേറ്റു പോയി.


എന്തിനാടാ ഈ ക്ലാസ്സിലേക്ക് എഴുന്നള്ളിയത് ..അടുത്ത ചോദ്യം.. ഞാന്‍ ചന്ദനക്കുറിയെ ദയനീയമായി നോക്കി.. എവിടെ ..ആലുവാ മണപ്പുറത്തു വെച്ചു കണ്ട പരിചയമില്ല.

ഈ ചേട്ടന്‍ പറഞ്ഞിട്ട്.. ചന്ദനക്കുറിയെ നോക്കി ഞാന്‍ പറഞ്ഞു...

ചേട്ടനോ.. @#&*%$&$ .. ആരാടാ നിന്റെ ചേട്ടന്‍ ...ഇങ്ങനെയാണെങ്കില്‍ പ്രിന്സിപ്പാളിനെ നീ അച്ഛാ എന്നു വിളിക്കുമല്ലോടാ.. തടിമാടന്റെ അടുത്തു നിക്കുന്ന വെള്ള ഷര്‍ട്ടിന്റെ വകയാണ് അടുത്ത തെറി..


ഡാ ഇതു ലോ കോളെജാ.. ഇവിടെ ചേട്ടനും #$&$&% ഒന്നും ഇല്ല എല്ലാം സാറന്മാരാ ‌വിളിയെടാ സാറേന്ന്

ശരി സാര്‍...

ചുറ്റും ആള്‍ കൂടി.. സംഭവം പന്തികേടാണെന്ന് എനിക്കു മനസ്സിലായി.. ..


എന്താടാ നിന്റെ തിരുനാമം..

രഞ്ജിത്... പേരു കേട്ടതും എല്ലാവരും കൂടി ഒരു ചിരി..കര്ത്താവേ ഇതിത്ര മാത്രം മോശമായ പേരാണോ..

നിനക്കീ പേരു ചേരുന്നില്ലല്ലോടാ.. ആകെ ഒരു മന്ദന്‍ ലുക്ക്..

ഇന്നു മുതല്‍ നീ രഞ്ജിത്തല്ല.. പേരു മാറ്റിയിരിക്കുന്നു.. മന്ദിപ്പ്..

മന്ദിപ്പ്... ഞാന്‍ പേര്‍ മുഴുവന്‍ മനസ്സില്‍ പറഞ്ഞു നോക്കി.. മന്ദിപ്പ് വിശ്വം... ഈശ്വരാ അച്ഛനിതറിഞ്ഞാല്‍...


എടാ നിനക്കു പാട്ടു പാടാന്‍ അറിയുമോ..

ഇല്ല ചേട്ടാ.. ആയ്യോ.. ഇല്ല സാര്‍

നിന്നെക്കണ്ടാല്‍ അറിയാമല്ലോ പാട്ട് പാടുമെന്ന് ..ശരി.. പെട്ടെന്നൊരു പാട്ടു പാടിക്കെ,,

ഇല്ല സാര്‍ എനിക്കറിയത്തില്ല..

ഫ.. പാടെടാ..&$@&#....

സന്യാസിനീ... ഞാന്‍ രണ്ടും കലിപിച്ച് ഒരു കീറു കീറി..

ഛീ ..നിര്ത്തടാ നിന്റെ സന്യാസിനി.. തടിമാടന്‍ അലറി... അവള്‍ സന്യാസത്തിനു പോയത് നന്നായി .. അല്ലെങ്കില്‍ ഈ പാട്ടു കേട്ട് നിന്നെ കൊന്നിട്ട് ജയിലില്‍ പോയേനേ..

അങ്ങിനെ പാട്ട് അവസാനിച്ചു..

സാറന്മാരുടെ കൂടെ ഇപ്പോള്‍ കുറെ പെണ്ണുങ്ങളും കൂടി ചേര്ന്നിട്ടുണ്ട്..

അയ്യോ എന്താടാ നീ ഇവന്റെ പാട്ട് നിര്ത്തിച്ചത് .. നല്ല പാട്ടായിരുന്നു എനിക്കിഷ്ടമായി..പച്ച ചൂരിദാറിട്ട ഒരു വീപ്പക്കുറ്റി.. കൂടെ എന്തിനും തയ്യാറായി വേറെ കുറെ ചൂരിദാറുകളും

ഡാ.. അവള്‍ക്കു നിന്നെ ഇഷ്ടപ്പെട്ടെന്ന്.. നിനക്കിതില്‍ ആരെയാ ഇഷ്ടപ്പെട്ടത്.. വെള്ള ഷര്‍ട്ടിന്റെ ചോദ്യം

ഞാന്‍ ധര്മ്മ സങ്കടത്തിലായി.. എന്തു പറയും.. എന്തു പറഞ്ഞാലും തെറി ഉറപ്പാണ്

ഒന്നും മിണ്ടാതെ ദയനീയമായി വീപ്പക്കുറ്റിയെ ഒന്നു നോക്കി.. ഇവള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ.. ആണുങ്ങളുടെ ചാരിത്ര്യം കളയാനായിട്ട്.

ദാ അവന്റെ നോട്ടം കണ്ടില്ലേ.. എടീ നിന്നെയാ അവന്റെ നോട്ടം.. ഗൊച്ചു ഗള്ളന്‍.... ചന്ദനക്കുറിയുടെ കമന്റ്..

സാമദ്രോഹി.. എന്നെ ഈ ഗ്വണ്ടനാമോയിലേക്ക് നൈസായി കൊണ്ടുതള്ളിയിട്ട് നിന്ന് ഇളിക്കുന്നു..

എന്നാടാ ഞങ്ങളൊന്നും കൊള്ളില്ലേ.. നീലച്ചൂരിദാറിട്ട ഒരു എലുമ്പി..

ഇതൊരു നടയ്ക്കു പോകുന്ന ലക്ഷണമില്ല.. മുഖത്ത് ആകാവുന്നത്ര നിര്‍ഗുണ ഭാവം വരുത്തി എല്ലാം കൊള്ളാം എന്ന രീതിയില്‍ ഞാന്‍ ചെല്ലക്കിളികളെയെല്ലാം നോക്കി ചിരിച്ചു .. ചിരിച്ചു എന്നങ്ങ് പറയാന്‍ പറ്റില്ല ഒരു തരം വ്രുത്തികെട്ട ഇളി....

എന്റെ ധര്മസങ്കടം കണ്ടു നിയമ ദേവതയുടെ മനസ്സലിഞ്ഞെന്നു തോന്നുന്നു അപ്പോള്‍ ബെല്ല് അടിച്ചു..

ഹും.. തല്ക്കാലം വിടൂന്നു.. എപ്പോ വിളിച്ചാലും അപ്പോളിവിടെ കാണണം.. തടിമാടന്‍ മുരണ്ടു

ശരി സാര്‍..

പിന്നെ... നാളെ വരുമ്പോള്‍ ഇവള്‍ക്കുള്ള ലൌവ് ലെറ്റര്‍ കൂടി കൊണ്ടു വരണം.. നിന്റെ ലൈനല്ലേ..

എന്റെ തൊണ്ട വരണ്ടു.. അത്.. ഞാന്‍...

എന്താടാ ബുദ്ധിമുട്ടുണ്ടോ..

ഇല്ല സാര്‍...

എന്നാല്‍ നേരെ നടന്നോ.. അങ്ങേ അറ്റത്താണ് നിന്റെ ക്ലാസ്..

അപ്പോള്‍ ഇതാരുടെ ക്ലാസ്.. ഞാന്‍ മനസ്സിലോര്ത്തു

ആരുടെയെങ്കിലുമാകട്ടെ.. നമുക്കെന്തു കാര്യം..

ഞാന്‍ തലയുയര്ത്താതെ നേരെ നടന്നു.. ഇനി ഒരുത്തനെ നോക്കി ചിരിച്ച് പുലി വാല്‍ പിടിക്കെണ്ടാ.

അങ്ങിനെ നിയമ കലാലയത്തിലെ ജീവിതതിന്റെ പ്രഥമ കാണ്ഡം ആരംഭിച്ചു. ആദ്യ ദിവസമായതിനാല്‍ വൈകിട്ടു വരെ ക്ലാസ് ഉണ്ടായിരുന്നില്ല. രാവിലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ക്ലാസ് കഴിഞ്ഞതും ഒരു സൈഡ് പറ്റി ഞാന്‍ രക്ഷപെട്ടു.. കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന്‍ ശരിയായിട്ടില്ല. അതിനാല്‍ പുറത്ത് ഒരു ലോഡ്ജിലാണ് താമസം.തടിമാടന്റെയും വീപ്പക്കുറ്റിയുടേയും കണ്ണില്‍ പെടാതെ പിറ്റേ ദിവസവും ഞാന്‍ മുങ്ങി. പക്ഷെ ആജീവനാന്തം ആരുടെയും കണ്ണില്‍ പെടാതെ കഴിയാന്‍ നമ്മള്‍ ഒസാമ ബിന്‍ ലാദന്‍ ഒന്നും അല്ലല്ലോ. അടുത്ത ദിവസം തടിമാടന്‍ എന്നെ കൈയ്യൊടെ പൊക്കി..

എവിടെടാ ലൌവ് ലെറ്റര്‍..

"അത്.. സാര്‍. ഞാന്‍." ഇവനോടൊന്നും ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ഇന്നാ എന്നെയങ്ങു മൊത്തമായിട്ടെടുത്തോ എന്ന ലൈനില്‍ ഞാന്‍ മാക്സിമം വളഞ്ഞു കുത്തി അവന്റെ മുമ്പില്‍ നിന്നു.

നീയൊരു കാര്യം ചെയ്യ്.. ദാ ഇവിടെയിരുന്നങ്ങ് എഴുതിക്കോ.. ചൂടാറാതെ കൊടുക്കാം..കോളേജ് ലൈബ്രറിയുടെ പുറത്തെ വരാന്തയില്‍ പിടിച്ചിരുത്തി ഒരു കഷണം പേപ്പറും എന്റെ കയ്യില്‍ തന്ന് തടിമാടന്‍ ക്യാന്റീനിലേക്ക് പോയി.. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ അപ്പീല്‍ പോയപ്പോള്‍ തൂക്കിക്കൊല്ലാന്‍ വിധി കിട്ടിയവനെപ്പോലെ അന്തം വിട്ട് ഞാനിരുന്നു... ഇനി ഇതെഴുതിയാല്‍ എന്തൊക്കെ പുകിലാണോ.. എഴുതാതെ തടിമാടന്‍ വിടില്ല ... കുറേ നേരത്തെ കൂലങ്കുഷമായ ചിന്തകള്‍ക്കൊടുവില്‍ ഞാനെഴുതിത്തുടങ്ങി.

കഴിഞ്ഞോടാ..?

തടിമാടനും സംഘവും മുന്നില്‍.. ഞാന്‍ മടിച്ചുമടിച്ച് കൈയ്യിലിരുന്ന പേപ്പറ് നീട്ടീ... കത്ത് വായിച്ച തടിമാടന്റെയും സംഘത്തിന്റെയും മുഖത്ത് പ്രത്യക്ഷപ്പെട്ട ഭാവങ്ങളില്‍ നവരസങ്ങള്‍ക്കു പുറമെ ഏറ്റവും കുറഞ്ഞത് ഒരു പത്തിരുപത് പുതിയ ഭാവങ്ങള്‍ കൂടി ഉണ്ടായിരുന്നു. ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.

പ്രിയപ്പെട്ട മാഡം

വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മാഡത്തെ സ്നേഹിക്കുന്നു. ദയവുചെയ്ത് എന്നെക്കൂടി സ്നേഹിക്കണം എന്നു വിനീതമായി അപേക്ഷിക്കുന്നു.

സ്നേഹപൂര്‍വം

എന്നാ നിനക്ക് ഫ്രമ്മും റ്റുവും സുബ്ജക്‍റ്റും റഫറന്സും കൂടി വെയ്ക്കത്തില്ലായിരുന്നോ.. തടിമാടന്‍ എന്നെ ഒരു വിചിത്ര ജീവിയെ കാണുന്നതു പോലെ നോക്കി.

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഫോര്മലായ ലൌ ലെറ്ററായി ആ കത്ത് പില്ക്കാലത്ത് വാഴ്ത്തപ്പെട്ടു. അന്നു മുതല്‍ എന്നെ ലൌ ലെറ്റര്‍ എഴുതുവാന്‍ പഠിപ്പിക്കുക എന്ന ദൌത്യം ആ മഹാനുഭാവന്‍ ഏറ്റെടുത്തു. എന്നും കോളേജില്‍ വരുമ്പോള്‍ പ്രണയാര്‍ദ്രമായ ഒരോ കത്ത് ഞാന്‍ അവനു കൊടൂക്കണം. വീപ്പക്കുറ്റിക്ക് നല്കുവാനുള്ള മിനിമം നിലവാരം ആകുമ്പോള്‍ അദ്ദേഹം അറിയിക്കും. അങ്ങിനെ പാഠം ഒന്ന് ലൌ ലെറ്റര്‍ എന്ന നിലയില്‍ ലോകോളേജ് ജീവിതം സമാരംഭിച്ചു.

Sunday, September 20, 2009

നാടന്‍ കഥകള്‍ :: സൈക്കിള്‍ ബാലന്സ്

സ്വന്തമായിട്ടൊരു കിടപ്പാടം എന്ന പിതാശ്രീയുടേയും മാതാശ്രീയുടെയും ആഗ്രഹം പൂര്ത്തീകരിക്കുന്നത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‍, ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയ്ക്കു ശേഷം വിഹാരകേന്ദ്രമായിരുന്ന പാലായോടു ‌വിട പറഞ്ഞ് ഞങ്ങള്‍ അച്ഛന്റെ തറവാടിനടുത്തുള്ള കുരുവിക്കൂട് എന്ന ഗ്രാമത്തിലേക്ക് വണ്ടി കയറി. പാലായിലെ വാടക വീട്ടിലെ ജയിലില്‍ കഴിഞ്ഞിരുന്ന എനിക്കും അനിയത്തിക്കും കുരുവിക്കൂട് ഒരു ആനക്കൂടായി തോന്നി..തെണ്ടി നടക്കാന്‍ ഇഷ്ടം പോലെ സ്ഥലം, കൂട്ടുകാര്‍ ,പുതിയ സ്കൂളിലേക്കുള്ള ബസ് യാത്ര.. അങ്ങിനെ കുരുവിക്കൂട് വാസം വിജയകരമായി തുടങ്ങി. പാലായില്‍ നിന്നും കുമളി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയ്ക്കരികിലാണ് വീട്. ശബരിമല സീസണ്‍ ഒക്കെയായാല്‍ എപ്പോഴും തിരക്കുള്ള റോഡ്. അതിനാല്‍ റോഡില്‍ ഇറങ്ങിക്കളിക്കുന്നതിന് വീട്ടില്‍ നിന്നും സ്റ്റേ ഉണ്ടായിരുന്നു എങ്കിലും അച്ഛനും അമ്മയൂം ജോലിക്കു പോകുന്ന നേരങ്ങളില്‍ നിയമം ലംഘിച്ച് ഞങ്ങള്‍ റോഡ് കൈയ്യേറ്റം നടത്തിക്കൊണ്ടിരുന്നു. തൊട്ടടുത്ത കവലയിലെ ചായക്കടയിലും കടത്തിണ്ണകളിലും വെടി പറഞ്ഞിരിക്കുന്ന കുരുവിക്കൂട്ടെ ആസ്ഥാന ക്രമസമാധാനപാലകര്‍ക്ക് ഞങ്ങളുടെ ഈ റോഡ് കൈയ്യേറ്റം അത്ര ഇഷ്ടപ്പെടാതിരിക്കുകയും വൈകിട്ട് അച്ഛന്‍ തിരിച്ചു വരുമ്പോള്‍ "ഡാ വിശ്വാ.. .. പിള്ളേരെ ഒന്നു ശ്രദ്ധിച്ചോണേ റോഡില്‍ നിറയെ വണ്ടിയാ" എന്ന് ആര്‍ക്കും ഒരുചേതവും ഇല്ലാത്ത ഉപദേശം നല്കുകയും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അച്ഛന്‍ മുറ്റത്തെ പേരമരത്തിന്റെ ഇളം കമ്പുകളുടെ ഫോട്ടോസ്റ്റാറ്റ് എന്റെയും അനിയത്തിയുടെയും തുടകളില്‍ പതിപ്പിക്കുക എന്നതും മുടക്കമില്ലാതെ തുടര്ന്നു.


ഏഴാം ക്ലാസുവരെ എന്റെ ഔദ്യോഗിക വാഹനം അച്ഛന്റെ ഓഫീസിലെ വേണുച്ചേട്ടന്റെ യെസ് ഡി ബൈക്കിന്റെ പഴയ ടയറായിരുന്നു. കഴുകി മിനുക്കി സൈഡിലൊക്കെ നിറം തേച്ച് പുത്തന്‍പള്ളിക്കുന്നിലെ റോഡുകളിലൂടെ യെസ്ഡി ടയറുമായി ഞാന്‍ പാഞ്ഞു നടന്നു. കയ്യിലുള്ളത് വെറും ടയറാണെങ്കിലും കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ ഒരു യെസ് ഡി ഉടമയെപ്പോലെ വിലസി. കാരണം വെറും സൈക്കിള്‍ ടയറുടമസ്ഥരായിരുന്ന അവര്‍ക്കിടയില്‍ ബൈക്ക് ടയര്‍ സ്വന്തമായി ഉണ്ടായിരുന്ന മുതലാളി ഞാന്‍ മാത്രമായിരുന്നു.


എന്നാല്‍ കുരുവിക്കൂട്ടെത്തിയപ്പോള്‍ കളം മാറി. ഹെര്‍കുലീസിന്റെയും ബി എസ് എയുടെയുമൊക്കെ സൈക്കിളുകളുള്ള കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ വെറും മൂന്നാം ലോക രാഷ്ട്രമായി. ഒരു സൈക്കിള്‍ വാങ്ങണമെന്ന പൂതി കലശലായി.. പക്ഷെ അതിനാദ്യം സൈക്കിള്‍ കയറാന്‍ പഠിക്കണമല്ലോ.. . കാര്യം സ്കൂളിലെ അസംബ്ലിക്കും ക്ലാസിലും മുന് നിരയില്‍ സ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ഈ പൊക്കമില്ലായ്മ ഒരു വലിയ കുറവ് തന്നെയാണ്‍. വെറും ഉണ്ടപ്പക്രുവായിരുന്ന എനിക്കു മുന്‍പില്‍ ഹെര്‍ക്കുലീസും ബി എസ് എയുമൊക്കെ എവറ്സ്റ്റ് കൊടുമുടി പോലെ തലയുയറ്ത്തി നിന്നു. സൈക്കിള്‍ കയറ്റം പഠിക്കണം എന്ന ആവശ്യം വീട്ടിലെ ലോവര്‍ കോടതിയായ അമ്മയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചു. "പിന്നെ .. നാലിഞ്ച് നീളമുള്ള നീ ഇനി അതേല്‍ കേറി തലേം കുത്തി വീണിട്ടൂ വേണം ബാക്കിയുള്ളോര്‍ക്കു പണിയുണ്ടാക്കാന്‍" എന്ന നിര്‍ദാഷിണ്യമായ വിധി പ്രഖ്യാപനത്തോടെ എന്റെ ഹര്‍ജി ലോവര്‍ കോടതി തള്ളിയപ്പോള്‍ അപ്പീലു പോകാതെ നിവ്രുത്തിയില്ലാതായി. തെറ്റു പറയരുതല്ലോ സ്വാശ്രയ കേസിലെ വിധി പോലെ അച്ഛന്റെ ഹൈക്കോടതിയും പാവപ്പെട്ടവര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ പ്രത്യക്ഷ സമരപരിപാടികളില്ലാതെ നീതി കിട്ടില്ലെന്നുറപ്പായി.. ആദ്യ പടിയായി നിരാഹാരം ആലോചിച്ചെങ്കിലും അതില്‍ ഭക്ഷണം കഴിക്കാന്‍ വകുപ്പില്ലാത്തതിനാല്‍ നിസ്സഹകരണ സമരമാക്കി മാറ്റി.


സമരത്തിന്റെ ഭാഗമായി രാവിലെ അയലത്തെ വീട്ടില്‍ പോയി പാലു വാങ്ങി വാടാ എന്ന് സാധാരണഗതിയില്‍ അമ്മ മൂന്നു പ്രാവശ്യംപറഞ്ഞു കഴിഞ്ഞ് "ഈ ചെറുക്കന്‍ എന്റെ കൈയ്യില്‍ നിന്നും മേടിക്കും" എന്ന് നാലാം പ്രാവശ്യം പറയുമ്പോള്‍ മെല്ലെ പോകുമായിരുന്നിടത്ത് നാലും അഞ്ചും പ്രാവശ്യങ്ങള്‍ കൂടി കഴിഞ്ഞ് അമ്മ വടിയുമായി വരുമ്പോള്‍ മുഖം വീര്‍പ്പിച്ച് പാലിനായി പോകുക. അച്ഛനും അമ്മയും കാണ്‍കെ ആര്‍ക്കും മനസ്സിലാകാത്ത വിധത്തില്‍ എന്തെങ്കിലും പൊറുപൊറുത്തു കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുക, വീട്ടിലെല്ലാവരും കൂടി എന്തെങ്കിലും സംസാരിച്ചിരിക്കുമ്പോള്‍ ചിന്താമഗ്നനായി വിദൂരതയിലേക്ക് കണ്ണും നട്ട് വെറുതെയിരിക്കുക തുടങ്ങിയ സമരമുറകള്‍ പരീക്ഷിച്ചു. അങ്ങിനെ ഗാന്ധിയന്‍ ത്വത്തങ്ങളില്‍ അടിയുറച്ച സമര മാര്‍ഗങ്ങള്‍ക്കൊടുവില് സൈക്കിള്‍ കയറ്റം പഠിക്കാനുള്ള അനുമതി നേടിയെടുത്തു.


അടുത്ത വീട്ടിലെ അജിച്ചേട്ടനെയാണ് ആശാനായി കിട്ടിയത്. തൊട്ടടുത്ത അവധി ദിവസം രാവിലെ മുതല്‍ പഠനം തുടങ്ങി. ഞാന്‍ സൈക്കിളിലിരിക്കും അജിച്ചേട്ടന്‍ പുറകില്‍ പിടിക്കും. ഒന്നായി രണ്ടായി .... ദിവസങ്ങള്‍ അങ്ങിനെ കടന്നു പോയ്ക്കൊണ്ടിരുന്നു.പഠനത്തില്‍ കാര്യമായ ഒരു പുരോഗതിയുമില്ല. എന്നെ സൈക്കിള്‍ കേറ്റം പഠിപ്പിച്ച് അജിച്ചേട്ടന്‍ സൈക്കിളുകേറ്റം മറന്നു പോകുന്ന സ്ഥിതിയായി. റബറിന്റെ ചിരട്ട മറിച്ചു വെയ്ക്കണമെന്നോ.. ഷീറ്റ് അടിക്കാന്‍ പോകണമെന്നോ ഒക്കെ ഓരോ ന്യായം പറഞ്ഞ് ചേട്ടന്‍ എന്നെ ഒഴിവാക്കി തടിയൂരാന്‍ തുടങ്ങി. അങ്ങിനെ സൈക്കിളുകേറ്റം പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരും എന്ന ഘട്ടത്തില്‍ ഞാനൊരു നിര്ണ്ണായക തീരുമാനമെടുത്തു. തനിയെ പഠിക്കുക. അജിച്ചേട്ടന്‍ ഇല്ലാതെ സൈക്കിളീല്‍ തൊട്ടൂ പോകരുതെന്നാണ് വീട്ടില്‍ നിന്നുള്ള ഉത്തരവ്. അതൊക്കെ നോക്കി നിന്നാല്‍ കാര്യം നടക്കുമോ.. അച്ഛനും അമ്മയും ഓഫീസില്‍ പോയ ഒരു അവധി ദിനം ഞാന്‍ നേരെ കവലയ്ക്കു വിട്ടു. സൈക്കിളു കടക്കാരന്‍ ഔസേപ്പ് ചേട്ടന്റെ കടയില്‍ നിന്നും ഒരു സൈക്കിള്‍ വാടകയ്ക്കെടുത്തു. "നീ കേറ്റമൊക്കെ പഠിച്ചോടാ കൊച്ചേ" എന്ന ഔസേപ്പു ചേട്ടന്റെ ചോദ്യത്തിനു ഇയാളിതാരുവ്വാ....അതൊക്കെ എപ്പോഴേ പഠിച്ചു എന്നുത്തരം വരുന്ന ഒരു നോട്ടം നോക്കി സൈക്കിളും തള്ളി നടന്നു.


കവലയില്‍ നിന്നും കാരക്കുളത്തിനുള്ള വഴിയെ വാഹനത്തിരക്കു കുറവാണ്‍... കൂടാതെ കുത്തിറക്കവും. നമ്മള്‍ കയറി ഇരുന്നാല്‍ മതി ഓട്ടം സൈക്കിള്‍ തന്നെ നടത്തിക്കൊള്ളൂം. അതുകൊണ്ട് കാല്‍ പെഡലില്‍ എത്താത്തതിന്റെ പ്രശ്നവുമില്ല. കയറ്റത്തിന്റെ മുകളിലെത്തി റോഡ് സൈഡില്‍ കിടക്കുന്ന മരക്കഷണത്തില്‍ സൈക്കിള്‍ ചാരി വെച്ചു. പിന്നെ മരത്തിന്റെ മുകളില്‍ കയറി അതു വഴി സൈക്കിളിന്റെ മുകളിലെത്തി. ഇനി സ്ഥിതികോര്‍ജം ഗതികോര്‍ജം ആയാല്‍ സംഗതി ഒ ക്കെ.. പതുക്കെ സൈക്കിള്‍ കമ്പിയില്‍ ഇരുന്ന് മരക്കഷണത്തില്‍ ആഞ്ഞു ചവിട്ടി. സൈക്കിള്‍ മുമ്പോട്ടു നീങ്ങി. പാറപ്പുറത്ത് തവളക്കുഞ്ഞിരിക്കുന്നതു പോലെ കണ്ണൂം മിഴിച്ച് ഞാനിരുന്നു. പേടിച്ചതൊന്നും സംഭവിച്ചില്ല.. ഇതാ സൈക്കിള്‍ റോഡിലൂടെ മുന്നോട്ടൂ നീങ്ങുന്നു.. ദൈവമേ എനിക്കു സൈക്കിള്‍ ബാലന്സായി...താഴെക്കു കുത്തിറക്കമാണ്‍.. ബ്രേക്കിലൊക്കെ ആവതു പിടിച്ചെങ്കിലും സൈക്കിളുണ്ടോ പിടി തരുന്നു. സ്ഥിരം ആ വഴി ആരെങ്കിലുമൊക്കെ ഓടിക്കുന്നതു കൊണ്ടാകാം എനിക്കു കണ്ട്രോള്‍ ഇല്ലെങ്കിലും സൈക്കിളിനു വഴി അറിയാമായിരുന്നു. എങ്ങിനെയൊക്കെയോ താഴെയെത്തി. അവിടെയൊരു മൈല് കുറ്റിയില്‍ ചവിട്ടി നിര്ത്തി താഴെയിറങ്ങി.. വീണ്ടും മുകളിലേക്കു തള്ളി.



ഒന്നു രണ്ടു പ്രാവശ്യം ഇത് തുടര്ന്നപ്പോള്‍ ആവേശമായി..ആഹാ ഇതാണോ ഈ പുകള്‍ പെറ്റ സൈക്കിള്‍ ബാലന്സ്.. എനിക്കിതൊക്കെ പുല്ലാ എന്നായി ലൈന്‍.. എന്തിനേറെ ഒരു ബേബി സൈക്കിളു പോലും സ്വന്തമായി ഇല്ലാത്ത ഞാന്‍ യെസ് ഡീ ബൈക്ക് ഓടിക്കുന്നതു വരെ ഭാവനയില്‍ കണ്ടു.


നാലാമത്തെ പ്രാവശ്യം അഭ്യാസം നടത്തിയപ്പോഴാണ് അതു സംഭവിച്ചത്. കാരക്കുളം പള്ളിയിലെ നൊവേന കഴിഞ്ഞ് നാട്ടിലെ ദൈവഭയമുള്ള സത്യക്രിസ്ത്യാനികള്‍ റോഡിലൂടെ വരുന്നുണ്ട്. കൂടെ എന്റെ കൂടെ പഠിക്കുന്ന ജോസ്മിയും റോസ്ലിയുമൊക്കെയുണ്ട്. ഞാന്‍ ആവേശം കൊണ്ടു. മുകളില്‍ നിന്നും സൈക്കിള്‍ താഴേക്കു വരികയാണ്‍. സൈക്കിളിനു മുകളില്‍ കുഞ്ഞെലി പോലെ ഇരിക്കുന്ന എന്നെ കണ്ട് ജോസ്മി ഒന്നു ചിരിച്ചു.. ഞാന്‍ രണ്ടു പ്രാവശ്യം ബെല്ല് അടിച്ച് തിരികെ സ്നേഹം കൈമാറി. ഒരു കൈവിട്ടൂ തലമുടി ഒന്നു കോതി.. അല്ലെങ്കിലും ഈ പെണ്‍പിള്ളേര്‍ എപ്പോഴൊക്കെ ആണുങ്ങളെ നോക്കി ചിരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ലോകത്ത് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ജോസ്മിയുടെ കടമിഴിയില്‍ നിന്നും കണ്ണെടുത്ത് റോഡിലേക്കു നോക്കിയ ഞാന്‍ കണ്ടത് റോഡിന്റെ നടുക്കു കൂടി അന്തവും കുന്തവുമില്ലാതെ നടന്നു വരുന്ന ഒരു വല്യമ്മച്ഛിയേയാണ്‍. സകല ശക്തിയും ഉപയോഗിച്ച് ബ്രേക്ക് അമര്ത്തി നോക്കി. നോ രക്ഷ. സൈക്കിളിന്റെ പന്തികെട്ട വരവു കണ്ട് കൂട്ടത്തിലാരോ ദാണ്ടെ സൈക്കിള്‍ എന്നു വിളിച്ചു പറഞ്ഞു. അമ്മച്ചി തലപൊക്കി നേരെ നോക്കി .. എന്റീശോയേ എന്നു വിളിച്ച് ഇടത്തോട്ടു ചാടി.. ഇടതു വശത്തേക്ക് ഹാന് ഡില്‍ തിരിച്ച ഞാന്‍ പെട്ടെന്നു വലത്തേക്കു തിരിച്ചു..ഹോ രക്ഷപെട്ടു എന്ന്‍ മനസ്സിലോര്ത്തു. ദാ അപ്പോള്‍ ഇടത്തേക്കു ചാടിയ അമ്മച്ചി യാതൊരു പ്രകോപനവുമില്ലാതെ വലത്തേക്കൊരു ചാട്ടം. ഞാന്‍ സകല ദൈവങ്ങളേയും വിളിച്ചു . പക്ഷെ ഇപ്പ്രാവശ്യം സൈക്കിളിന് ഉന്നം തെറ്റിയില്ല. അമേരിക്ക അഫ്ഗാനിസ്ഥാനിലേക്കു വിടുന്ന അളില്ലാത്ത വിമാനംപോലെ ലവന്‍ നേരെ ചെന്ന് അമ്മച്ചിയുടെ നെഞ്ചില്‍ ക്രാഷ് ലാന്റ് ചെയ്തു.


പിന്നെ രണ്ട് നിമിഷത്തേക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കു മനസ്സിലായില്ല.. സമനില വീണ്ടെടുക്കുമ്പോള്‍ ഞാന്‍ സൈക്കിളിന്റെ ഫ്രണ്ട് വീലിന്റെ മുകളീല്‍ രാജകലയില്‍ കിടക്കുകയാണ്‍. അയ്യോ എന്റമ്മച്ചിയേ എന്നൊരു നിലവിളി കേള്‍ക്കുന്നുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ സൈക്കിളിന്റെ ഞാന്‍ കിടക്കുന്ന ഫ്രണ്ട് വീലൊഴിച്ചുള്ള ഭാഗം ആകാശത്തില്‍ പൊങ്ങി നില്ക്കുന്നു. അതിന്റെ അടിയില്‍ നിന്നുമാണ് അമ്മച്ചിയുടെ ദീന രോദനം. വഴിയിലുള്ളവരൊക്കെ ഓടിക്കൂടി അമ്മച്ചിയെ പിടിച്ചെഴുന്നേല്പ്പിച്ചു.ഹരിഹര്‍ നഗര്‍ സിനിമയില്‍ ജഗദീഷിന്റെ കാക്ക തൂറിയ മുഖവുമായി ഞാനും എഴുന്നേറ്റു.എന്നിട്ട് എല്ലാവരേയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. എടാ കുരുപ്പേ എവിടെ നോക്കിയാടാ സൈക്കിളോടിക്കുന്നേ.. അയ്യോ എന്റമ്മച്ചിയേ.. വല്ല്യമ്മച്ചി നിലവിളി തുടരുകയാണ്‍. നീയെ‌വിടുത്തെയാടാ.. വീട്ടില്‍ ചെന്നു പറ ഈ തള്ളേ ആശുപത്രീല്‍ കൊണ്ടുപോകാന്‍. കൂട്ടത്തിലെ പ്രായമായ ഒരു ചേട്ടന്‍ പറഞ്ഞു. എന്റെ സര് വ നാഡികളും തളര്ന്നു. വീട്ടിലെങ്ങാനും ഇതറിഞ്ഞാല്‍.. പോട്ടെടാ അവന്‍ ചെറുതല്ലേ നീ പൊയ്ക്കോടാ കൊച്ചേ.. ദൈവ ദൂതനെപ്പോലെ അപ്പോള്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു ചേട്ടന്‍. ഞാന്‍ പതുക്കെ സൈക്കിളും തള്ളി തിരിച്ചു നടന്നു. എന്നതേലും പറ്റിയോ .. ചോദ്യം കേട്ട് ഞാന്‍ തലയുയര്ത്തി നോക്കി. ജോസ്മിയും റോസ്ലിയും.. ചിരിയടക്കാന്‍ പാടുപെടുന്നു.. ഞാന്‍ വീണ്ടും ചിരിച്ചു .. ഇളിഞ്ഞ ചിരി.


വൈകിട്ട് അച്ഛന്‍ കവല്യ്ക്കു പോയിട്ട് വന്നപ്പോള്‍ പതിവിലും കൂടിയ ഒരു ഗൌരവം.എന്തിനേറെ പറയുന്നു.. മുറ്റത്തെ പേര മരത്തിന് അന്ന് ഒരു കുഞ്ഞിക്കൊമ്പു കൂടി നഷ്ടപ്പെട്ടു. പാവം മരം.

മുന്നൂറ്റി എണ്‍പത്തി ഏഴ്

പണ്ടൊക്കെ ഈ പത്താം ക്ലാസ് പരീക്ഷയെന്നു പറഞ്ഞാല്‍  ഇപ്പോഴത്തേതു പോലെ എ യിലും ബി  യിലും ബി പ്ലസ്സിലും കിടന്നുകറങ്ങുന്ന പിള്ളേരു കളിയല്ലായിരുന്നു. നല്ല ഒന്നാം തരം റാങ്കും ഡിസ്റ്റിങ്ങ്ഷനും ഫസ്റ്റ് ക്ലാസുമൊക്കെ രാജാക്കന്മാരെപ്പോലെയാണ് വാണിരുന്നത്. ഇന്നു മക്കളെ സ്റ്റാര്‍ സിംഗറും സൂപ്പര്‍ സ്റ്റാറും ഒക്കെയാക്കാന്‍ പാടുപെടുന്ന മാതാപിതാക്കള്‍ അന്ന് ഫസ്റ്റ് ക്ലാസിന്റെയും ഡിസ്റ്റിങ്ങ്ഷന്റെയും പുറകെ പാഞ്ഞു നടന്നു. എന്തിധികം പറയുന്നു ഈ ഒമ്പതാം ക്ലാസ് അങ്ങ് കഴിഞ്ഞാല്‍ പിന്നെ ഒരു വര്ഷം കഠിനതടവും പിഴിച്ചിലുമായിരുന്നു. അതിരാവിലെ ട്യൂഷന്‍, സ്കൂളിലെത്തിയാല്‍ സ്പെഷ്യല്‍ ക്ലാസ്, വൈകിട്ടു തിരിച്ച് വീട്ടിലെത്തിയാല്‍ അമ്മയുടെ വക കൊട്ടിക്കലാശം മുട്ടിനു മൂട്ടിനു ക്ലാസ് ടെസ്റ്റ്, അതു കഴിഞ്ഞൊരു റെസ്റ്റ് എടുക്കുമ്പോഴേക്കും ദാ വരുന്നു ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും... അങ്ങിനെ പത്താം ക്ലാസ് കഴിയുമ്പോഴേക്കും ജീവിതത്തിലെ അതുവരെ ചെയ്ത പാപങ്ങളെല്ലാം തമ്പുരാന്‍ പൊറുത്ത് മകനേ ഇനി ഒരു മൂന്നാലു കൊല്ലത്തേക്ക് നീ കുഞ്ഞാക്കുഞ്ഞ് പാപങ്ങളൊന്നും ചെയ്താല്‍ പ്രത്യേകം ശിക്ഷയില്ല അതിനു കൂടിയുള്ളത് ഈ പത്താം ക്ലാസില്‍ നിന്നും ഞാന്‍ മുന്‍കൂര്‍ ഇങ്ങെടുത്തു എന്നു പറയുന്ന സ്ഥിതിയായിരുന്നു.  അങ്ങിനെ പത്താം ക്ലാസിന്റെ ഈ സുവര്ണ്ണ കാലത്താണ് ഞാന്‍ വലതു കാല്‍ വെച്ച് പത്തും ഗുസ്തീം പഠിക്കാന്‍ തുടങ്ങിയത്.

ഹൈസ്കൂള്‍ പഠനം എട്ടും ഒമ്പതും കഴിഞ്ഞ് പത്തില്‍ എത്തിയപ്പോഴേക്കും ഈ മീശമുളക്കുന്ന പ്രായത്തില്‍ ആണ്‍കുട്ടികളില്‍ സാധാരണയായി കണ്ടു വരാറുള്ള ഒരിനം പകര്‍ച്ചവ്യാധി എന്നെയും പിടീകൂടി. അസുഖത്തിന്റെ ഭാഗമായി  കണ്ണാടിയുടെ മുമ്പില്‍ അങ്ങോട്ടൂം ഇങ്ങോട്ടൂം തിരിഞ്ഞുനിന്ന് സ്വന്തം സൌന്ദര്യം ആസ്വദിക്കുക. മൂക്കിനു താഴെ  കൊച്ചി തീരത്തെ എണ്ണ ഖനനം പോലെ അങ്ങ് ആഴത്തിലെവിടെയോ മറഞ്ഞിരിക്കുന്ന മീശ ഖനനം ചെയ്തെടുക്കാനുള്ള അശ്രാന്ത പരിശ്രമം തുടങ്ങിയ രോഗലക്ഷണങ്ങള്‍ എന്നിവ കൂടാതെ അന്നുവരെ ശത്രു വര്‍ഗമെന്നു മുദ്രകുത്തി അകറ്റി നിര്ത്തിയിരുന്ന പെണ്‍കിടാങ്ങളോട് എന്തോ ഒരിത്..എന്ന പ്രധാന രോഗ ലക്ഷണം കൂടി അനുഭവപ്പെട്ടു തുടങ്ങി.

ഒന്നാം ക്ലാസു മുതലിങ്ങോട്ട് ഒരിക്കലും ക്ലാസിലെ ഒന്നാം സ്ഥാനം കിട്ടിയിട്ടില്ലെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളില്‍  ഏതെങ്കിലും ഒപ്പിച്ച്  വീട്ടിലെ ആക്രമണത്തില്‍ നിന്നും വലിയ പരിക്കില്ലാതെ രക്ഷപെട്ടൂ പോന്നിരുന്നു. മകന്‍  ഒരിക്കലും ഒന്നാം സ്ഥാനം ലഭിക്കാതെ നിരാശപ്പെട്ട അമ്മ ഒരു വര്ഷം പതിവുപോലെ രണ്ടാം സ്ഥാനക്കാരനായി വീട്ടിലെത്തിയപ്പോള്‍  നീയെന്നാടാ ഒരു ഒന്നാം സ്ഥാനവുമായി വരുന്നതെന്ന് ചോദിക്കുകയും അമ്മയുടെ ഈ ആഗ്രഹമൊന്ന് സാധിച്ചു കൊടുക്കാന്‍ എന്താണൊരു വഴി എന്ന് രണ്ടാം സ്ഥാനക്കാരന്റെ കുടില ബുദ്ധിയില്‍ ആലോചിച്ച് ഒരു വഴി കണ്ടുപിടിക്കുകയും ചെയ്തു. സ്ഥിരമായി ഒന്നാം സ്ഥാനം തട്ടിയെടുക്കുന്ന ബിനു വാസുദേവ് എന്ന ദുഷ്ടന്‍ അടുത്ത പരീക്ഷ്യ്ക്ക് തോറ്റുപോയാല്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടുമെന്നുള്ള എന്റെ മഹത്തായ കണ്ടുപിടുത്തം അമ്മ നിര്‍ദാഷണ്യം പുച്ഛിച്ചു തള്ളുകയും" ഒന്നാം സ്ഥാനക്കാരന്‍ തോറ്റു പോവുകയേ... പോടാ മണ്ടാ"  എന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്തു.   അങ്ങിനെ ആജീവനാന്തം രണ്ടാം സ്ഥാനക്കാരനായി കഴിഞ്ഞു വരികയായിരുന്നു.

എന്നാല്‍ പത്താം ക്ലാസിലെ ഓണപ്പരീക്ഷ കഴിഞ്ഞപ്പോള്‍  അച്ഛനും അമ്മയ്ക്കും എന്തോ പന്തികേട് തോന്നിത്തുടങ്ങി. രണ്ടിനും മൂന്നിനും താഴെ നാല്‍, അഞ്ച്, ആറ് എന്നിങ്ങനെ സ്ഥാനങ്ങള്‍ ഉണ്ടെന്നും അവയും കാലാകാലങ്ങളില്‍ വിദ്യാര്ത്ഥികള്‍ക്ക് നല്കപ്പെടുന്നതാണെന്നും പരിഭ്രമിക്കാന്‍ ഒന്നുമില്ലെന്നും ഞാന്‍ പരമാവധി പറഞ്ഞു നോക്കിയെങ്കിലും അവ്ര്‍ക്കങ്ങ് വിശ്വാസമായില്ല. അമ്മയുടെ കമാന്‍ഡോ ഓപ്പറേഷനും അച്ഛന്റെ സര്‍പ്രൈസ് അറ്റാക്കും ഫലപ്രദമാകാതെ വന്നപ്പോള്‍ അവര്‍ വൈദേശിക ശക്തികളൂടെ സഹായം തേടി. പൈകയിലെ ട്യൂഷന്‍ സെന്ററില്‍ ഉപരിപഠനത്തിനയച്ചു.രോഗി ഇച്ഛിച്ചത് പാല്‍ വൈദ്യന്‍ കല്പ്പിച്ചത് ഹോര് ലിക്സ് എന്ന അവസ്ഥയില്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സ്കൂളിലെ മനോമോഹിനികളായ ജോസ്മി, രമ്യ, കൊച്ചുറാണി തുടങ്ങിയ വിലക്കപ്പെട്ട കനികളെല്ലാം ഇതേ ട്യൂഷന്‍ സെന്ററിലാണ്.  മിക്സഡ് സ്കൂളിലാണ് പഠിക്കുന്നതെങ്കിലും  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകളായതിനാല്‍ ഇവരോടൊന്നും യാതൊരു വിധ നയതന്ത്ര ബന്ധങ്ങളും ഇല്ലാതെയിരിക്കുമ്പോഴാണ്. ഫ്രീയായി അവരുടെ രാജ്യത്ത് ഒരു എംബസി തുറക്കാനുള്ള സൌകര്യം ലഭിക്കുന്നത്. ആകെയൊരു പ്രശ്നം കൊച്ചുവെളുപ്പാന്‍കാലത്തെ എഴുന്നേറ്റു പോകണം എന്നുള്ളതാണ്.. അല്പം ബുദ്ധിമുട്ടാതെ ഒന്നും നടക്കില്ല എന്നമ്മ പറഞ്ഞപ്പോള്‍ ഞാനും തലയാട്ടി സമ്മതിച്ചു. പാവം അമ്മയ്ക്കറിയുമോ അല്പം ബുദ്ധിമുട്ടി മകന്‍ പോകുന്നത് എന്തുകാര്യം നടത്താനാണെന്ന്.

ട്യൂഷനും ക്ലാസ് ടെസ്റ്റും മുറയ്ക്കു നടന്നു. ഓണപ്പരീക്ഷകഴിഞ്ഞ് ക്രിസ്തുമസ് പരീക്ഷ വന്നുപോയി. ജന്മാവകാശമായ രണ്ടാം സ്ഥാനം നിലനിര്ത്താന്‍ ആയില്ലെങ്കിലും ഓണപ്പരീക്ഷയെക്കാള്‍ സ്ഥിതി ഭേദപ്പെട്ടതിനാല്‍ ഇവന്‍ രക്ഷപെട്ടോളും എന്നൊരു വിലയിരുത്തല്‍ വീട്ടിലെ ഉന്നത കേന്ദ്രങ്ങള്‍ നടത്തിയതിനാല്‍ കൂടുതല്‍ തെറ്റു തിരുത്തല്‍ നടപടിയൊന്നും ഉണ്ടായില്ല. അപ്പോഴേക്കും ട്യൂഷന്‍ സെന്ററിലും സ്ഥിതി മെച്ചപ്പെടുകയും നയതന്ത്രബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്തിരുന്നതിനാല്‍ ഞാനും അതീവ സന്തോഷവാനായിരുന്നു.അവസാന ടേമില്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍, പത്താം ക്ലാസിലെ സ്പെഷ്യല്‍ ടൂര്‍ പ്രോഗ്രാം, സോഷ്യല്‍, ഓട്ടോഗ്രാഫ് തുടങ്ങിയ സാമൂഹ്യപ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അത്യധികം തിരക്കിലായതിനാല്‍  മോഡല്‍ പരീക്ഷ വന്നതും പോയതും അറിഞ്ഞുപോലുമില്ല.

പരീക്ഷപ്പേപ്പര്‍ കൈയ്യില്‍ കിട്ടിയപ്പോഴാണ് സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലായത്.  മാര്‍ക്കെങ്ങാനും വീട്ടിലറിഞ്ഞാല്‍ നീ പത്താം ക്ലാസ് ഈ കൊല്ലം എഴുതെണ്ടെന്നു വരെ പറഞ്ഞു കളയും. ഈ മോഡല്‍ പരീക്ഷയുടെയൊന്നും പേപ്പര്‍ നോക്കത്തില്ലമ്മേ എന്നൊരു നിര്‍ദോഷമായ നുണ പറഞ്ഞ് ആ പ്രശ്നവും പരിഹരിച്ചു. പരീക്ഷയ്ക്ക ഇനിയുള്ള പത്ത് ദിവസങ്ങള്‍ തകര്ത്തു പഠിച്ചുകളയാം എന്നു നിശ്ചയിച്ച് പുസ്തകം തുറന്നിരുന്നപ്പോഴാണ് അറിയുന്നത് ട്യൂഷന്‍ ക്ലാസ്സില്‍ ഈ ദിവസങ്ങളില്‍ സ്പെഷ്യല്‍ റിവിഷനുണ്ടെന്ന്.. സംഗതി പിടി വിട്ടു പോയി..ഞാന്‍ പോലും അറിയാതെ രാവിലെ ട്യൂഷന്‍ സെന്ററില്‍ എത്തി. ജോസ്മി രമ്യ.. എല്ലാവരും ഉണ്ട്..പഠനം പാല്പായസം എന്നു പറയുന്നത് വെറുതെയല്ല. അങ്ങിനെ പത്തു ദിവസം കൂടി ദാ എന്നു പോയി.. കാത്തിരുന്ന എസ് എസ് എല്‍ സി പരീക്ഷയും വന്നു. പരീക്ഷ്യ്ക്ക് ഉത്തരം എഴുതുന്നതിലും ബുദ്ധിമുട്ട് അതു കഴിഞ്ഞ് വീട്ടില്‍ വന്നാല്‍  അമ്മയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതാണ്. അതിനായി പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങിയാലുടന്‍ അറിയില്ലാത്ത ചോദ്യങ്ങളുടെ ഉത്തരം അതുവരെയില്ലാത്ത താല്പര്യത്തോടെ ചോദിച്ചു മനസ്സിലാക്കി. വീട്ടില്‍ വന്ന് ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞു ഞെളിഞ്ഞു നില്ക്കുന്ന എന്നെക്കണ്ട് അമ്മപോലും ഞെട്ടി..എങ്ങിനെയൊക്കെ കൂട്ടി നോക്കിയിട്ടൂം ഡിസ്റ്റിംഗ്ഷന്‍ ഉറപ്പ്.

എങ്ങിനെയുണ്ടായിരുന്നു പരീക്ഷയൊക്കെ എന്ന നാട്ടുകാരുടേയും വീട്ടുകാരുടെയും ചോദ്യത്തിന് കുഴപ്പമില്ലായിരുന്നു എന്നു ഞാനും .. ഡിസ്റ്റിംഗ്ഷനെങ്കിലും കിട്ടുമായിരിക്കും എന്ന് അമ്മയും മറുപടി പറഞ്ഞു. ഡിസ്റ്റിംഗ്ഷന്‍ എന്നു കേള്‍ക്കുമ്പോഴേ ചങ്കിടിപ്പ് കൂടുമെങ്കിലും അമ്മയുടെ ആത്മവിശ്വാസം കണ്ട് ഇനിയെങ്ങാനും ഡിസ്റ്റിംഗ്ഷന്‍ കിട്ടിപ്പോകുമോ എന്ന് ഞാന്‍ പോലും സംശയിച്ചു തുടങ്ങി. റിസള്‍ട്ട് വരാന്‍ ഇനിയും രണ്ടാഴ്ചയുണ്ടെങ്കിലും പരീക്ഷാഭവനിലെ ചേട്ടന്മാരെയാരെയോ സ്വാധീനിച്ച് അമ്മ റിസല്‍ട്ട് നേരത്തെയറിയാനുള്ള ചട്ടം കെട്ടി.അങ്ങിനെയൊരു ദിവസം സന്ധ്യക്ക് ഞെട്ടിപ്പിക്കുന്ന ആ വാര്ത്ത അമ്മയെ തേടിയെത്തി മോന്റെ റിസല്‍റ്റ് അറിഞ്ഞു.. 387 മാര്‍ക്ക്..കലിയിളകി വരുന്ന അമ്മയെക്കണ്ട് ഞാന്‍ തറവാട്ടിലേക്കോടി രക്ഷപെടുകയും വല്ല്യച്ഛന്റെയും വല്ല്യമ്മയുടെയും അധികാരപരിധിയില്‍ അഭയാര്ഥിയായി കഴിയുകയും ചെയ്തതിനാല്‍ കാര്യമായ ശാരീരികക്ഷതങ്ങളൊന്നും സംഭവിച്ചില്ല.

വീട്ടിലെ കോളിളക്കങ്ങളെല്ലാം ഒന്നൊതുങ്ങി പൂര്‍വസ്ഥിതി പ്രാപിച്ചപ്പോഴാണ് മറ്റൊരു വലിയ കുരിശ്  എന്നെത്തേടിയെത്തിയത്. കുരുവിക്കൂട് ദേശത്തെ സമസ്തനായന്മാരുടെയും കൂട്ടായ്മയായ കരയോഗം നാട്ടിലെ നായന്മാരുടെ മക്കളില്‍ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വങ്ങുന്ന മിടുക്കന്മാര്‍ക്ക് 500 രൂപ ക്യാഷ് അവാര്‍ഡ് കൊടുക്കുന്നുണ്ടെന്നും ഈ വര്ഷം ആ അവാര്‍ഡ് എനിക്കാണെന്നുമുള്ള നഗ്നസത്യം കേട്ട് ഞാന്‍ ഞെട്ടി.  387 മാര്‍ക്കുകാരനും അവാര്‍ഡ് കൊടുക്കുന്ന തലത്തിലേക്ക് നായര്‍ സംഘടന അധപതിച്ചുവല്ലോ.. മന്നത്ത് പദ്മനാഭനെങ്ങാനും ഇതറിഞ്ഞാല്‍ അന്നു തന്നെ നായര്‍ സര്‍ വീസ് സൊസൈറ്റിപിരിച്ചുവിട്ട് കാശിക്കു പോയേനേ. എനിക്കവാര്‍ഡ് വേണ്ടെന്നു കരഞ്ഞു പറഞ്ഞിട്ടും നായന്മാര്‍ സമ്മതിക്കുന്നില്ല. ഒളിച്ചു പോകും എന്നു വരെ വീട്ടില്‍ ഭീഷണി പുറപ്പെടുവിച്ചു. എന്നാല്‍ നന്നായി 500 രൂപ ഞങ്ങള്‍ വാങ്ങിക്കൊള്ളാം എന്നായി അച്ഛനും അമ്മയും. നിരന്തരമായ സമ്മ്ര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നോട്ടീസില്‍ മാര്‍ക്ക് എഴുതില്ല എന്നും യോഗസ്ഥലത്ത് മാര്‍ക്കിനെക്കുറിച്ച് ഒരക്ഷരം പറയില്ല എന്നുമുള്ള ഉറപ്പില്‍ അവാര്‍ഡ് വാങ്ങാന്‍ സമ്മതിക്കേണ്ടി വന്നു.

പഞ്ചായത്ത് പ്രസിഡന്റ് കര്ത്താവ് സാറാണ് അവാര്‍ഡ് നല്കുന്നത്. യോഗസ്ഥലത്തെത്തി ആരുടെയും കണ്ണില്‍ പെടാതെ പുറകില്‍ പതുങ്ങി നിന്നു. ഈ അവാര്‍ഡ് മാത്രമല്ല കരയോഗം വക സ്കൂളിലെ കുട്ടികള്‍ക്കുള്ള വിവിധ സമ്മാനങ്ങളും  യോഗത്തില്‍ വിതരണം ചെയ്യുന്നുണ്ട്. അതിനിടയില്‍ എപ്പോഴെങ്കിലും കാശും വാങ്ങി മുങ്ങാം.

പ്രസംഗങ്ങളെല്ലാം കഴിഞ്ഞു. ഇനി സമ്മാന ദാനമാണ്‍. അനൌണ്സ്മെന്റ് കേട്ട് നെഞ്ചിടിപ്പ് കൂടി. സ്കൂളിലെ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളാണ് ആദ്യം. ഞാന്‍ അവാര്‍ഡും വാങ്ങി ഏറ്റവും എളുപ്പം സ്ഥലം കാലിയാക്കാനുള്ള വഴി നോക്കി വെച്ചു.

ഇനി ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കരയോഗാംഗങ്ങളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡാണ്‍.. അതിനര്ഹനായിരിക്കുന്നത് വിശ്വനാഥന്‍ നായരുടെ മകന്‍ രഞ്ജിത്..

ഞാന്‍ സദസ്സിലിരിക്കുന്ന അമ്മയെ ഒന്നു നോക്കി.. ഹും അവന്റെ ഒരു  മികച്ച വിജയം എന്ന ഭാവം മുഖത്തു വരുത്തി മസ്സില്‍ പിടിച്ചിരിപ്പുണ്ട്.

ഒരു സൈഡ് പറ്റി  സ്റ്റേജിലേക്കു ചെന്നു.

അഹാ.. വിശ്വന്റെ മകനാണല്ലേ.. കര്ത്താവ് സാറിന്‍ അച്ഛനെയറിയാം..

ഞാന്‍  അതെയെന്നര്ത്ഥത്തില്‍ ഒരു വളിച്ച ചിരി ചിരിച്ചു... എത്രയും പെട്ടെന്ന് അവാര്‍ഡും വാങ്ങി രക്ഷപെടണം.

ഭാഗ്യം കൂടുതല്‍ ചോദ്യങ്ങളൊന്നുമില്ലാതെ  സാറ് അവാര്‍ഡുതുകയടങ്ങിയ കവര്‍ കൈയ്യില്‍ തന്നു..ഞാന്‍ ആരെയും നോക്കാതെ പുറത്തേക്കു നടന്നു

അപ്പോഴാണ് അപ്രതീക്ഷിതമായി ആ ചോദ്യം ഉയര്ന്നത്.. ആട്ടെ എത്ര മാര്‍ക്കുണ്ടായിരുന്നു..കര്ത്താവ് സാറാണ്
തുലഞ്ഞു.. ഞാന്‍ തിരിഞ്ഞു ദയനീയമായി സാറിനെ ഒന്നു നോക്കി..
ഇങ്ങനെ ഒരാക്രമണം പ്രതീക്ഷിച്ചിരുന്നില്ല..

ഞാന്‍ 387 ന്റെ ആദ്യത്തെ മൂന്ന് വിഴുങ്ങി 87 നല്ലവണ്ണം കേള്‍ക്കത്തക്ക വിധം പറഞ്ഞ് ഒരു പരീക്ഷണം നടത്തി.. സാറ് 387 എന്നോ 487 എന്നോ സൌകര്യം പോലെ കേട്ടോട്ടെ ഇനി 587 എന്നു കേട്ടാലും നമുക്കു വിരോധമില്ല.

എത്രയാ.. കേട്ടില്ല..  സാറ് എന്നേം കോണ്ടെ പോകൂ...

ഞാന്‍ ഒന്നു കൂടി മുന്നോട്ട് ചെന്ന് പരീക്ഷണം ഒരിക്കല്‍ കൂടി നടത്തി.. പക്ഷെ എന്തു ചെയ്യാം വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.. സാറിനടുത്തേക്കു ചെന്നു പറയാനുള്ള ശ്രമത്തില്‍ ഞാന്‍ എത്തപ്പെട്ടത്. പ്രസംഗത്തിനായി വെച്ചിരുന്ന മൈക്കിനു മുമ്പിലാണ്‍..

മുന്നൂറ്റി എണ്‍പത്തിയേഴേ .. എന്നുള്ള എന്റെ അനൌണ്സ്മെന്റ് ഹോളിനകത്തെ സ്പീക്കറിലൂടെയും പുറത്ത് തെങ്ങിലെ കോളാമ്പിയിലൂടെയും കുരുവിക്കൂടു മുഴുവന്‍ സമ്പ്രേഷണം ചെയ്യപ്പെട്ടു.

അങ്ങിനെ ആ അരമന രഹസ്യം അങ്ങാടിപ്പാട്ടായി. അതോടുകൂടി സ്വതവേ ചെല്ലപ്പേരുകള്‍ക്ക് പഞ്ഞമില്ലാതിരുന്ന എനിക്ക് ഒരു പേരു കൂടി വീണൂ.. മുന്നൂറ്റി എണ്‍പത്തിയേഴ്..

കവലയില്‍  കൂടി സൈക്കിളില്‍ പാഞ്ഞു പോകുമ്പോള്‍ അവിടെ സ്ഥിരമായി കുടികൊള്ളുന്ന ആസ്ഥാന ഗായകര്‍ നീട്ടി വിളിച്ചു .. ഡാ.. മുന്നൂറ്റി എണ്‍പത്തിയേഴേ.. നീ എങ്ങോട്ടാ.. ഇനീം ഉണ്ടോ അവാര്‍ഡ് വല്ലതും..ക്രിക്കറ്റ് കളി കാണാന്‍ ക്ലബ്ബിലെങ്ങാനും പോയി സ്കോര്‍ ചോദിച്ചാല്‍ അപ്പോഴും ഉത്തരം 387..

അങ്ങിനെ എസ് എസ് എല്‍ സി പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായി 387 എന്ന ആര്‍ക്കും വേണ്ടാതെ കിടന്ന മാര്‍ക്ക് നാട്ടിലെങ്ങും പ്രചുര പ്രചാരം നേടി.പക്ഷെ അതോടൊപ്പം എന്റെ കമ്പോള നിലവാരം റബറിന്റെ വില പോലെ  8...7...3...എന്നിങ്ങനെ കുത്തനെ ഇടിഞ്ഞു.

വാല്ക്കഷണം:
ഈയിടെ വെക്കേഷനു നാട്ടിലെത്തി ഭാര്യയും മകനുമൊത്ത്  കവലയിലൂടെ പോകുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി.. ഡാ മുന്നൂറ്റി എണ്‍പത്തിയേഴേ..ഞാന്‍ തിരിഞ്ഞു നോക്കിയില്ല. ഡാ.. നിന്നെത്തന്നെ.. കവലയിലെ ചായക്കട നടത്തുന്ന വേണുച്ചേട്ടനാണ്‍.

 ചേട്ടനെയാണോ ‌വിളിക്കുന്നത്.. ഭാര്യയുടെ ചോദ്യം.. അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വേണുച്ചേട്ടന്‍ കൈ കാണിച്ചു വിളിച്ചു. ഗത്യന്തരമില്ലാതെ ഞാന്‍ ‌വേണുച്ചേട്ടന്റെ അടുത്തേക്കു ചെന്നു.

അതെന്താ ഈ 387 .. തിരികെ നടക്കുമ്പോള്‍ ഭാര്യയുടെ ചോദ്യം..
ഞാന്‍ സംഭവം വിവരിച്ചു കൊടുത്തു..

ഏയ് ഇത് അതൊന്നും  ആയിരിക്കില്ല..ഐ ലവ് യൂ വിനു 143 എന്നൊക്കെ പറയുമ്പോലെ വല്ല പെണ്‍പിള്ളേരുടെയും പേരിന്റെ കോഡായിരിക്കും . എനിക്കു ചേട്ടനെ നന്നായി അറിയത്തില്ലേ.. അവളുടെ കമന്റ്....